തിരുവനന്തപുരം: ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാര്‍ത്ഥ ഇന്ത്യന്‍ ഭൂപടമെന്നും, സര്‍ക്കാര്‍ പരിപാടിയില്‍ അവ ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നും കൃഷി മന്ത്രി പി പ്രസാദിന്റെ വിശദീകരണം. ഒരു സര്‍ക്കാര്‍ പരിപാടിയില്‍ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാന്‍ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

രാജ്ഭവനിലാണ് പരിസ്ഥിതി ദിന പരിപാടി നടത്താന്‍ കൃഷി വകുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നും വിളക്ക് തെളിയിക്കണമെന്നും രാജ്ഭവന്‍ അറിയിച്ചിരുന്നു. ഇതില്‍ വിയോജിച്ച് പരിപാടി മാറ്റിയതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബാഹ്യ ശക്തികള്‍ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് കാണിക്കുന്നത്. രാജ്ഭവന്‍ സങ്കുചിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാകാന്‍ പാടില്ല.

ഗവര്‍ണര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനും പാടില്ല. സത്യപ്രതിജ്ഞയ്ക്കും കേരളപ്രഭ, കേരളശ്രീ പോലുള്ള പുരസ്‌കാരദാന ചടങ്ങിലും ഈ ചിത്രമുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് ഈ പരിപാടിക്ക് ചിത്രം നിര്‍ബന്ധമാക്കിയിരുന്നത് എന്നും മന്ത്രി ചോദിച്ചു. ഭാരതാംബയുടെ ചിത്രത്തിനുമുന്നില്‍ വിളക്കു തെളിച്ച് പുഷ്പാര്‍ച്ചന നടത്തിയാണ് കഴിഞ്ഞ ദിവസവും രാജ്ഭവനില്‍ പരിപാടി നടന്നിരുന്നത്. എന്നാല്‍ പരിസ്ഥിതി ദിനാചരണം സര്‍ക്കാര്‍ പരിപാടി ആയതിനാല്‍ ചിത്രം മാറ്റണമെന്ന കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.

ഇതോടെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മന്ത്രി തീരുമാനിച്ചത്. തുടര്‍ന്ന് സ്വന്തം നിലയ്ക്കു പരിപാടി നടത്തുമെന്ന് രാജ്ഭവന്‍ വ്യക്തമാക്കി. ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടനം രാജ്ഭവനിലാണ് നിശ്ചയിച്ചിരുന്നത്. പരിപാടിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ രാജ്ഭവനില്‍ എത്തിയപ്പോഴാണ് സെന്‍ട്രല്‍ ഹാളിന്റെ വേദിയില്‍ ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടത്. പുതിയ ഗവര്‍ണര്‍ വന്നതിനു ശേഷമാണ് ഇത്തരത്തില്‍ ചിത്രം വച്ചത്.

സര്‍ക്കാര്‍ പരിപാടിയില്‍ ഇത്തരത്തില്‍ ചിത്രം വയ്ക്കുന്നത് ശരിയല്ലെന്ന് കൃഷിവകുപ്പ് പിന്നീട് രാജ്ഭവനെ അറിയിച്ചു. എന്നാല്‍ ചിത്രം മാറ്റാന്‍ കഴിയില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഇതോടെ പരിപാടി ഉപേക്ഷിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. പിന്നീട് സ്വന്തം നിലയ്ക്കു പരിപാടി നടത്താന്‍ രാജ്ഭവന്‍ തീരുമാനിക്കുകയായിരുന്നു.

രാജ്ഭവനിലെ പരിപാടിയില്‍നിന്ന് കൃഷിമന്ത്രി ഒഴിവായതോടെ സെക്രട്ടേറിയറ്റ് അങ്കണത്തിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റി. മന്ത്രി പി.പ്രസാദ്, പി.പ്രശാന്ത് എംഎല്‍എ, കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷിവകുപ്പ് ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടിയാണ് രാജ്ഭവനില്‍ നടക്കാനിരുന്നത്. ഗവര്‍ണര്‍ക്ക് ചടങ്ങില്‍ പച്ചക്കറി അടക്കം കൈമാറുന്ന പരിപാടിയായിരുന്നു നടത്താന്‍ നിശ്ചയിച്ചിരുന്നത്.