ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന് രത്തന്‍ ടാറ്റ നല്‍കിയ മുന്നേറ്റം തുടരാന്‍ നോയല്‍ ടാറ്റ. രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ടാറ്റ ട്രസ്റ്റ് ചെയര്‍മാനാകും. രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരനാണ് നോയല്‍ ടാറ്റ. റാനില്‍നിന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇന്ത്യയിലെത്തിയ പാഴ്സി കുടുംബങ്ങളിലൊന്നിലെ പിന്മുറക്കാരന്‍ ജാംഷഡ്ജി നുസര്‍വാന്‍ജി ടാറ്റ 19-ാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ സ്ഥാപിച്ച വ്യവസായ സാമ്രാജ്യത്തിന്റെ അടുത്ത സാരഥിയ്ക്ക് മുന്നില്‍ ഉത്തരവാദിത്തവും വെല്ലുവിളികളും ഏറെയാണ്.

ടാറ്റയ്ക്ക് മാനുഷിക മുഖം നല്‍കിയ രത്തന്‍ ടാറ്റയുടെ പാത ജനകീയതയുടേതായിരുന്നു. ജഹാംഗീര്‍ രത്തന്‍ജി ദാദാഭായ് ടാറ്റ എന്ന ജെ ആര്‍ ഡി ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ സണ്‍സിന്റെ തലപ്പത്ത് എത്തിയ രത്തന്‍ ടാറ്റയുടെ കാലത്ത് ടാറ്റ സണ്‍സ് നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ജാംഷെഡ്ജി ടാറ്റയുടെ മകന്‍ രത്തന്‍ജി ടാറ്റയുടെ ദത്തുപുത്രന്‍ നവല്‍ ടാറ്റയുടെ മൂത്തമകനാണ് രത്തന്‍ നവല്‍ ടാറ്റ എന്ന രത്തന്‍ ടാറ്റ. രത്തന്റെ മരണത്തോടെയാണ് ടാറ്റ ട്രസ്റ്റുകളുടെ നിയന്ത്രണം ആര്‍ക്കാകുമെന്ന ചോദ്യമുയര്‍ന്നത്. അതിന് അതിവേഗ തീരുമാനവും വന്നു.

ടാറ്റ ട്രസ്റ്റുകള്‍ പലതുണ്ടെങ്കിലും ടാറ്റ സണ്‍സില്‍ 66 ശതമാനം ഓഹരിയും ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ഉടമസ്ഥതയിലാണ്. ടാറ്റ സണ്‍സ് എമിരെറ്റസ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരികയായിരുന്ന രത്തന്‍ ടാറ്റ പിന്‍ഗാമിയെ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ തീരുമാനം എടുക്കേണ്ടത് ബോര്‍ഡ് ഓഫ് ട്രസ്റ്റീസായിരുന്നു. നവല്‍ ടാറ്റയുടെ രണ്ടാംഭാര്യയിലെ മകനും രത്തന്റെ അര്‍ധസഹോദരനുമായ നോയല്‍ ടാറ്റയുടെ പേരാണ് തുടക്കം മുതല്‍ പ്രധാനമായും പ്രചരിച്ചത്. അതിലേക്ക് തന്നെ തീരുമാനവും വന്നു. ഐറിഷ് പൗരനായ അറുപത്തേഴുകാരന് ടാറ്റ ഗ്രൂപ്പില്‍ നാലുപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. ചില കമ്പനികളുടെ ചെയര്‍മാനാണ്. രണ്ടു പ്രധാന ട്രസ്റ്റുകളിലും അംഗവുമാണ്.

പാഴ്സി സമുദായത്തില്‍നിന്നും ടാറ്റ കുടുംബത്തില്‍ നിന്ന് തന്നെ ഒരാള്‍ രത്തന്റെ പിന്‍ഗാമിയാകുന്നു എന്നതാണ് നോയലിന്റെ നിയമനത്തിന്റെ പ്രസക്തി. 2012-17ല്‍ ടാറ്റ സണ്‍സ് ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രിയുടെ സഹോദരിയാണ് നോയലിന്റെ ഭാര്യ. രത്തന്റെ നേരനുജനായ ജിമ്മി ടാറ്റ കൊളാബയില്‍ രണ്ടു കിടപ്പുമുറിയുള്ള സാധാരണ ഫ്‌ലാറ്റില്‍ ഒതുങ്ങി ജീവിക്കുന്നയാളാണ്. ടാറ്റ ഗ്രൂപ്പില്‍ അദ്ദേഹത്തിന് ഗണ്യമായി ഓഹരികളുണ്ടെങ്കിലും വ്യവസായകാര്യങ്ങളില്‍ വലിയ താല്‍പ്പര്യമെടുത്തിട്ടില്ല. സ്‌ക്വാഷ് കളിക്കാരന്‍ എന്ന നിലയിലാണ് ജിമ്മിയുടെ പ്രശസ്തി. ടാറ്റ സണ്‍സിന്റെയും ടാറ്റ ട്രസ്റ്റുകളുടെയും ചെയര്‍മാന്മാരുടെ ഉത്തരവാദിത്വങ്ങള്‍ വെവ്വേറെയായിരിക്കും എന്നുറപ്പാക്കാന്‍ 2022ല്‍ ട്രസ്റ്റുകളുടെ ഭരണസംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

നായല്‍ ടാറ്റ നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയാണ്. ഇവ രണ്ടും ടാറ്റ ട്രസ്റ്റിന്റെ കുടക്കീഴിലുള്ള പ്രധാന സ്ഥാപനങ്ങളാണ്. ഈ ട്രസ്റ്റുകള്‍ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുക മാത്രമല്ല, ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കുകയും ചെയ്യുന്നു. ആറ് ഭൂഖണ്ഡങ്ങളിലായി 100ലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. 2023-24ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.