പാലക്കാട്: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗരഞ്ജിനി ഡോ. പി. സരിനെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളില്‍ സി.പി.ഐ.എം നേതാവ് ഡോ. പി. സരിനും കുടുംബവും മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് രാഗരഞ്ജിനിക്ക് നോട്ടീസ് കൈമാറിയതെന്ന് സരിന്റെ ഭാര്യ ഡോ. സൗമ്യ അറിയിച്ചു. ആരോപണങ്ങളെ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

കാസര്‍കോട്ടെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ഡോ. സരിനില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് രാഗരഞ്ജിനി സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നയിച്ച ആരോപണം. എന്നാല്‍, ഈ ആരോപണങ്ങള്‍ ഡോ. സരിനും ഭാര്യ സൗമ്യയും നിഷേധിച്ചിരുന്നു. ഇതിനിടെ, രാഗരഞ്ജിനി തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഡോ. സരിനെതിരായ ആരോപണങ്ങള്‍ പ്രതിപക്ഷം വലിയ പ്രചാരണ വിഷയമാക്കിയിരുന്നു.

'വലിയ ഫാന്‍സ് അസോസിയേഷനോ ലൈക്കുകളോ ഷെയറുകളോ ഇല്ലെങ്കിലും, അത്ര പെട്ടെന്ന് പിന്തിരിഞ്ഞു പോകില്ലെന്ന് ഉറപ്പുള്ള ഒരു തലയുണ്ട് സൗമ്യക്കും സരിനും. ഞങ്ങള്‍ക്കും ഒരു മകളുണ്ട്,' സൗമ്യ ഫേസ്ബുക്കില്‍ കുറിച്ചു. തങ്ങള്‍ ഒളിച്ചു പോകില്ലെന്നും, ഇരയെ അപമാനിക്കാനോ സ്വാധീനിക്കാനോ ശ്രമിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ആരോപണങ്ങള്‍ വ്യാജമാണെങ്കില്‍, സമയമെടുത്താണെങ്കിലും സത്യം തെളിയിക്കുമെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.

'ഒരാള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ വരുമ്പോള്‍, അത് നേരിടാന്‍ ആത്മവിശ്വാസം ഉണ്ടാകും. ഞങ്ങളില്‍ പരസ്പരം ഉള്ള വിശ്വാസവും, ആരോപണങ്ങള്‍ നിഷേധിക്കുന്നതിലുള്ള ഉറച്ച ബോധ്യവുമാണ് ഈ ആത്മവിശ്വാസത്തിന് കാരണം. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിയമ സംവിധാനങ്ങള്‍ക്ക് സത്യം കണ്ടെത്താന്‍ കഴിയും. അതിന് സമയം എടുത്താലും ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്,' സൗമ്യ പറഞ്ഞു.

പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ വരാം. എന്നാല്‍ അവരെ എങ്ങനെ നേരിടുന്നു എന്നതാണ് വിലയിരുത്തപ്പെടേണ്ടതെന്ന് സൗമ്യ കൂട്ടിച്ചേര്‍ത്തു. 'കോണ്‍ഗ്രസ് അനുഭാവിയായ ഒരാള്‍ ഞങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളെയും അതിനെ ആഘോഷിക്കുന്നവരുടെ ഉദ്ദേശ്യങ്ങളെയും കുറിച്ച് എന്തു പറയാനാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഡോ. സരിനെതിരെ ഒരു പേരിന് കേസ് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍,' സൗമ്യ ആരോപണത്തെക്കുറിച്ച് പ്രതികരിച്ചപ്പോള്‍ പറഞ്ഞു.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡോ. സരിനെതിരെ രാഗരഞ്ജിനി രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ആരോപണങ്ങളെന്നും സൂചനയുണ്ട്.

ഡോ.സൗമ്യ സരിന്റെ പോസ്റ്റ്:

ഞങ്ങള്‍ മാനനഷ്ടത്തിന് നോട്ടിസ് അയച്ചു!

