തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍െ്റ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കരാര്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനും കാലാവധി നീട്ടിനല്‍കാനുമായി വിവിധ വകുപ്പുകളില്‍ ലേലംവിളി സജീവം. പാര്‍ട്ടിതല ശുപാര്‍ശയും ഇടത് സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയനില്‍ സ്ഥിരഅംഗത്വവും പാര്‍ട്ടി ഫണ്ടിലേക്കുള്ള അരലക്ഷം രൂപയില്‍ കുറയാതെയുള്ള 'വിലപ്പെട്ട' സംഭാവനയുമാണ് ജോലി സ്ഥിരപ്പെടുത്താനുള്ള യോഗ്യത. പരിഗണിക്കേണ്ടവരുടെ പട്ടിക, യൂണിയനുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികള്‍ തയ്യാറാക്കി വകുപ്പിന് സമര്‍പ്പിച്ചാല്‍ മതിയെന്നും ആരും സെക്രട്ടറിയേറ്റിലേക്ക് നേരിട്ട് ബന്ധപ്പെടരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശം. അടുത്തമാസം 15നു മുന്‍പ് വിവിധ വകുപ്പ് സ്ഥാപന മേധാവികള്‍ പട്ടിക തയ്യാറാക്കി നല്‍കണമെന്നാണ് പാര്‍ട്ടിതലത്തില്‍ നല്‍കിയിട്ടുള്ള അനൗദ്യോഗിക നിര്‍ദ്ദേശം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ എട്ടുമാസം മാത്രം ബാക്കി നില്‍ക്കെയാണ് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനും കാലാവധി നീട്ടിനല്‍കാനും സി.പി.എം ഒരുങ്ങുന്നത്. അഞ്ചു മുതല്‍ എട്ടുവര്‍ഷം വരെ സര്‍വീസുള്ള ഇടത് ആഭിമുഖ്യമുള്ള ജീവനക്കാരെ പരിഗണിക്കാനാണ് നിര്‍ദ്ദേശം. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് ഈ നീക്കം. ഈ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ടര്‍മാരായി ഉറപ്പിക്കാനും ഇതിലൂടെ സാധിക്കും. പാര്‍ട്ടിതലത്തിലും യൂണിയന്‍ തലത്തിലുമുള്ള ശുപാര്‍ശയാണ് പരിഗണനക്കുള്ള പ്രധാന യോഗ്യത. പാര്‍ട്ടി ഫണ്ടായി കുറഞ്ഞത് അന്‍പതിനായിരം രൂപയെങ്കിലും നല്‍കണമെന്ന് ജീവനക്കാരോട് അറിയിച്ചിട്ടുണ്ട്. ഇതിന്‍െ്റ അടിസഥാനത്തില്‍ സ്ഥാപന മേധാവികള്‍ പട്ടിക തയ്യാറാക്കി അടുത്തമാസം 15 നു മുന്‍പ് വകുപ്പ് മന്ത്രിയുടെ ഓഫീസിനു കൈമാറാനാണ് അനൗദ്യോഗികമായി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പിന്‍വാതില്‍ വഴി നിയമനം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കാനുള്ള നീക്കവുമുണ്ട്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ, രണ്ടു ലക്ഷത്തോളം പേര്‍ക്ക് പിന്‍വാതില്‍ നിയമനം ലഭിച്ചതായാണ് അനൗദ്യോഗിക കണക്കുകള്‍. ടൂറിസം വകുപ്പിനു കീഴിലെ സ്ഥാപനങ്ങള്‍, കേരള ബാങ്ക്്, ജല അതോറിറ്റി, സാംസ്‌കാരിക വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങള്‍, നോര്‍ക്ക, ഐ.ടി മിഷന്‍ എന്നിവിടങ്ങളില്‍ പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതായാണു വിവരം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ കരാര്‍ തൊഴിലാളികളുടെ കാലാവധി നീട്ടിനല്‍കാനാണ് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളേജുകളില്‍ കൂടുതലും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ പത്തുവര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് പരിഗണിക്കുന്നത്. സര്‍വീസ് സംഘടനക്കാണ് അതിന്‍െ്റ പൂര്‍ണ്ണ ഉത്തരവാദിത്വം. ഒന്നാം പിണറായി സര്‍ക്കാരിന്‍െ്റ കാലത്ത് അവസാനകാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനായി വ്യാപക പണപ്പിരിവ് നടത്തിയെങ്കിലും കോടതി ഇടപെട്ടതിനാല്‍ ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു. ദീര്‍ഘകാലമായി ഒരേ തസ്തികയില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നിയമവിരുദ്ധമാണെങ്കിലും മന്ത്രിസഭാ തീരുമാനമെന്ന നിലയില്‍ അംഗീകാരം നേടി സ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്.

എംപ്ലോയ്മെന്‍്റ് എക്സ്ചേഞ്ചുകള്‍ വഴിയല്ലാതെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളെക്കുറിഞ്ഞ് സര്‍ക്കാര്‍ വിശദമായി പഠനം നടത്തണമെന്ന് ഭരണ പരിഷ്‌കാര വകുപ്പ് മുന്‍പ് ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും ഇതുവരെ തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. 25 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്‍്റ് എക്സ്ചേഞ്ചില്‍ രജിസ്്റ്റര്‍ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നുണ്ടെങ്കിലും പിന്‍വാതില്‍ നിയമനം തകൃതിയായി നടക്കുകയാണ്. നിയമനങ്ങള്‍ പൂര്‍ണമായി പി.എസ്.സിക്ക് വിടാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടും ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളും പിന്‍വാതില്‍ നിയമനങ്ങള്‍ തന്നെയാണ് നടത്തുന്നത്. 10,112 പേരാണ് സംസ്ഥാനത്തെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്കായി പി.എസ്.സിയുടെ റാങ്ക് ലിസ്റ്റിലുള്ളത്.