ന്യൂഡല്‍ഹി: കാശ്മീരിലെ പാക് അധിനിവേശത്തിന് സ്വാതന്ത്ര്യ കാലത്തോളം പഴക്കമുണ്ട്. ഇതിനിടെ പലപ്പോഴും പാക്കിസ്ഥാന്‍ ഇന്ത്യയെ വെല്ലുവിളിച്ചു. അപ്പോഴെല്ലാം അവരെ തകര്‍ക്കുകയും ചെയ്തു ഇന്ത്യ. അങ്ങനെ എട്ടു തവണ പാക്കിസ്ഥാനെ ഇന്ത്യ പാഠം പഠിപ്പിച്ചു. പക്ഷേ ഒന്നും അവര്‍ പഠിച്ചില്ലെന്നതാണ് സത്യം. അതിന് തെളിവായിരുന്നു 16 ദിവസം മുമ്പ് നടന്ന പഹല്‍ഗാം ആക്രമണം. അതിന് തീവ്രവാദ കേന്ദ്രങ്ങള്‍ കൃത്യമായി നിശ്ചയിച്ച് ഇന്ത്യ മറുപടി നല്‍കി. ജെയ്‌ഷെ മുഹമ്മദിന്റെ മൗലാനാ മസൂദ് അസറിന് എല്ലാം നഷ്ടമായി. പത്ത് കുടുംബാംഗങ്ങള്‍ മരിച്ചു. ഇതിലും നല്ലത് താന്‍ മരിക്കുന്നതായിരുന്നുവെന്ന് കൊടും ഭീകരനെ കൊണ്ട് ഇന്ത്യ പ്രതികരിപ്പിച്ചു. അങ്ങനെ ഇന്ത്യയുടെ പഹല്‍ഗാം വിരുദ്ധ യുദ്ധ തന്ത്രം കൃത്യമായിരുന്നുവെന്ന് മസൂദിലൂടെ ലോകം അറിഞ്ഞു. ഇന്ത്യയെ തകര്‍ക്കുമെന്ന് വീമ്പു പറഞ്ഞവര്‍ക്ക് കഴിഞ്ഞ ദിവസം രാത്രി ഒരു ചുക്കും ചെയ്യാന്‍ തോന്നിയില്ല. 21 തീവ്രവാദ കേന്ദ്രങ്ങളുടെ പട്ടിക പുറത്തു വിട്ട് ഇതില്‍ ഒന്‍പത് എണ്ണം മാത്രമേ തകര്‍ത്തുളളൂവെന്ന ഇന്ത്യന്‍ വിശദീകരണം പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇന്ത്യന്‍ രഹസ്യന്വേഷണ മികവിന് തെളിവായി ഇത് മാറുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം തുടങ്ങിയ പ്രശ്‌നത്തിന് കൃത്യമായ മറുപടി നല്‍കുകയായിരുന്നു ഇന്ത്യ ഇപ്പോള്‍. ഇന്ത്യയ്ക്കും പാക്കിസ്ഥാനും സ്വാതന്ത്യ്രം ലഭിച്ചപ്പോള്‍ നാട്ടുരാജ്യമായിരുന്ന കശ്മീര്‍ ഇരുരാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നിന്നു. പഠാന്‍ ഗിരിവര്‍ഗക്കാരെ മുന്നില്‍ നിര്‍ത്തി 1947 ഒക്ടോബറില്‍ പാക്കിസ്ഥാന്‍ കശ്മീര്‍ ആക്രമിച്ചു. സൈനികബലം കുറവായിരുന്ന കശ്മീരിനെ സഹായിക്കാന്‍ ഇന്ത്യ രംഗത്തെത്തി. 438 ദിവസത്തിനു ശേഷം യുഎന്‍ നിര്‍ദേശപ്രകാരം 1948 ഡിസംബര്‍ 31 ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു.