ഓണത്തിരക്കൊക്കെ ഒന്ന് ഒതുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം. എന്റെ ഭര്‍ത്താവ് ഡോ. പി സരിന് എതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡേര്‍ വ്യക്തിക്ക് കഴിഞ്ഞ ശനിയാഴ്ച ( 06/09/2025) തന്നെ ഞങ്ങള്‍ വക്കീല്‍ വഴി മാനനഷ്ട നോട്ടിസ് അയച്ചു. നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം.

ഈ ആരോപണം അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാകും. ഒന്ന് ' സമാനവല്‍ക്കരിക്കാന്‍ ' ശ്രമിച്ചതാണ്. ഇപ്പോഴത്തെ ഒരു പ്രത്യേക അവസ്ഥയില്‍ എതിര്‍ പക്ഷത്തു നില്‍ക്കുന്ന ഡോ. സരിന് എതിരെയും 'പേരിന് ' ഒരു പെണ്ണ് കേസ് എങ്കിലും ഉണ്ടാക്കി എടുക്കണ്ടേ! നിങ്ങളുടെ ആ തത്രപ്പാട് ഞങ്ങള്‍ക്ക് മനസ്സിലാവുന്നതേയുള്ളു!

'പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട് വര്‍മ്മ സാറേ... ഒരു പൊതു പ്രവര്‍ത്തകന് എതിരെ ആരോപണങ്ങള്‍ വരാം, സ്വാഭാവികം! പക്ഷെ അവര്‍ അത് നേരിടുന്ന രീതി ആണ് വിലയിരുത്തപ്പെടേണ്ടത്, അല്ലേ? അതില്‍ നിന്ന് തന്നെ പൊതുജനത്തിന് കാര്യം പിടി കിട്ടും!

' ധൈര്യമുണ്ടെങ്കില്‍ പോയി മാനനഷ്ടത്തിന് കേസ് കൊടുക്ക് '

' കേസ് കൊടുത്താല്‍ എല്ലാ തെളിവുകളും പുറത്തു വിടും'

ഇതൊക്കെയാണ് കഴിഞ്ഞ രണ്ടു ദിവസമായി കേള്‍ക്കുന്ന വെല്ലുവിളി...

അപ്പൊ ആദ്യത്തെ വ്യത്യാസം, ഞങ്ങള്‍ ഈ രണ്ടു വെല്ലുവിളികളും ഏറ്റെടുക്കുന്നു! ചേട്ടന്മാരെ, ഈ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ ഇത്രയധികം ധൈര്യത്തിന്റെ ആവശ്യം ഒന്നും ഇല്ല.രണ്ടേ രണ്ടു സിംപിള്‍ കാര്യങ്ങള്‍ മതി!

ആരോപിക്കപ്പെട്ട കാര്യങ്ങള്‍ ചെയ്തിട്ടില്ല എന്ന അവനവനില്‍ ഉള്ള വിശ്വാസം. പങ്കാളികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പരസ്പരം ഉള്ള വിശ്വാസം!

ഈ രണ്ടും ഉണ്ടെങ്കില്‍ ഒരാള്‍ നമുക്ക് എതിരെ ഒരു ആരോപണം ആയി വന്നാല്‍, അത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൂര്‍ണ ബോധ്യം ഉള്ള പക്ഷം, നിയമപരമായി അതിനെ നേരിടാമെന്ന ആത്മവിശ്വാസം തനിയെ വന്നു കൊള്ളും!

ഇപ്പറഞ്ഞതൊക്കേ വേണ്ടുവോളം ഉള്ളതിനാല്‍ മാന്യമായി കേസുമായി മുന്നോട്ട് പോകുന്നു! ഇനി കേസ് ആയി മുന്നോട്ട് പോയാല്‍ തെളിവുകള്‍ ആയി വരും എന്ന ഭീഷണി!

