തിരുവനന്തപുരം : കാണം വിറ്റും ഓണം ഉണ്ണുന്ന കേരളം. വയനാട് ദുരന്ത പശ്ചാത്തലത്തില്‍ കേരളം ഔദ്യോഗികമായി ഇത്തവണ ഓണം ആഘോഷിക്കുന്നില്ല. എന്നു വച്ച് ചെലവിന് കുറവുമില്ല. ആഘോഷം വേണ്ടെന്ന് വച്ചതിനാല്‍ വരവും കുറയും. ആഘോഷം ഇല്ലാതിരുന്നിട്ടും ഇത്തവണ ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നുവെന്നതാണ് വസ്തുത. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയാണ് ഈ ചിലവ്.

അതുകൊണ്ട് തന്നെ ഓണം കഴിഞ്ഞാല്‍ ട്രഷറി ഓവര്‍ ഡ്രാഫ്റ്റില്‍ ആകാതിരിക്കാന്‍ 1500 കോടികൂടി കടമെടുക്കാന്‍ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താല്‍ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കില്‍ ഡിസംബര്‍വരെ കടമെടുക്കാന്‍ ശേഷിക്കുന്നത് 1200 കോടിയാണ്. 1500 കോടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം 17-ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ആസ്ഥാനത്ത് നടക്കും. 23 വര്‍ഷത്തേക്കാണ് കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ചത്. അതായത് മുമ്പോട്ടുള്ള പോക്ക് വലിയ പ്രതിസന്ധിയിലാണ്. കേന്ദ്ര കനിഞ്ഞില്ലെങ്കില്‍ ഓണം കഴിയുമ്പോള്‍ ജീവനക്കാരുടെ ശമ്പളം പോലും പ്രതിസന്ധിയിലാകും.

പതിവ് ശമ്പളവും പെന്‍ഷനും ഒഴികെ ഓണക്കാലത്ത് ആനുകൂല്യങ്ങളും കുടിശ്ശികകളും ക്ഷേമപെന്‍ഷനും നല്‍കാന്‍ ഏകദേശം 15,000 കോടി വേണ്ടിവന്നെന്ന് ധനവകുപ്പുവൃത്തങ്ങള്‍ പറഞ്ഞു. ശമ്പളവും പെന്‍ഷനുംകൂടി ചേര്‍ത്താല്‍ ഇത് 20,000 കോടിക്ക് അടുത്തെത്തും. ഡിസംബര്‍വരെയുള്ള ഒമ്പതുമാസത്തേക്ക് 21,253 കോടിയാണ് ആദ്യം കേന്ദ്രം അനുവദിച്ചത്. ഇതില്‍ ഭൂരിഭാഗവും ആദ്യ അഞ്ചു മാസത്തിനുള്ളില്‍ കേരളം എടുത്തു കഴിഞ്ഞു. അങ്ങനെയാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. വയ്പാ പരിധി തീരുമ്പോള്‍ കേരളം തുക കൂട്ടുമെന്ന പ്രതീക്ഷയാണ് കേരളത്തിനുള്ളത്.

അനുവദിച്ച നിലവിലെ അപര്യാപ്തമാണെന്ന് സംസ്ഥാനം അറിയിച്ചിരുന്നു. ട്രഷറിയിലെ പി.എഫ്. നിക്ഷേപം ഉള്‍പ്പെടെയുള്ള പബ്ലിക് അക്കൗണ്ടിലെ വരവ് തെറ്റായി കണക്കാക്കിയതാണ് കടം കുറയാന്‍ കാരണമെന്ന് സംസ്ഥാനം കേന്ദ്രത്തെ ബോധ്യപ്പെടുത്തി. ഇതോടെ 4200 കോടികൂടി അനുവദിച്ചു. ഇതില്‍ 1500 കോടി നേരത്തേ എടുത്തിരുന്നു. ഏതായാലും ഇനിയും കടമെടുക്കേണ്ട സാഹചര്യം തന്നെയാണ് കേരളത്തിന് മുന്നിലുള്ളത്.

അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പുണ്ട്. അതുകഴിഞ്ഞ് മാസങ്ങള്‍ കഴിയുമ്പോള്‍ നിയമസഭയിലേക്കും വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ ക്ഷേമ പെന്‍ഷന്‍ അടക്കമുള്ളതൊന്നിലും സര്‍ക്കാരിന് വിട്ടു വീഴ്ചയ്ക്കും കഴിയില്ല. സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായി തുടരവേ വാര്‍ഷികപദ്ധതി അടങ്കല്‍ പകുതിയിലേറെ വെട്ടിക്കുറയ്ക്കാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അനിവാര്യമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കും. മുന്‍വര്‍ഷങ്ങളില്‍ സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് ചെലവുകള്‍ മാറ്റിവെക്കുകയോ 25-30 ശതമാനംവരെ അടങ്കല്‍ കുറയ്ക്കുകയോ ആണ് ചെയ്തിരുന്നത്. ഇത്രയും വെട്ടിക്കുറയ്ക്കാനും മാറ്റിവെക്കാനും തീരുമാനിക്കുന്നത് ആദ്യം. പദ്ധതിച്ചെലവ് വെട്ടിക്കുറച്ച് സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നല്‍കാനാണ് ശ്രമം.

വാര്‍ഷികപദ്ധതി അടങ്കല്‍ പകുതിയിലേറെ വെട്ടിക്കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ക്ഷേമപദ്ധതി കുടിശ്ശികയും നല്‍കും. ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചതാണ്. ഈ ചെലവുകള്‍ക്ക് വെട്ടിക്കുറയ്ക്കല്‍ ബാധകമാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. സാമ്പത്തികവര്‍ഷത്തിന്റെ അഞ്ചുമാസം പിന്നിട്ടെങ്കിലും പണമില്ലാത്തതിനാല്‍ പദ്ധതിവിഹിതത്തിലെ ചെലവ് തീരെക്കുറഞ്ഞിരുന്നു.