തിരുവനന്തപുരം: നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 4ലേക്ക് മാറ്റിവച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. നറുക്കെടുപ്പ് തിയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്‍പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചതെന്ന് ലോട്ടറി വകുപ്പ് പബ്ലിസിറ്റി ഓഫീസര്‍ അറിയിച്ചു.

25 കോടി രൂപയാണ് ഒന്നാം സമ്മാനം. അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചിരുന്നു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും പ്രതിസന്ധി ഉണ്ടായെന്നു ലോട്ടറി വകുപ്പ് അറിയിച്ചു. ഇതുവരെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് പാലക്കാടാണ് - 14,07,100 എണ്ണം. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. ഓണം ബംപര്‍ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നല്‍കും.

ഒക്ടോബര്‍ 4ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. എംഎല്‍എമാരായ ആന്റണി രാജു, വി.എസ്. പ്രശാന്ത്, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. നിതിന്‍ പ്രേംരാജ് എന്നിവരും സന്നിഹിതരാകും.

ലോട്ടറി വകുപ്പിന്റെ പ്രസ്താവന ഇങ്ങനെ

27-09-25 ശനിയാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 4 - ലേക്ക് മാറ്റിവച്ചു. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.