പാലക്കാട് : ഭാരതാംബ വിവാദവുമായി കറങ്ങി നടക്കുന്ന കൃഷി മന്ത്രി പി പ്രസാദ് അറിയാന്‍. കര്‍ഷകന്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോയ്ക്ക് നല്‍കിയ ശേഷം പ്രതിഫല തുകയ്ക്ക് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തവിട്ടിരിക്കുന്നു. സിപിഐയുടെ തന്നെ മന്ത്രിയാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിനുമുള്ളത്. നെല്‍ കര്‍ഷകരുടെ ഈ തീരാ ദുരിതത്തിന് അറുതി വരുത്തിയേ മതിയാകൂ. അതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. സ്‌പ്ലൈകോയ്ക്ക് നെല്ല് വിറ്റ ശേഷം കിട്ടുന്ന പണത്തിന് ഗാരന്റി കൊടുക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. ഇതിന് അറുതി വരുത്തേണ്ടത് കൃഷി മന്ത്രിയുടെ ധാര്‍മിക ഉത്തരവാദിത്തമാണ്.

നെല്ല് കൈപ്പറ്റിയ ശേഷം തുക യഥാസമയം കൈമാറാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കര്‍ഷകരെ കരാറിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും ഉത്തരവില്‍ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറിക്കാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശം നല്‍കിയത്. 2022 നവംബര്‍ 29 ന് 5550 കിലോ നെല്ല് സപ്ലൈകോയ്ക്ക് നല്‍കിയ കര്‍ഷകനായ മലമ്പുഴ സ്വദേശി കെ. കൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. നെല്ലിന്റെ തുക നല്‍കാന്‍ കേരള ബാങ്കിനെയാണ് ചുമതലപ്പെടുത്തിയതെന്നും തുക കൈപ്പറ്റാന്‍ ബാങ്കിന്റെ കല്ലേപ്പുള്ളി ശാഖയിലെത്തിയപ്പോള്‍ കരാര്‍ ഒപ്പിടണമെന്ന് നിര്‍ബന്ധം പിടിച്ചതായും പരാതിക്കാരന്‍ പറഞ്ഞു. സപ്ലൈക്കോ ബാങ്കിന് തുക നല്‍കിയില്ലെങ്കില്‍ കര്‍ഷകന്‍ വായ്പയും പലിശയും തിരിച്ചടക്കണമെന്നാണ് കരാറിലെ വ്യവസ്ഥയെന്നും കര്‍ഷകരെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും കര്‍ഷകന്‍ ആവശ്യപ്പെട്ടു.

ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരന്‍ നല്‍കിയ നെല്ലിന്റെ വിലയായ 1,57,176 രൂപ പി.ആര്‍.എസ്. വായ്പയായി കേരള ബാങ്ക് മുഖേന നല്‍കിയിരുന്നെങ്കിലും തുക കൈപ്പറ്റാന്‍ പരാതിക്കാരന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. തുടര്‍ന്ന് കാനറാ ബാങ്ക് സുല്‍ത്താന്‍പേട്ട് ശാഖയിലുള്ള പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് തുക നേരിട്ട് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബാങ്കിന് തുക കൈമാറുന്നതിന് സര്‍ക്കാരില്‍ നിന്നും താമസം നേരിടുന്നതുകൊണ്ട് കര്‍ഷകരോട് ഗ്യാരണ്ടി ചോദിക്കുന്നത് ശരിയല്ലെന്നാണ് പരാതിക്കാരന്റെ വാദം.

നെല്‍ക്കൃഷിയുടെ നെല്ല് സംഭരണം അവസാനഘട്ടത്തിലെത്തുകയും രണ്ടാം കൃഷിയുടെ പ്രാരംഭ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരിക്കെ പി.ആര്‍.എസ് വായ്പയ്ക്ക് ബാങ്കുകളുമായുളള കരാര്‍ പുതുക്കല്‍ വൈകുന്നത് പ്രതിസന്ധിയായിട്ടുണ്ട്. 95 ശതമാനത്തോളം വിളവെടുപ്പ് പൂര്‍ത്തിയായ കുട്ടനാട് മേഖലയില്‍ രണ്ടാം കൃഷിയുടെ വിത അടുത്തമാസം ആദ്യം ആരംഭിക്കാനിരിക്കെയാണ് പുത്തന്‍ പ്രതിസന്ധി കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. പലിശ നിരക്കിനെചൊല്ലിയുള്ള തര്‍ക്കത്തില്‍ സപ്‌ളൈകോയുമായുള്ള കരാര്‍ കാനറാ ബാങ്ക് പുതുക്കാതിരിക്കുകയും എസ്.ബി.ഐയുടെ കരാര്‍ കാലാവധി ഈമാസം അവസാനിക്കുകയും ചെയ്യുന്നതോടെ നെല്‍കര്‍ഷകര്‍ ആകെ അകപ്പെട്ടിരിക്കുകയാണ്.

ബാങ്കുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ മാര്‍ച്ച് 31ന് ശേഷമുള്ള പി.ആര്‍.എസ് പേയ്‌മെന്റുകളില്‍ കാനറാ ബാങ്ക് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എസ്.ബി.ഐയുടെ കരാര്‍ കാലാവധി അവസാനിക്കാന്‍ മൂന്നാഴ്ച കൂടി ബാക്കിയുണ്ടെങ്കിലും മുന്‍ സീസണുകളിലെ വായ്പാത്തുകയും പലിശയും കുടിശികയായി തുടരവേ,നെല്‍വില വിതരണത്തിനുള്ള ഫണ്ടും ബാങ്കുകളുടെ പക്കലില്ലെന്നതാണ് വസ്തുത.