തിരുവനന്തപുരം: തന്റെ ഭരണത്തിന് പത്തില്‍ പത്ത് മാര്‍ക്കും എ പ്ലസും സ്വയം നല്‍കിക്കൊണ്ട്, പ്രതിപക്ഷത്തെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച മുഖ്യമന്ത്രിയുടെ നീക്കം രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചിരിക്കുകയാണ്. നേരത്തെ നേമത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി ഉയര്‍ത്തിയ സംവാദ വെല്ലുവിളിയുടെ അതേ മാതൃകയിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും വി.ഡി. സതീശനെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ക്ഷണിച്ചിരിക്കുന്നത്. സംവാദത്തിന് തയ്യാറാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വെല്ലുവിളി പ്രതിപക്ഷ നേതാവ് ഏറ്റെടുത്തു. സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'എന്നാല്‍ ഇനി സംവാദത്തിന് തയ്യാറായാലോ?' എന്ന തലക്കെട്ടോടെ മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വികസന മുരടിപ്പ് ആരോപിക്കുന്ന യു.ഡി.എഫിനുള്ള കനത്ത മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ചിത്രങ്ങള്‍ സഹിതം അക്കമിട്ടു നിരത്തിയാണ് ഈ റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ദേശീയപാത വികസനം, ലൈഫ് മിഷനിലൂടെയുള്ള ലക്ഷക്കണക്കിന് വീടുകള്‍, മുടങ്ങാത്ത ക്ഷേമ പെന്‍ഷന്‍, പവര്‍ കട്ടില്ലാത്ത കേരളം എന്നിങ്ങനെ സര്‍ക്കാരിന്റെ ഓരോ നാഴികക്കല്ലുകളും മുഖ്യമന്ത്രി ഇതില്‍ എടുത്തുപറയുന്നു.

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങളുടെ വലിയൊരു പട്ടികയുമായി മുഖ്യമന്ത്രി തിരിച്ചടിച്ചിരിക്കുകയാണ്. തന്റെ സര്‍ക്കാരിന്റെ ട്രാക്ക് റെക്കോര്‍ഡില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അത് ജനമധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നുമുള്ള ആത്മവിശ്വാസമാണ് പിണറായി വിജയന്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടേത് വെറും 'തള്ളല്‍' മാത്രമാണെന്നും യാഥാര്‍ത്ഥ്യങ്ങള്‍ മറ്റൊന്നാണെന്നുമാണ് വി.ഡി. സതീശന്റെ പക്ഷം. സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ നിന്നും 'ഡീല്‍' രാഷ്ട്രീയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് വികസന റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നതെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ കേരളം ഒരു അമേരിക്കന്‍ മോഡല്‍ പ്രെസിഡന്‍ഷ്യല്‍ സംവാദത്തിന് സാക്ഷ്യം വഹിക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. വികസനവും ആരോപണങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ഈ പോരാട്ടത്തില്‍, കണക്കുകള്‍ നിരത്തിയുള്ള മുഖ്യമന്ത്രിയുടെ ഈ 'റിപ്പോര്‍ട്ട് കാര്‍ഡ്' ചലഞ്ച് ഇടത് സൈബര്‍ ഇടങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭരണവിരുദ്ധ വികാരത്തെ വികസന നേട്ടങ്ങള്‍ കൊണ്ട് മറികടക്കാനുള്ള ഇടതുപക്ഷത്തിന്റെ ഈ തന്ത്രം വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും.

സംവാദം നല്ലതാണെന്നും സംവാദത്തിന് നിയമസഭയാണ് നല്ല വേദിയെന്നും മുഖ്യമന്ത്രി പിണറായി പറയുന്നു. എന്നാല്‍ അവിടെ പ്രതിപക്ഷം ഒളിച്ചോടി. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള്‍ പ്രതിപക്ഷം ഒളിച്ചോടി. ബിജെപിയെ കോണ്‍ഗ്രസ് നോവിക്കുന്നില്ല. ഇതെല്ലാം സംവാദത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം പറയുന്നു.