മസൂദ് അസറിന്റെ പൊട്ടിക്കരച്ചിലോടെ തകര്‍ന്നത് പാക്കിസ്ഥാന്റെ കള്ളക്കഥകളാണ്. ഇന്ത്യന്‍ വിമാനങ്ങളെ ആക്രമിച്ച് തകര്‍ത്തു എന്നതടക്കമുള്ള വ്യാജ കഥകള്‍ പൊളിഞ്ഞു. ഇന്ത്യ ആക്രമിച്ചത് തീവ്രവാദ കേന്ദ്രങ്ങള്‍ മാത്രമാണെന്നും വ്യക്തമായി. എല്ലാത്തിലും ഉപരി 21 ഭീകര കേന്ദ്രങ്ങളുടെ പട്ടികയും പുറത്തു വിട്ടു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കരുത്തായിരുന്നു ഇത്. പാക്കിസ്ഥാന്‍ അടങ്ങിയാല്‍ ഇന്ത്യ ഒതുങ്ങും. രാജ്യം ഒന്നടങ്കം ആഗ്രഹിച്ചത് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നടപ്പാക്കിയെന്നതാണ് വസ്തുത. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്നലെ പുലര്‍ച്ചെ പാക്കിസ്ഥാനിലും പാക് അധിനിവേശ കാഷ്മീരിലുമായി ഭീകരരുടെ ഒന്പതു കേന്ദ്രങ്ങള്‍ സൈന്യം തരിപ്പണമാക്കി. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തി വലുതാക്കിയ ഭീകരരുടെപരിശീലനകേന്ദ്രങ്ങളാണ്. ജെയ്ഷ്-ഇ- മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹാവല്‍പുരിലെ മര്‍ക്കസ് സുബ്ഹാനള്ളാ തീവ്രവാദ ക്യാന്പ് അടക്കം ഇന്ത്യന്‍ സേന തീഗോളമാക്കി. കൃത്യമായ കണക്കുകൂട്ടലുകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു ഇന്ത്യന്‍ സേനയുടെ ആക്രമണം. പുലര്‍ച്ചെ 1.05ന് ആരംഭിച്ച മിസൈല്‍ ആക്രമണം 25 മിനിറ്റ് നീണ്ടു. 1.30ന് ആക്രമണം അവസാനിച്ചപ്പോള്‍ ജെയ്ഷ്-ഇ- മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ തീവ്രവാദ സംഘടനകളുടെ ഒന്പത് ഭീകരകേന്ദ്രങ്ങള്‍ ചാരമായി. ആക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടെന്നും 46 പേര്‍ക്കു പരിക്കേറ്റെന്നു പാക്കിസ്ഥാന്‍ സൈന്യം പറഞ്ഞു. പക്ഷേ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഒന്പത് ലക്ഷ്യസ്ഥാനങ്ങളില്‍ നാലെണ്ണം പാക്കിസ്ഥാനുള്ളിലും അഞ്ചെണ്ണം പാക് അധിനിവേശ കാഷ്മീരിലുമായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാതെ തന്നെയാണ് ദീര്‍ഘദൂര മിസൈലുകളുടെയും റഫാല്‍ യുദ്ധവിമാനങ്ങളുടെയും സഹായത്തോടെ പാക്കിസ്ഥാന്‍ മണ്ണിലെ ഭീകരക്യാന്പുകള്‍ ഇന്ത്യ ആക്രമിച്ചത്.

ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം 1965ലാണ് ആദ്യം സംഭവിച്ചത്. തിത്വാര്‍, ഉറി, പൂഞ്ച് മേഖലകളില്‍ പാക്ക് സേന കടന്നുകയറുകയും തന്ത്രപ്രധാന പാതയായ ഹാജിപിര്‍ പിടിച്ചെടുക്കുകയും ചെയ്തതോടെ ഇന്ത്യ തിരിച്ചടിച്ചു. ഓഗസ്റ്റ് 5ന് തുടക്കം. സെപ്റ്റംബര്‍ 1 മുതല്‍ പൂര്‍ണയുദ്ധം. സിയാല്‍കോട്ടിന്റെ ഒരു ഭാഗം പിടിച്ച ഇന്ത്യന്‍ സേന ലഹോറിന്റെ തൊട്ടടുത്തു വരെയെത്തി. 50 ദിവസത്തിനു ശേഷം സെപ്റ്റംബര്‍ 23ന് വെടിനിര്‍ത്തല്‍ കരാര്‍. 18 ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 3264 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. പിടിച്ചെടുത്ത സ്ഥലം പോലും വിട്ടു കൊടുത്ത് ഇന്ത്യ മാന്യത കാട്ടിയ യുദ്ധം. ബംഗ്ലദേശ് വിമോചനയുദ്ധം 1971ല്‍ പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അവരെ നല്ല രീതിയില്‍ പാഠം പഠിപ്പിക്കുകയും ചെയ്തു. കിഴക്കന്‍ പാക്കിസ്ഥാനില്‍ മുജീബുര്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യപോരാട്ടം ശക്തമാവുകയും അവാമി ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത സൈനിക നടപടികള്‍ ഉണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഭാഗമായ ബംഗാളിലേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങി. ഇന്ത്യ ഡിസംബര്‍ 3ന് യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യയുടെ സൈനിക മികവിനു മുന്നില്‍, 13 ദിവസത്തിന് ശേഷം പാക്കിസ്ഥാന്‍ കീഴടങ്ങി. ബംഗ്ലദേശ് രൂപം കൊണ്ടു. 