വന്നോളൂ.. ഞങ്ങള്‍ എവിടെയും പോയി ഒളിക്കില്ല. ഇവിടെ തന്നെയുണ്ട്. ഈ അടുത്ത് തന്നെ ഒരു യുവ നേതാവിന് എതിരെ ഇതുപോലെ ചാറ്റും വോയിസ് ക്ലിപ്പുകളും ഒക്കെ വന്നപ്പോള്‍ നിങ്ങള്‍ തന്നെ പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ടല്ലോ. ഒന്നോര്‍ത്തു നോക്കുന്നത് നല്ലതാണ്...

'എല്ലാം ഫേക്ക് ആണ്... ഈ AI യുഗത്തില്‍ തെളിവുകള്‍ ഉണ്ടാക്കാന്‍ ആണോ ബുദ്ധിമുട്ട്? എല്ലാം ഫേക്ക് ആണ്! '

അപ്പോള്‍ ഇങ്ങനെ ഫേക്ക് ആയ തെളിവുകള്‍ ആര്‍ക്കും ആര്‍ക്കെതിരെയും ഉണ്ടാക്കാം, അല്ലേ? നിങ്ങള്‍ക്ക് ഞങ്ങള്‍ക്കെതിരെയും ഉണ്ടാക്കാം! ചാറ്റ് എന്നും പറഞ്ഞു കൊണ്ട് ഒരു വ്യാജ സ്‌ക്രീന്‍ഷോട് ഉണ്ടാക്കാന്‍ ആണോ ബുദ്ധിമുട്ട്? അതുപോലെ ഉള്ള ചാറ്റുകള്‍ ചെയ്ത ആരുടെയെങ്കിലും നമ്പര്‍ എന്റെ ഭര്‍ത്താവായ സരിന്റെ പേരില്‍ മൊബൈലില്‍ സേവ് ചെയ്താല്‍ പോരെ? എത്ര വേണമെങ്കിലും 'തെളിവുകള്‍' ഉണ്ടാക്കാമല്ലോ...

പക്ഷെ അവിടെയാണ് രണ്ടാമത്തെ വ്യത്യാസം!

ഇനി അങ്ങനെ ഒന്ന് വന്നാല്‍ തന്നെയും 'എല്ലാം ഫേക്ക് ആണ് ' എന്ന് വെറുതെ വന്നു പറഞ്ഞു പോകില്ല ഞങ്ങള്‍! 'ഇരയെ' അപമാനിക്കാനും സ്വാധീനിക്കാനും ഒന്നും ശ്രമിക്കില്ല.

പക്ഷെ തെളിയിക്കും! ഫേക്ക് ആണെങ്കില്‍ അത് തെളിയിച്ചിരിക്കും!

ശാസ്ത്ര സാങ്കേതിക വിദ്യയൊക്കെ ഇത്രക്ക് പുരോഗമിച്ച ഈ കാലത്തു നമ്മുടെ നിയമസംവിധാനത്തിനു അതൊക്കെ പുഷ്പം പോലെ തെളിയിക്കാന്‍ പറ്റും. അത് ഞങ്ങള്‍ക്കും അറിയാം, നിങ്ങള്‍ക്കും അറിയാം! സമയം എടുക്കുമായിരിക്കും. ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണെന്നേ. വലിയ ഫാന്‍സ് അസോസിയേഷനും കൊട്ട നിറയെ ലൈക്കും ഷെയറും ഒന്നും ഇല്ല ഗയ്സ്. പക്ഷെ അത്ര പെട്ടെന്ന് ഒന്നും കുനിക്കില്ല എന്ന് ഉറപ്പുള്ള ഒരു തലയുണ്ട്! സൗമ്യക്കും സരിനും. ഞങ്ങള്‍ക്കും ഒരു മകളുണ്ട്!

അപ്പൊ ഇനി അവിടുത്തെ കാര്യങ്ങള്‍ എങ്ങനാ?

ഈ വെല്ലുവിളിയൊക്കെ പാവം ഞങ്ങളോട് മാത്രമേ ഉള്ളോ?