റായ്പൂര്‍: ഛത്തീസ്ഗഡില്‍, മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാതെ പ്രോസിക്യൂഷന്‍. ബിലാസ്പൂരിലെ എന്‍ഐഎ കോടതി ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന വാദമാണ് പ്രോസിക്യൂഷന്‍ മുഖ്യമായി ഉന്നയിച്ചത്. രേഖകള്‍ ഉദ്ധരിച്ച് ശക്തമായ എതിര്‍വാദം ഉന്നയിക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ അറിയിച്ചത്. എന്നാല്‍, തങ്ങള്‍ ജാമ്യാപേക്ഷയെ എതിര്‍ത്തെന്നാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

കേസില്‍ ഇന്ന് വാദം പൂര്‍ത്തിയായതോടെ വിധി പറയാന്‍ മാറ്റുകയായിരുന്നു. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ തീരുമാനമെടുക്കൂ എന്ന് എന്‍ഐഎ കോടതി വ്യക്തമാക്കി. അതീവ ഗൗരവമുള്ള കേസായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആകില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ജാമ്യ ഹര്‍ജി നല്‍കിയപ്പോഴാണ് ഈ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയ ശേഷം അത് വിശദമായി കോടതിക്ക് പഠിക്കേണ്ടതുണ്ട്. എട്ട് ദിവസമായി രണ്ട് കന്യാസ്ത്രീകള്‍ ജയില്‍ തുടരുകയാണ്. വിശദമായ കേസ് ഡയറി നാളെയായിരിക്കും ഹാജരാക്കുക. എന്‍ഐഎ കോടതിയെ സമീപിക്കാമെന്ന സെഷന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി എന്‍ഐഎ കോടതിയെ സമീപിച്ചത്.

നാളെയും ജാമ്യം ലഭിക്കാത്ത വന്നാല്‍, രണ്ടുദിവസം കൂടി കന്യാസ്ത്രീകള്‍ ജയിലില്‍ കഴിയേണ്ടിവരും. ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച മാത്രമേ കന്യാസ്ത്രീകള്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാനാവൂ. അങ്ങനെയാണെങ്കില്‍ക്കൂടി, കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ്, സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. ഇതിനുശേഷം മാത്രമേ ജാമ്യം പരിഗണിക്കുകയുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ല എന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള എംപിമാരോട് പറഞ്ഞിരുന്നു.