നിലമ്പൂര്‍; ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരന്തം ആദ്യം അറിഞ്ഞത് പോത്തുകല്ലിലുള്ളവര്‍. ചാലിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പോത്തുകല്ല് ഭാഗത്ത് കുമ്പളപ്പാറ കരിപ്പ്പെട്ടി വാണിയം ഇരുട്ട് കുട്ടി കോളനി നിവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് രാത്രി ഉറങ്ങാതെ പുഴയില്‍നിന്ന് വെള്ളം ഉയരുന്നത് നോക്കിനിന്നവര്‍ക്കാണ് ആദ്യ സൂചന കിട്ടിയത്. ഇവരാണ് പുറംലോകത്തെ ആദ്യം ദുരന്ത സാധ്യത അറിയിച്ചത്. ഇതിന് പിന്നാലെ ചൂരല്‍മലയും മുണ്ടക്കൈയും ഒഴുകി വരുന്നതും നിലമ്പൂരിലുള്ളവര്‍ കണ്ടു.

ചാലിയാറിലെ വെള്ളം ഉയരുന്നുണ്ടോ എന്ന് നിരീക്ഷിച്ചവര്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ഗ്യാസ് കുറ്റികളും അതിനുപിന്നാലെ മരത്തടികളും ഒലിച്ചുവരുന്നതാണ് ആദ്യം കണ്ടത്. ഗ്യാസ് കുറ്റികള്‍ വരുന്നത് കണ്ടതോടെ വീട് തകര്‍ന്നുവെന്ന നിഗമനം അവര്‍ക്കുണ്ടായി. ആദ്യം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഇവര്‍ കൂടുതല്‍ നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. പിന്നാലെ നാട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. ഈ തിരച്ചിലില്‍ തീരത്ത് അടിഞ്ഞ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കുനിപ്പാല ഭാഗത്തുനിന്ന് ഏകദേശം ഒമ്പത് വയസ് പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. പിന്നെ മനുഷ്യശരീരങ്ങളും ചാലിയാറില്‍ ഒഴുകിയെത്തി.

അമ്പുട്ടുമുട്ടി ഭാഗത്തുനിന്ന് ഒരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും ഭൂതാനത്തുനിന്ന് മറ്റൊരു സ്ത്രീയുടെ മൃതദേഹാവശിഷ്ടവും കിട്ടി. ചാലിയാറിലേക്ക് മലവെള്ളം കുത്തിയൊഴുകി വന്നതോടെ കാട്ടിനുള്ളില്‍ ചില തുരുത്തുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അവിടെ കൂടുതല്‍ മൃതദേഹങ്ങളുള്ളതായി തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കാട്ടാനശല്യം കാരണം ഈ മേഖലയിലെ തിരച്ചില്‍ ദുഷ്‌കരമാണ്.

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങളില്‍ മൂന്നിലൊന്നും ലഭിച്ചത് മലപ്പുറം പോത്തുകല്ലിലും സമീപപ്രദേശങ്ങളിലുമായി ചാലിയാര്‍ പുഴയില്‍ നിന്നും കരയില്‍ നിന്നുമാണ്. വനത്തിലുള്ളിലും പുഴയില്‍ ഒഴുകിയെത്തിയതുമായി 34 മൃതദേഹങ്ങളാണ് തിരച്ചില്‍ നടത്തുന്നവര്‍ കണ്ടെത്തിയത്.

എന്നാല്‍ കാട്ടിലേക്ക് തിരച്ചിലിനായി പോയവര്‍ അവിടെ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുവരുന്നത് വലിയ പ്രതിസന്ധിയായി. സംഘത്തിലുള്ളവര്‍ അവരുടെ മുണ്ട് അഴിച്ച് അതില്‍ മൃതദേഹവുമായി നാലും അഞ്ച് കിലോമീറ്റര്‍ നടന്നാണ് കാടിന് പുറത്തെത്തിച്ചത്.