ന്യൂഡല്‍ഹി: നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തിന് യമനിലേയ്ക്കു പോകാനുള്ള യാത്രാനുമതിക്ക് ആക്ഷന്‍ കൗണ്‍സിലിനോട് കേന്ദ്രത്തെ സമീപിക്കാന്‍ സുപ്രീംകോടതി. കൗണ്‍സിലിന്റെ അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ പരിഗണിച്ച് തീരുമാനമെടുക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധികളും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമടങ്ങുന്ന മധ്യസ്ഥ സംഘമാണ് യമനി കുടുംബവുമായി ചര്‍ച്ചകള്‍ക്ക് ശ്രമിക്കുന്നത്.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി പ്രത്യേക ആറംഗ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജൂലൈ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ മാറ്റിവെച്ച വിവരം ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു. യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ ഒരു ഇന്ത്യക്കാരനും യെമന്‍ സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. ആദ്യ പടി കുടുംബം ക്ഷമിക്കുക എന്നതാണ്, രണ്ടാം ഘട്ടം ബ്ലഡ് മണിയാണ്. ആരെങ്കിലും കുടുംബവുമായി ചര്‍ച്ച നടത്തേണ്ടതുണ്ട്. ആര്‍ക്കും പോകാന്‍ കഴിയുന്ന ഒരു രാജ്യമല്ല യെമന്‍. എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിനോട് തങ്ങള്‍ നന്ദിയുള്ളവരാണെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

ആവശ്യം കേട്ട കോടതി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്ന് സുപ്രീംകോടതി പറഞ്ഞു. ഹര്‍ജിയില്‍ അടുത്ത വാദം ഓഗസ്റ്റ് 14 ന് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടി വെപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു. വധശിക്ഷ നീട്ടി വെച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പുറമെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ പങ്കും സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ഹാജരാകുന്ന അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.

മൂന്ന് തവണ കാന്തപുരത്തിന്റെ പങ്ക് സീനിയര്‍ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതേക്കുറിച്ച് അറ്റോര്‍ണി ജനറല്‍ ഒരു തവണ പോലും പരാമര്‍ശിച്ചില്ല. ചര്‍ച്ചകള്‍ നടന്ന് വരികയാണെന്നും ചില കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും മാത്രമാണ് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കിയത്. ചര്‍ച്ചകളുടെ എല്ലാ വിശദാംശങ്ങളും പരസ്യമായി പറയാന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. താന്‍ കോടതിയില്‍ പറയുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ അതാത് സമയത്ത് റിപ്പോര്‍ട്ട് ചെയ്യു. ഇത് ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് ഈ ഹര്‍ജിയില്‍ ആവശ്യമെങ്കില്‍ രഹസ്യവാദം ആകാമെന്ന് കോടതി അഭിപ്രായപ്പെട്ടത്.

അതേസമയം ആറംഗ മധ്യസ്ഥ സംഘത്തിന് ചര്‍ച്ചകള്‍ക്കായി യെമെനില്‍ പോകാന്‍ അനുമതി വേണമെന്നാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കെ.ആര്‍., ട്രഷറര്‍ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെ സംഘത്തില്‍ ഉള്‍പെടുത്തണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. മര്‍കസ് പ്രതിനിധികളായി ഡോ ഹുസൈന്‍ സഖാഫി, ഹാമിദ് എന്നിവരെയാണ് കൗണ്‍സില്‍ നിര്‍ദേശിക്കുന്നത്. ഇതിന് പുറമെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദര്‍ശിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉണ്ടാകണെമന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യവുമായി കൗണ്‍സിസിലിന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാം. നിവേദനം ലഭിച്ചാല്‍ ഉചിതമായ തീരുമാനം എടുക്കാന്‍ ഉദ്യോഗസ്ഥരോട് പറയാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.