ലിസബണ്‍: ലിംഗപരമായതോ, മതപരമായതോ ആയ കാരണങ്ങളാല്‍ പൊതു സ്ഥലങ്ങളില്‍ മുഖം മൂടുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് നിരോധിക്കുന്ന നിയമത്തിന് പോര്‍ച്ചുഗീസ് പാര്‍ലമെന്റ് അനുമതി നല്‍കി. പൊതുയിടങ്ങളില്‍ ഇനിമുതല്‍ ബുര്‍ക്ക ധരിക്കുന്നവര്‍ക്ക് കനത്ത പിഴ ഒടുക്കേണ്ടതായി വരും. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ചെഗ പാര്‍ട്ടി കൊണ്ടുവന്ന ബില്‍ നിയമമാകുന്നതോടെ ബുര്‍ഖ, കണ്ണുകള്‍ ഒഴിച്ച് മറ്റെല്ലാം മൂടുന്ന നിഖാബ് തുടങ്ങിയവയെല്ലാം പൊതുയിടങ്ങളില്‍ ധരിക്കുന്നത് നിയമവിരുദ്ധമായി മാറും.

വിമാനങ്ങള്‍, നയതന്ത്ര ഓഫീസുകളുടെ പരിസരങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. അതല്ലാത്ത പൊതുയിടങ്ങളില്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നവര്‍ക്ക് 4000 യൂറോ (ഏകദേശം നാല് ലക്ഷം രൂപ) പിഴയൊടുക്കേണ്ടതായി വരും. ബില്ലിന് പാര്‍ലമെന്റ് അനുമതി നല്‍കിയെങ്കിലും, പ്രസിഡണ്ട് മാര്‍സെലോ റെബെല്ലൊ ഡി സൂസ അംഗീകാരം നല്‍കിയാല്‍ മാത്രമെ ഇത് നിയമമാവുകയുള്ളു. പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ വീറ്റോ ചെയ്യാനോ ഭരണഘടനാ കോടതിയുടെ പരിശോധനയ്ക്ക് വിടാനോ പ്രസിഡണ്ടിന് അംഗീകാരമുണ്ട്.

പ്രസിഡണ്ടിന്റെ അംഗീകാരം ലഭിച്ചാല്‍, ഓസ്ട്രിയ, ഫ്രാന്‍സ്, ബെല്‍ജിയം, നെതെര്‍ലാന്‍ഡ്‌സ് എന്നിവയ്‌ക്കൊപ്പം പൊതുയിടങ്ങളില്‍ മുഖം പൂര്‍ണ്ണമായോ ഭാഗികമായോ മൂടുന്നത് നിരോധിച്ച രാഷ്ട്രങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗീസും ഇടംപിടിക്കും. സാധാരണയായി പോര്‍ച്ചുഗലില്‍ അധികം സ്ത്രീകള്‍ മുഖം ആവരണം ചെയ്യുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാറില്ല. എന്നാല്‍, മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും എന്നപോലെ പോര്‍ച്ചുഗലിലും ഇസ്ലാമിക വസ്ത്രധാരണ രീതി ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

നേരത്തെ മുസ് ലിം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ ബില്‍ പാസാക്കാന്‍ ഒരുങ്ങുകയാണ് ഇറ്റാലിയും. പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന ഇസ്ലാമിക വസ്ത്രങ്ങള്‍ നിരോധിക്കുന്ന ഒരു ബില്‍ അവതരിപ്പിച്ചിരിക്കുകയാണ് മെലോണിയുടെ സര്‍ക്കാറും തീരുമാനിച്ചിരിക്കുന്നത്.

ബുര്‍ഖ ഒരു സ്ത്രീയുടെ തല മുതല്‍ കാല്‍ വരെ മറയ്ക്കുന്നു. കൂടാതെ കണ്ണുകള്‍ക്കു മുകളില്‍ ഒരു മൂടുപടമാണ്. പക്ഷേ, കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗം വ്യക്തമായി വിട്ടിരിക്കുന്നു. ഇനി ഇറ്റലിയില്‍ ഇത്തരം ഇസ്ലാമിക വസ്ത്രങ്ങളൊന്നും ധരിക്കാന്‍ അനുവദിക്കില്ലെന്നാണ് ജോര്‍ജിയ മെലോണിയുടെ നിലപാട്. ഇറ്റലിയുടെ ഭരണകക്ഷിയായ ബ്രദേഴ്‌സ് ഒഫ് ഇറ്റലി പാര്‍ട്ടി ഒക്‌റ്റോബര്‍ 8 ന് രാജ്യമെമ്പാടും ഉള്ള പൊതു ഇടങ്ങളില്‍ ബുര്‍ഖയും നിഖാബും മുഖവും ശരീരവും മൂടുന്ന വസ്ത്രങ്ങള്‍ നിരോധിക്കുന്നതിനുള്ള ഒരു ബില്‍ അവതരിപ്പിച്ചു.

മെലോണിയുടെ പാര്‍ട്ടിയിലെ മൂന്നു നിയമനിര്‍മാതാക്കള്‍ ചേര്‍ന്നാണ് ഈ ബില്‍ അവതരിപ്പിച്ചത്. ഇത് രാജ്യവ്യാപകമായി എല്ലാ പൊതു സ്ഥലങ്ങളിലും സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, കടകള്‍ തുടങ്ങി എല്ലായിടങ്ങളിലും മുഖം മൂടുന്ന വസ്ത്രങ്ങള്‍ നിരോധിച്ചിരിക്കുന്നതായി അറിയിപ്പു നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മെലോണിയും കൂട്ടരും.

അനിയന്ത്രിതമാം വിധം ഇസ്ലാമിക മതമൗലിക വാദം വ്യാപിച്ചതാണ് ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്ക് തങ്ങളെ എത്തിച്ചതെന്ന് ഇറ്റാലിയന്‍ ഭരണകൂടം പറയുന്നു. നിയമ ലംഘകര്‍ക്ക് 300 യൂറോ മുതല്‍ 3000 യൂറോ വരെ പിഴ ചുമത്താനും ബില്ലില്‍ വ്യവസ്ഥയുണ്ട്. മുസ്ലിം പെണ്‍കുട്ടികളില്‍ കന്യകാത്വ പരിശോധന നടത്തുന്നതിനെതിരെയുള്ള ശിക്ഷകളും വധുവിന്റെ സമ്മതമില്ലാത്ത നിര്‍ബന്ധിത വിവാഹത്തിനെതിരെ ശക്തമായ ശിക്ഷാ നിയമങ്ങളും ഈ ബില്ലിലുണ്ട്.

എന്നാല്‍ പൊതു സ്ഥലത്ത് ബുര്‍ഖ ധരിക്കുന്നത് നിരോധിക്കുന്ന ആദ്യ രാജ്യം ഇറ്റലിയല്ല. 2011ല്‍ ഫ്രാന്‍സാണ് പൊതു സ്ഥലത്ത് ബുര്‍ഖ നിരോധിച്ച ആദ്യ യൂറോപ്യന്‍ രാജ്യം. പിന്നീട് ലോകമെമ്പാടുമുള്ള 20 ഓളം രാജ്യങ്ങള്‍ ബുര്‍ഖ പൊതു സ്ഥലങ്ങളില്‍ നിരോധിച്ചു.