ലണ്ടന്‍: തൊണ്ടയ്ക്കുള്ളില്‍ കുരുകുരുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത്, പുതിയ, വ്യാപനശേഷി കൂടുതലുള്ള കോവിഡ് ആകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിശക്തമായ ഓമിക്രോണ്‍ വകഭേദത്തില്‍ നിന്നും ഉല്‍പരിവര്‍ത്തനം സംഭവിച്ചുണ്ടായ ഈ പുതിയ വകഭേദത്തെ നിംബസ് എന്നാണ് വിളിക്കുന്നത്. യു കെയില്‍ ഇതുവരെ 13 പേരിലാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ചൈനയിലും, സിംഗപ്പൂരിലും, ഹോങ്കോംഗിലും ഇത് അതിശക്തമായി വ്യാപിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു.

നിംബസിന്റെ ഒട്ടുമിക്ക ലക്ഷണങ്ങളും പഴയ വകഭേദങ്ങളുടേതിന് സമാനമാണ് എന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, തൊണ്ടയില്‍ കുരുകുരുപ്പ് അനുഭവപ്പെടുന്നത് ഈ പുതിയ വകഭേദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. കുരുകുരുപ്പിനൊപ്പം, ഭക്ഷണം വിഴുങ്ങുമ്പോള്‍, തൊണ്ടയുടെ പുറകു ഭാഗത്തായി കുത്തുന്ന തരത്തിലുള്ള വേദനയും അനുഭവപ്പെടുമെന്ന് ലണ്ടന്‍ ജനറല്‍ പ്രാക്ടീസിലെ ജി പി ആയ ഡോക്ടര്‍ നവീദ് ആസിഫ് പറയുന്നു.

വായുടെ ഉള്‍ഭാഗം അതിയായി ചുവക്കുക, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം അനുഭവപ്പെടുക തുടങ്ങിയവയും ഇതിന്റെ മറ്റ് ലക്ഷണങ്ങളാണ്. അതുകൂടാതെ സാധാരണ കോവിഡ് ലക്ഷണങ്ങളായ പനി, പേശീ വേദന, കോച്ചിവലിയല്‍ തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. എന്നാല്‍, വ്യത്യസ്ത രോഗികളില്‍ വ്യത്യസ്ത ലക്ഷണങ്ങളാകും കാണുക എന്നതിനാല്‍, കരുതലോടെ ഇരിക്കണമെന്നുംഡോക്ടര്‍ ആസിഫ് പറയുന്നു.

എന്‍ എച്ച് എസ്‌നിറ്റെ മാനദണ്ഡങ്ങള്‍ പ്രകാരം, ശരീരോഷ്മാവ് അതിയായി വര്‍ദ്ധിക്കുക, തുടര്‍ച്ചയായ ചുമ, രുചി, ഗന്ധം തുടങ്ങിയവ അറിയാന്‍ കഴിയാതിരിക്കുക, ശ്വാസതടസ്സം, ക്ഷീണം അനുഭവപ്പെടുക തുടങ്ങിയവയാണ് കോവിഡ് ലക്ഷണങ്ങള്‍. ഏതായാലും നിലവില്‍ 13 പേരില്‍ മാത്രമാണ് ബ്രിട്ടനില്‍ നിംബസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്. വ്യാപകമായി കോവിഡ് പരിശോധന നടത്തുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. നിംബസ് ബാധിതരുടെ എണ്ണത്തില്‍ കുറവ് വരാന്‍ അതും ഒരു കാരണമായിട്ടുണ്ടാകാം എന്നും വിദഗ്ധര്‍ പറയുന്നു.

നേരത്തേ വാക്സൈന്‍ എടുത്തവരിലെ പ്രതിരോധശേഷി കാലം കടന്നു പോകുന്നതോടെ ദുര്‍ബലമാകുന്നതിനാല്‍, അവര്‍ക്കും രോഗംബാധിക്കാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പഴയ കോവിഡ് കാല മുന്‍കരുതലുകളെല്ലാം പഴങ്കഥകളായി മാറിയ സമൂഹത്തില്‍, വരും മാസങ്ങളില്‍ ഈ പുതിയ വകഭേദം ആഞ്ഞടിച്ചേക്കാം എന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.