അഹമ്മദാബാദ്: അപകടത്തിലെ പെട്ട വിമാനത്തില്‍ എയര്‍ കണ്ടീഷനിംഗും ടി വി സ്‌ക്രീനും ഉള്‍പ്പടെയുള്ള ചില ഫിറ്റിംഗുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു എന്ന ഒരു യാത്രക്കാരന്‍ വിവരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. അപകടത്തില്‍ പെട്ട വിമാനത്തില്‍ ഡെല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് താന്‍ യാത്ര ചെയ്തിരുന്നു എന്ന് അവകാശപ്പെട്ട് ആകാശ് വത്സ എന്ന യാത്രക്കാരനാണ് എക്സില്‍ തന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. വിമാനത്തിന്റെ റെജിസ്‌ട്രേഷന്‍ കോഡ് വി ടി - എ എന്‍ ബി എന്നത് ഇയാള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്., ഇത് അപകടത്തില്‍ പെട്ട വിമാനത്തിന്റെ റെജിസ്‌ട്രേഷന്‍ കോഡാണ്.

ഈ ബോയിംഗ് ഡ്രീംലൈനര്‍ ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് യാത്ര ചെയ്തതായി ഫ്‌ലൈറ്റ് ഡാറ്റയില്‍ കാണിക്കുന്നുമുണ്ട്. അപകട വാര്‍ത്ത പുറത്ത് വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആകാശ് വത്സ വിമാനത്തിനകത്തെ ശോചനീയ സാഹചര്യം വിവരിക്കുന്ന വീഡിയോ പുറത്തു വിട്ടത്. എ സി പ്രവര്‍ത്തിച്ചിരുന്നില്ല എന്ന് അയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. ടി വി സ്‌ക്രീനും അതുപോലെ അത്യാവശ്യ ഘട്ടങ്ങളില്‍ ജീവനക്കാരെ വിളിക്കുന്നതിനുള്ള ബട്ടണുകളും പ്രവര്‍ത്തന രഹിതമായിരുന്നു എന്നും അയാള്‍ പറയുന്നു. എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കുന്നതിനായിരുന്നു, ഇവയെല്ലാം വീഡിയോയില്‍ പകര്‍ത്തിയതെങ്കിലും, അപകടം നടന്ന പശ്ചാത്തലത്തില്‍ ഇത് പൊതുവേദിയില്‍ പങ്കുവയ്ക്കുകയായിരുന്നു.

കാറ്റിന്റെ മാറിയ ഗതി, ഇരു എഞ്ചിനുകളിലും പക്ഷികള്‍ ഇടിച്ചത് തുടങ്ങി പല കാരണങ്ങളും അപകടത്തിന്റേതായി പരിഗണിക്കുന്നുണ്ട്. വിമാനം ടേക്ക് ഓഫ് വേഗത കൈവരിച്ചെങ്കിലും, ആവശ്യമായ ഉയരത്തില്‍ എത്താനായില്ല എന്നാണ് മുന്‍ അമേരിക്കന്‍ എയര്‍ഫോഴ്സ് പൈലറ്റും, കമ്മേഴ്സ്യല്‍ ഏവിയേഷന്‍ സേഫ്റ്റി കണ്‍സള്‍ട്ടന്റുമായ ലെഫ്റ്റനന്റ് കേണല്‍ ജോണ്‍ ആര്‍ ഡേവിഡ്‌സണ്‍ പറയുന്നത്, ത്രസ്റ്റ്, എഞ്ചിന്‍ പ്രതീക്ഷിച്ച കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാത്തത്, വിമാനത്തിന്റെ അമിത ഭാരം, തുടങ്ങി മറ്റ് പല കാരണങ്ങളും അപകടത്തിലേക്ക് നയിച്ചിട്ടുണ്ടാകാം എന്നാണ് നിഗമനം.


അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണെന്ന് വിമാന നിര്‍മ്മാതാക്കളായ ബോയിംഗും അറിയിച്ചു. എയര്‍ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു 787 ഡ്രീംലൈനര്‍ അപകടത്തില്‍ പെടുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ള ഇത് ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ വിമാനങ്ങളില്‍ ഒന്നായാണ് കരുതപ്പെടുന്നത്.