തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം നല്‍കിയെന്ന് പറയുന്ന മുന്നറിയിപ്പ് മഴ മുന്നറിയിപ്പാണെന്ന് പിണറായി വ്യക്തമാക്കി. എന്നാല്‍, ഈ പ്രവചിച്ചതിനേക്കാള്‍ അധികം മഴ പെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടില്‍ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

കേന്ദ്രം വയനാട്ടില്‍ പ്രവചിച്ചത് 204 മില്ലിമീറ്റര്‍ മഴയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ദുരന്ത മേഖലയില്‍ 48 മണിക്കൂറില്‍ 572 മില്ലിമീറ്റര്‍ മഴ പെയ്തു. 23 മുതല്‍ 28 വരെ ഓരോ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിന് നല്‍കിയ അറിയിപ്പില്‍ ഒരു ദിവസം പോലും ഓറഞ്ച് അലര്‍ട്ട് ഉണ്ടായിരുന്നില്ല. 29 ന് ഉച്ചയ്ക്കാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയത്. 30 ന് ഉരുള്‍പൊട്ടല്‍ നടന്ന ശേഷമാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചത്. 115 നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആദ്യത്തെ 24 മണിക്കൂറില്‍ ദുരന്ത മേഖലയില്‍ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറില്‍ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പ് നല്‍കിയതിലും എത്രയോ അധികമാണ് ഈ പെയ്ത മഴ. പ്രദേശത്ത് കേന്ദ്രകാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെ ആറ് മണിയോടെയാണ് റെഡ് അലര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി..

ജിയോളജിക്കല്‍ സര്‍വേ ഇന്ത്യ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം വയനാട്ടില്‍ സ്ഥാപിച്ചിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ പച്ച അലര്‍ട്ടാണ് നല്‍കിയത്. താരതമ്യേന ചെറിയ മണ്ണിടിച്ചിലിന് സാധ്യതയെന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ വന്‍ ദുരന്തമാണ് സംഭവിച്ചത്. കേന്ദ്ര ജല കമ്മീഷനാണ് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് നല്‍കേണ്ടത്. ഈ മാസം 23 മുതല്‍ 28 വരെ അവര്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് ഈ ഏജന്‍സി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറയുന്ന കാര്യത്തില്‍ വസ്തുതയില്ല. എന്‍ഡിആര്‍എഫിനെ കേരളം നേരത്തെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് അയച്ചത്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് അനുസരിച്ച് എല്ലാ മുന്‍കരുതലും കേരളം എടുക്കാറുണ്ട്. ഈ ദുരന്തങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് സംഭവിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് വേണ്ടത്. അല്ലാതെ എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോള്‍ കുറ്റം ആരുടെയെങ്കിലും പിടലിക്ക് ഇട്ട് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുക അല്ല വേണ്ടത്. ഹതാശരായ ജനങ്ങളോട് പറയേണ്ട കാര്യമല്ല ഇപ്പോള്‍ കേന്ദ്രമന്ത്രി പറയുന്നത്. പരസ്പരം പഴി ചാരേണ്ട സമയമല്ല ഇതെന്നും രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ സംബന്ധിച്ചു കേരള സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. രണ്ടു തവണയാണു കേരളത്തിനു മുന്നറിയിപ്പ് നല്‍കിയത്. ഈ മാസം 23നും മുന്നറിയിപ്പ് നല്‍കി. ജൂലൈ 23ന് 9 എന്‍ഡിആര്‍എഫ് സംഘത്തെ മേഖലയിലേക്ക് അയച്ചിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണു ദുരന്തവ്യാപ്തിക്ക് കാരണം. ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ല? കേരള സര്‍ക്കാര്‍ എന്തു ചെയ്തു എന്നും അമിത് ഷാ രാജ്യസഭയില്‍ ചോദിച്ചു.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. ഈ ദുരന്തത്തില്‍ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകും. രാഷ്ട്രീയഭിന്നത മറന്ന് കേരളത്തിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധ്യമായ എല്ലാ സഹായവും തുടക്കം മുതല്‍ കേന്ദ്രം നല്‍കി വരുന്നുവെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. അപകടത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നു കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സമയമാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയം പറയുകയല്ല വേണ്ടത്. ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.