195 ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 3843 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു ഉണ്ടായി. സിയാച്ചിന്‍ പിടിച്ചെടുക്കലിന് പാകിസ്ഥാന്‍ ശ്രമിച്ചത് 1984ല്‍ ആയിരുന്നു. സിയാച്ചിന്‍ പ്രദേശം പാക്കിസ്ഥാന്‍ സൈനികനീക്കത്തിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുകയാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സൈന്യം സിയാച്ചിനു മുകളിലുള്ള സാള്‍ട്ടോറോ മലനിരകള്‍ നിയന്ത്രണത്തിലാക്കി. പിന്നീട് 1999ലെ കാര്‍ഗില്‍ യുദ്ധം. കാര്‍ഗില്‍ മേഖലയില്‍ പാക്ക് നുഴഞ്ഞുകയറ്റത്തിനെതിരെ ഇന്ത്യന്‍ കരസേനയും വ്യോമസേനയും 1999 മേയില്‍ 'ഓപ്പറേഷന്‍ വിജയ്' ആരംഭിച്ചു. രാജ്യാന്തര സമ്മര്‍ദവും സൈനിക പരിമിതികളും പാക്കിസ്ഥാനെ പരാജയത്തിലേക്കു നയിച്ചു. 85 ദിവസം കഴിഞ്ഞ് ജൂലൈ 27ന് ഇന്ത്യ കാര്‍ഗിലില്‍ വിജയം പ്രഖ്യാപിച്ചു. അഞ്ഞൂറിലധികം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.

പിന്നീട് രണ്ടു സര്‍ജിക്കല്‍ സട്രൈക്കുകള്‍. 2016ലായിരുന്നു ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ഉറിയിലെ ഇന്ത്യന്‍ സൈനികത്താവളത്തില്‍ ഭീകരാക്രമണം നടത്തിയതിന് മറുപടിയായി ഇന്ത്യന്‍ കമാന്‍ഡോകള്‍ നിയന്ത്രണരേഖ കടന്ന് പാക്ക് നിയന്ത്രിതഭൂമിയിലെ ക്യാംപുകള്‍ തകര്‍ത്തു. 2019ല്‍ ബാലാക്കോട്ട് ആക്രമണവും. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേര്‍ക്ക് ചാവേറാക്രമണം. മറുപടിയായി പാക്ക് ഭൂമിയിലെ ബാലക്കോട്ടിലെ ഭീകരപരിശീലനത്താവളം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തു. കൃത്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനികനീക്കം. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം സംഭവിക്കാത്ത തരത്തിലാണ് സൈന്യം ആക്രമണം നടത്തിയതെന്നു കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഔദ്യോഗിക വിശദീകരണം നല്‍കാന്‍ ഇന്നലെ രാവിലെ 10.30നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇരുവരും. പാക്കിസ്ഥാന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യം വച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. 'കൊളാറ്ററല്‍ ഡാമേജ്' ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണത്തിനു വേണ്ട ആയുധങ്ങള്‍ പോലും തെരഞ്ഞെടുത്തതെന്ന് വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് വ്യക്തമാക്കി. ഇന്ത്യന്‍ സൈനിക കരുത്തിന് തെളിവായി ഓപ്പറേഷന്‍ സിന്ദൂര്‍.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തവേയാണ് പാക്കിസ്ഥാന്റെ പിന്തുണയോടെ പഹല്‍ഗാമില്‍ ഒരു നേപ്പാള്‍ പൗരന്‍ അടക്കം 26 പേരെ ഭീകരര്‍ വെടിവച്ച് കൊല്ലുന്നത്. പിന്നീടിങ്ങോട്ടുള്ള 15 ദിവസവും കൃത്യമായ പദ്ധതിയോടെയായിരുന്നു ഇന്ത്യയുടെ നീക്കം. ലോകരാജ്യങ്ങളെയെല്ലാം വിഷയം കൃത്യമായി ധരിപ്പിച്ചു. അമേരിക്ക, റഷ്യ, ബ്രിട്ടന്‍ അടക്കമുള്ള ലോകരാജ്യങ്ങള്‍ തീവ്രവാദത്തിനെതിരേയുള്ള ഇന്ത്യയുടെ നീക്കത്തിനു പിന്തുണയുമായി രംഗത്തുവന്നു.