തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ നിയമനകാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഉടനുണ്ടാകും. നിതിന്‍ അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍ എന്നിവരില്‍ ഒരാളാകും സംസ്ഥാന പോലീസ് മേധാവിയാകുക. ഒരു മുന്‍ ഡിജിപി ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയെ വസതിയില്‍ ചെന്നുകണ്ടു ചര്‍ച്ച നടത്തി. രവതയ്ക്ക് വേണ്ടിയാണ് ഈ മുന്‍ ഡിജിപി സംസാരിച്ചതെന്നാണ് സൂചന. സര്‍ക്കാരിന് അതിനിര്‍ണ്ണായകമാണ് ഇനിയുള്ള മാസങ്ങള്‍. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ പോലീസ് തലപ്പത്ത് വിശ്വസ്തന്‍ അനിവാര്യമാണ്. സര്‍ക്കാരിനെ വെട്ടിലാക്കുന്നതൊന്നും ജയില്ലെന്ന് രവതയില്‍ നിന്നുള്ള ഉറപ്പ് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുന്‍ ഡിജിപിയുടെ നയതന്ത്ര ഇടപെടല്‍ നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രിയുടെ അതിവിശ്വസ്ത ഗണത്തില്‍ പെട്ട മുന്‍ ഡിജിപിയാണ് ചര്‍ച്ചകള്‍ക്ക മുന്‍കൈ എടുക്കുന്നത്.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കു യുപിഎസ്സി അംഗീകരിച്ച മൂന്നു പേരുടെ പട്ടിക സംസ്ഥാനത്തിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പുരോഗമിക്കുകയാണ്. മന്ത്രിസഭാ യോഗം ചേരാതെ മുഖ്യമന്ത്രി തന്നെയാകും പോലീസ് മേധാവിയെ നിശ്ചയിക്കുക. പിന്നീട് അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതിന് അംഗീകാരം നേടിയെടുക്കുകയാകും ചെയ്യുക. 30ന് ഇപ്പോഴത്തെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കും. അതായത് തിങ്കളാഴ്ച വൈകിട്ട് പുതിയ പോലീസ് മേധാവിയ്ക്ക് ഔദ്യോഗികമായി അധികാര ചിഹ്നം സാഹിബ് കൈമാറണം. അതുകൊണ്ട് തന്നെ ഇന്ന് തീരുമാനം ഉണ്ടാകാനും സാധ്യതയുണ്ട്.

സംസ്ഥാന പോലീസ് മേധാവിയാകാനുള്ള ചുരുക്കപ്പട്ടികയില്‍ മുതിര്‍ന്ന മൂന്ന് ഡിജിപിമാരാണുള്ളത്. റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാള്‍, സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറും കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സുരക്ഷാ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഡിജിപിയുമായ രവതാ ചന്ദ്രശേഖര്‍, സംസ്ഥാന അഗ്‌നിരക്ഷാ വിഭാഗം മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്സി അംഗീകരിച്ച പട്ടികയിലുള്ളത്. ഇതില്‍ ഒരാളെ സംസ്ഥാന സര്‍ക്കാര്‍ പോലീസ് മേധാവിയായി നിയമിക്കണം. മൂന്നുപേര്‍ മാത്രമാണ് ഉള്‍പ്പെടുകയെന്നതിനാല്‍ സംസ്ഥാനം നല്‍കിയ പട്ടികയിലുണ്ടായിരുന്ന ഡിജിപി മനോജ് എബ്രഹാമിനെ ഒഴിവാക്കിയിരുന്നു. പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എഡിജിപിമാരായ സുരേഷ് രാജ് പുരോഹിത്, എം.ആര്‍. അജിത്കുമാര്‍ എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി പരിഗണിച്ചില്ല.

30 വര്‍ഷത്തെ സര്‍വീസില്ലാത്തതും ഡിജിപി തസ്തികയില്ലാത്തതുമാണ് കാരണം. സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന യോഗേഷ് ഗുപ്തയ്ക്ക് പോലീസ് മേധാവി സ്ഥാനം ലഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ ആദ്യ രണ്ട് പേരുകാരില്‍ നിന്നുതന്നെ ഒരാളെ സര്‍ക്കാര്‍ തീരുമാനിക്കും. യുപിഎസ്സി യോഗത്തിനുമുന്‍പ് യോഗേഷ് ഗുപ്ത സ്വയം ഒഴിഞ്ഞിരുന്നെങ്കില്‍ മനോജ് എബ്രഹാം ചരുക്കപ്പട്ടികയില്‍ വരുമായിരുന്നു. ഇതിനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും യോഗേഷ് വഴങ്ങിയില്ലെന്നാണ് വിവരം.

നിലവില്‍ കേന്ദ്രസര്‍വീസിലുള്ള രവതാ ചന്ദ്രശേഖര്‍ പോലീസ് മേധാവിയായി സംസ്ഥാനത്തേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെന്ന് മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ നിധിന്‍ അഗര്‍വാളും 1991 ബാച്ച് ഉദ്യോഗസ്ഥനായ രവതാ ചന്ദ്രശേഖറും അടുത്തവര്‍ഷം ജൂലായില്‍ വിരമിക്കേണ്ടവരാണ്. പോലീസ് മേധാവിയായി നിയമിക്കപ്പെട്ടാല്‍ കുറഞ്ഞത് രണ്ടുവര്‍ഷം സര്‍വീസ് കിട്ടും.