ബെല്‍ഫാസ്റ്റ്: ഒരു കൗമാരക്കാരിയ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് 14 കാരായ രണ്ട് റൊമേനിയന്‍ വംശജര്‍ പിടിയിലായതിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ആരംഭിച്ച കലാപം കൂടുതല്‍ രൂക്ഷമാവുകയാണ്. അടിയന്തിര ഘടങ്ങളില്‍ കുടുംബങ്ങളെ താമസിപ്പിക്കാനുള്ള അഭയകേന്ദ്രമായി ഉപയോഗിച്ചിരുന്ന ഒരു ലീഷര്‍ സെന്ററിന് കലാപകാരികള്‍ തിങ്കളാഴ്ച തീയിട്ടു.വംശീയ കലാപം ആരംഭിച്ച് മൂന്നാം ദിവസം രാത്രിയാണ് ഈ സംഭവം നടക്കുന്നത്. കൗണ്ടി ആന്‍ട്രിമിലെ ലാനൃനെ ലീഷര്‍ സെന്ററിനാണ് ലഹളക്കാര്‍ തീയിട്ടത്. ലഹള ആരംഭീച്ചതോടെ റൊമേനിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സുരക്ഷയെ കരുതി അവിടെ താമസിപ്പിച്ചിരുന്നതായാണ് അറിയുന്നത്.

സെന്ററിനകത്ത് ഒരു യോഗ ക്ലാസ്സ് നടക്കുന്നതിനിടെ സെന്ററിനകത്തേക്ക് ആരോ കല്ലെറിഞ്ഞതായി ലോക്കല്‍ അലയന്‍സ് പാര്‍ട്ടി എം എല്‍ എ ഡാനി ഡോണെല്ലി പറഞ്ഞു. ഭയചകിതരായ ജീവനക്കാര്‍ പ്രാണരക്ഷാര്‍ത്ഥം പിന്‍ വാതിലിനു നേരെ ഓടിയെന്നും എം എല്‍ എ പറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസവും നോര്‍ത്തേണ്‍ അയല്‍ര്‍ലന്‍ഡ് പോലീസ് ബാല്ലിമിനയിലെ തെരുവിലിറങ്ങി. പെട്രോള്‍ ബോംബുകളും കല്ലുകളുമൊക്കെയായി നാനൂറോളം വരുന്ന കലാപകാര്‍കള്‍ അവര്‍ അക്രമിക്കുകയും ചെയ്തു. 2,500 പേരോളം വരുന്ന ഒരു സംഘം തികച്ചും സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു ലഹള പൊട്ടിപ്പുറപ്പെട്ടത്.

പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ തീവെയ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവയില്‍ പലതും ആള്‍താമസമുള്ള വീടുകള്‍ക്ക് സമീപമായിരുന്നു. ചവറ്റുകൂടകള്‍ക്കും ചവറു കൂമ്പാരങ്ങള്‍ക്കും തീപിടിച്ചു. അതിനിടയില്‍ ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട് മറ്റൊരു 28 കാരനെ കൂടി തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഒരു കൂട്ടം കലാപകാരികള്‍, ലാര്‍ണെ ലീഷര്‍ സെന്ററിന്റെ മുന്നിലെ പ്രവേഅന കവാടത്തിന് തീവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെ ഇവിടെ ഒരു എമെര്‍ജന്‍സി റെസ്റ്റ് സെന്റര്‍ തുറന്നിട്ടുണ്ട്. എമര്‍ജന്‍സി പ്രോട്ടോക്കോളിന്റെ ഭാഗമായിട്ടാണ് ഈ നടപടി എന്ന് മിഡ് ആന്‍ഡ് ആന്‍ട്രിം ബറോ കൗണ്‍സില്‍ അറിയിച്ചു.

അതിനിടെ ഇന്നലെയും ബല്ലിമിനയില്‍ കലാപം തുടരുകയായിരുന്നു. തെരുവുകളില്‍ തടിച്ചു കൂടിയ കലാപകാരികള്‍ പോലീസിന് നേര്‍ക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ തുടര്‍ന്നു. ആര്‍ത്തുവിളിച്ചു കൊണ്ടായിരുന്നു പുരുഷന്മാരും സ്ത്രീകളും അടങ്ങിയ അക്രമിസംഘം പോലീസിനെ ആക്രമിച്ചിരുന്നത്. ആക്രമണത്തിനിടയില്‍ ചില വാഹനങ്ങള്‍ക്കും തീപിടിച്ചു. ലഹളയില്‍ പങ്കുണ്ടെന്ന് കരുതുന്ന അഞ്ചുപേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാനം തകരുന്ന വിധത്തില്‍ പെരുമാറിയതിന് ന്യൂടൗണ്‍അബെയില്‍ മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മറ്റു പലയിടങ്ങളില്‍ നിന്നുമായി അധിക പോലീസ് സേനയെ ബല്ലിമിനയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് ചീഫ് കോണ്‍സറ്റബിള്‍ റയന്‍ ഹെന്‍ഡേഴ്സണ്‍ പറഞ്ഞു. വംശീയ കലാപമാണ് നടക്കുന്നതെന്നും, വംശീയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുകാരെ ലക്ഷ്യമാക്കിയാണ് പ്രധാനമായും ആക്രമണങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും, അധികം വൈകാതെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടയില്‍ ലഹള നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ അയയ്ക്കണമെന്ന നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ അപേക്ഷ സ്‌കോട്ട്‌ലാന്‍ഡ് സ്വീകരിച്ചു. കലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ച പോലീസുകാര്‍ ഉള്‍പ്പടെയുള്ള സംഘത്തെയായിരിക്കും സ്‌കോട്ട്‌ലാന്‍ഡ് അയയ്ക്കുന്നത്. യു കെയിലെ മറ്റ് അംഗരാജ്യങ്ങള്‍ക്കും സമാനമായ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ് അറിയിച്ചു.