പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിച്ചുവെന്ന ആരോപണം അടക്കം സ്ഥിരീകരിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്സനെ സസ്പെന്‍ഡ് ചെയ്തത് സര്‍ക്കാരിനെ വെട്ടിലാക്കിയേക്കും. അഡ്വ. എന്‍. രാജീവിനെ സസ്പെന്‍ഡ് ചെയ്തതോടെ പോക്സോ കേസ് അട്ടിമറിക്ക് സ്ഥിരീകരണം ആയിരിക്കുകയാണ്. ആ സ്ഥിതിക്ക് കേസ് എടുത്ത ശേഷം അട്ടിമറിക്ക് നേതൃത്വം നല്‍കിയ ജില്ലാ പോലീസ് മേധാവി, പത്തനംതിട്ട ഡിവൈ.എസ്.പി, ആറന്മുള എസ്.എച്ച്.ഓ എന്നിവര്‍ക്കെതിരേ നടപടി എടുക്കണം. മറ്റൊരു പോക്സോ കേസ് അട്ടിമറിച്ച പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഓയ്ക്കെതിരേയും സമാന രീതിയില്‍ നടപടി എടുക്കേണ്ടതുണ്ട്. വനിത എ്സ്.ഐക്കെതിരായ പരാതികള്‍ എസ്.പിയും പത്തനംതിട്ട ഡിവൈ.എസ്.പിയും പൂഴ്ത്തിയിരിക്കുകയാണ്.

ഒരു മന്ത്രിയുടെ ഇഷ്ടക്കേടും ഇതേ വിഷയത്തില്‍ കുറ്റക്കാരനായ ആറന്മുള എസ്.എച്ച്.ഓയെ സംരക്ഷിക്കുന്നതിനു വേണ്ടിയുമാണ് സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മറ്റിയംഗം കൂടിയായ അഡ്വ. എന്‍. രാജീവിനെ ബലിയാടാക്കിയിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് നടപടി എന്നാണ് രാജീവ് പറയുന്നത്. പോലീസിന്റെയും ജില്ലാ കലക്ടറുടെയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ് ശിശുക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. 58 പേരുടെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജാതി, മതം, മാതാപിതാക്കളുടെ ജോലി തുടങ്ങിയവയൊക്കെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞുവെന്നും സമൂഹമധ്യത്തില്‍ അതീജീവിതയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നതുമാണ് രാജീവിനെതിരായ ഒന്നാമത്തെ കുറ്റമായി പറയുന്നത്. ഇതിന് വലിയ ഗൗരവം ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, അതീവ ഗൗരവതരമാണ് രണ്ടാമത്തെ കുറ്റം. ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസിലെ അതീജീവതയെ സ്വാധീനിക്കാന്‍ പ്രതിക്കും ബന്ധുവിനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസില്‍ അവസരം നല്‍കിയെന്ന കുറ്റാരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഇതിന് ശക്തമായ തെളിവുണ്ടെന്ന് കലക്ടറുടെ റിപ്പോര്‍ട്ടിലും പോലീസിന്റെ റിപ്പോര്‍ട്ടിലുമുണ്ട്. സസ്പെന്‍ഷന്‍ ഉത്തരവില്‍ അട്ടിമറി സ്ഥിരീകരിക്കുകയാണ്.

പോക്സോ കേസ് പോലീസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പാണ് ഹൈക്കോടതി അഭിഭാഷകനും ഭാര്യയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ഓഫീസില്‍ എത്തിയത്. പ്രതിക്ക് അനുകൂലമായ ഇടപെടലുകള്‍ രാജീവിന്റെ ഭാഗത്ത് നിന്നുമുണ്ടായെന്നും കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ റിപ്പോര്‍ട്ട് അതീവ ഗൗരവമേറിയതാണ്. ആ സ്ഥിതിക്ക് രാജീവിനെതിരേ പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കണ്ടെത്തല്‍ അതീജീവതയുടെ പരാതിയില്‍ നടപടി വൈകിപ്പിച്ചുവെന്നാണ്. ഇതേ വീഴ്ച പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായി. അതിന്റെ പേരില്‍ കോന്നി എസ്എച്ച്ഓ ഡിവൈ.എസ്പി എന്നിവരെ സസ്പെന്‍ഡ് ചെയ്തു. എന്നാല്‍, ഏറ്റവും വലിയ വീഴ്ച ഉണ്ടായത് ആറന്മുള സ്റ്റേഷനില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ്. പ്രതിയായ അഭിഭാഷകനെ പിടിക്കാന്‍ ആറന്മുള പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ല. ഇതേപ്പറ്റി മേലുദ്യോഗസ്ഥരായ ഡിവൈ.എസ്.പിയും എസ്പിയും അനങ്ങിയതുമില്ല. ആ നിലയ്ക്ക് മൂന്നു പേരും അട്ടിമറിയില്‍ പങ്കാളികളാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാനെതിരേ നടപടി സ്വീകരിച്ച സര്‍ക്കാര്‍ ഇവര്‍ക്കെതിരേയും നടപടി എടുക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍, ഇവരും പോക്സോ കേസ് പ്രതികളാകും.

വനിതാ എസ്ഐ പോക്സോ അട്ടിമറിച്ചുവെന്ന പരാതിയിലും പോലീസിനും സിഡബ്ല്യുസിക്കും വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. പത്തനംതിട്ട വനിത എസ്.ഐ ഷെമിമോള്‍ ആള്‍ പോക്സോ പരാതി അട്ടിമറിച്ചുവെന്ന് അതീജിവതയുടെ പിതാവാണ് എസ്പിക്കും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കും പരാതി നല്‍കിയത്. എസ്പി അത് പൂഴ്ത്തി വച്ചിരിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് ഷെമിമോളെ വിളിച്ചു വരുത്തി അന്വേഷിക്കാമായിരുന്നു. അതിന് അവര്‍ മുതിര്‍ന്നില്ല. പകരം പത്തനംതിട്ട ഡിവൈ.എസ്പിക്ക് പരാതി കൈമാറി. അത് അവിടെ പൂഴ്ത്തി വച്ചിരിക്കുകയാണ്.

അട്ടിമറികളുടെ പരമ്പര തന്നെ നടക്കുമ്പോള്‍ ഒരു പക്ഷം മാത്രം ശിക്ഷിക്കപ്പെടുകയും മിടുക്കരായവര്‍ രക്ഷപ്പെടുകയുമാണ് പത്തനംതിട്ടയില്‍. രണ്ടു മന്ത്രിമാരുടെ സംരക്ഷണയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു പോവുകയാണ്.