തിരുവനന്തപുരം: സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ തുടര്‍ നടപടി വൈകുന്നതില്‍ പ്രതിഷേധമറിയിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). ഐഎഫ്എഫ്കെ മലയാളികള്‍ക്ക് അഭിമാനമാണ്. എന്നാല്‍, ഐഎഫ്എഫ്കെയുടെ സെലക്ഷന്‍ കമ്മിറ്റി അദ്ധ്യക്ഷനാണ് പ്രതിസ്ഥാനത്തുള്ളത്. ഐഎഫ്എഫ്കെ സെലക്ഷന്‍ കമ്മിറ്റി സിറ്റിംഗിനിടെയാണ് സിനിമാ പ്രവര്‍ത്തകയ്ക്ക് നെരെ അതിക്രമമുണ്ടായത്.

ഇത് ഐഎഫ്എഫ്കെയുടെ ഖ്യാതിക്ക് ദോഷകരമാണെന്നും ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റില്‍ പറയുന്നു. അധികാരികളെ അറിയിച്ചിട്ടും രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയുണ്ടായില്ല. അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നല്‍കുന്നതല്ലേ ഈ കാത്തുനിര്‍ത്തല്‍. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന സര്‍ക്കാരില്‍ നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണം.

ഐഎഫ്എഫ്കെ 2025 നടക്കുന്ന ഈ വേളയില്‍ തന്നെ പി ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കണമെന്നും ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.അതേസമയം, പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് കുഞ്ഞുമുഹമ്മദ് ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വനിതാ ചലച്ചിത്ര പ്രവര്‍ത്തകയാണ് കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി പൊലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് തേടിയത്. മുന്‍ എംഎല്‍എ കൂടിയായ പി ടി കുഞ്ഞുമുഹമ്മദ് ഐഎഫ്എഫ്‌കെയ്ക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്ന ജൂറിയിലെ ചെയര്‍മാനായിരുന്നു. കേരള രാജ്യന്താര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന്‍ നടക്കുന്നതിനിടെ കുഞ്ഞുമുഹമ്മദ് തന്നോട് മോശമായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതി. കഴിഞ്ഞ മാസം ആറിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.