പത്തനംതിട്ട: സ്വര്‍ണ്ണ കൊള്ളയില്‍ പൊളിഞ്ഞത് മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കാനുള്ള നീക്കം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥാനായ മുരാരി ബാബുവിന്റെ മനസ്സില്‍ പ്രസിഡന്റ് സ്ഥാന മോഹമുണ്ടായിരുന്നു. എന്‍ എസ് എസ് പെരുന്ന കരയോഗത്തിന്റെ വൈസ് പ്രസിഡന്റായി മാറിയതും ഈ ലക്ഷ്യത്തോടെയായിരുന്നു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയ്ക്ക് യുഡിഎഫില്‍ നല്ല സ്വാധീനമുണ്ട്. ഇതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായും അടുത്തതോടെ ദേവസ്വത്തില്‍ നിന്നും വിരമിച്ചാല്‍ അടുത്ത ഭരണസമിതിയുടെ അധ്യക്ഷനാകാമെന്നും കണക്കു കൂട്ടി. ആഗോള അയ്യപ്പ സംഗമവുമായി എന്‍ എസ് എസ് അടുത്തതിന് പിന്നിലും മുരാരി ബാബുവിന് പങ്കുണ്ടായിരുന്നു. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും കോട്ടയത്തെ മന്ത്രി വിഎന്‍ വാസവനും ഇക്കാര്യത്തില്‍ പ്രത്യക്ഷ അവകാശ വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഇതിന് പിന്നിലെ രഹസ്യ ചാലക ശക്തി മുരാരി ബാബുവായിരുന്നു. സ്വര്‍ണ്ണ കൊള്ളയില്‍ മുരാരി ബാബു പ്രതിയായത് അറിഞ്ഞ് എന്‍ എസ് എസ് ആസ്ഥാനം ഞെട്ടലിലായി. തല്‍കാലം ശബരിമല വിഷയങ്ങളിലൊന്നും എന്‍ എസ് എസ് ഇടപെടില്ല. മൗനത്തില്‍ തുടരും. അതിനിടെ സുകുമാരന്‍ നായര്‍ക്കെതിരെ പ്രതിഷേധം തുടരുകയാണ്. ഇന്ന് പെരുന്നയില്‍ പ്രതിഷേധ പ്രകടനം അടക്കം നടന്നു.

ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ രണ്ടാം പ്രതിയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവിനെ പ്രത്യേക അന്വേഷക സംഘം ഉടന്‍ കസ്റ്റഡിയിലെടുക്കും. സ്വര്‍ണം പൊതിഞ്ഞ ശില്‍പ്പപാളികള്‍ വെറും ചെമ്പുതകിടുകള്‍ എന്ന് മഹസറില്‍ എഴുതി ശുപാര്‍ശ നല്‍കിയത് മുരാരി ബാബുവാണ്. മറ്റ് പ്രതികള്‍ക്കും അന്വേഷക സംഘം ചോദ്യംചെയ്യല്‍ നോട്ടീസ് നല്‍കിത്തുടങ്ങി. മോഷ്ടിച്ച സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൈമാറിയെന്ന് കരുതുന്ന ബംഗളൂരു സ്വദേശി കല്‍പേഷ്, ഹൈദരാബാദില്‍ സ്വര്‍ണപ്പണികള്‍ ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയായ നാഗേഷ് എന്നിരെയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം വേര്‍തിരിച്ചുനല്‍കിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്കും അന്വേഷിക്കുകയാണ്. ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും നാഗേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.

മുരാരി ബാബുവിനെ പെരുന്ന എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്പിച്ച് കരയോഗം ഇടപെടല്‍ നടത്തിയതും അറസ്റ്റ് ഉറപ്പായതോടെയാണ്. എന്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെതുടര്‍ന്നാണ് രാജി. ആരോപണ വിധേയനായ ആള്‍ വൈസ്പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടി കരയോഗം ഭാരവാഹികള്‍ രാജി ആവശ്യപ്പെട്ടിരുന്നു. മുരാരി ബാബു നല്‍കിയ രാജി കരയോഗംചേര്‍ന്ന് അംഗീകരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്‍എസ്എസ് കരയോ?ഗം ഭാരവാഹിത്വം രാജിവയ്ക്കാന്‍ ജനറല്‍ സെക്രട്ടറിയും താലൂക്ക് യൂണിയന്‍ ഭാരവാഹികളും മുരാരി ബാബുവിനോട് രാജി ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ആവശ്യപ്രകാരമാണ് രാജി എഴുതിവാങ്ങിയത്. സുകുമാരന്‍ നായരുടെ അടുത്ത അനുയായിയാണ് അടുത്ത കാലം വരേയും മുരാരി ബാബു അറിയപ്പെട്ടിരുന്നത്.

മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹരിപ്പാട് ദേവസ്വം ഡപ്യൂട്ടി കമ്മിഷണറായിരിക്കെയാണ് സസ്‌പെന്‍ഷന്‍. ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2019ല്‍ സ്വര്‍ണം പൂശാനായി പാളികള്‍ പോറ്റിയെ ഏല്‍പിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനാണു മുരാരി ബാബുവെന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2024ല്‍ വീണ്ടും സ്വര്‍ണം പൂശാനായി പാളികള്‍ നല്‍കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടിലുണ്ട്.