തിരുവനന്തപുരം: ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷിനെ അപമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. കായിക-വിദ്യാഭ്യാസ മന്ത്രിമാര്‍ തമ്മിലുള്ള പോരിനെത്തുടര്‍ന്നാണ് നിശ്ചയിച്ച സ്വീകരണ പരിപാടി റദ്ദാക്കിയത്. കായിക വകുപ്പ് മന്ത്രിയുടെ പരാതിയില്‍ മുഖ്യമന്ത്രി ഇടപെട്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണം റദ്ദാക്കിയത്. കുടുംബസമേതം തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് പരിപാടി മാറ്റിയ കാര്യം ശ്രീജേഷിനെ അറിയിച്ചത്. വകുപ്പുകള്‍ തമ്മിലുള്ള ഈഗോയാണ് ഇതിനെല്ലാം കാരണം.

പാരീസ് ഒളിമ്പിക്‌സില്‍ മേഡല്‍ നേട്ടവുമായി രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ പിആര്‍ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പാണ് സ്വീകരണം ഒരുക്കിയത്. ലക്ഷങ്ങള്‍ മുടക്കി തിരുവനന്തപുരം നഗരത്തില്‍ നിറയെ ബാനറുകളും ഉയര്‍ത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയം വരെ ഘോഷയാത്ര നടത്തി വമ്പന്‍ സ്വീകരണമായിരുന്നു ആസൂത്രണം ചെയ്തത്. മുഖ്യമന്ത്രി ഉപഹാരം സമര്‍പ്പിക്കുന്ന ചടങ്ങിനെക്കുറിച്ച് വിദ്യാഭ്യാസ വാര്‍ത്താസമ്മേളനം നടത്തി വിശദീകരിച്ചു.

പിന്നാലെ പരാതിയുമായി കായികമന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചു. കായിക വകുപ്പാണ് ആദ്യം സ്വീകരണം നല്‍കേണ്ടതെന്നാണ് വാദം. ഇന്ന് സ്വീകരണം നടത്താനായിരുന്നു കായികവകുപ്പ് നീക്കം. പക്ഷെ മുഖ്യമന്ത്രിയുടെ ഡേറ്റ് കിട്ടിയില്ല. ഇതിനിടെയാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരണത്തിന് നടപടി തുടങ്ങിയത്. കായികമന്ത്രി പരാതിപ്പെട്ടതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പരിപാടി റദ്ദ് ചെയ്യാന്‍ അറിയിപ്പെത്തിയത്. ഇതിന് ശേഷം അഞ്ചുമണിയോടെ പിആര്‍ ശ്രീജേഷിനെ വിവരം അറിയിച്ചു. അപ്പോഴേക്കും ഒളിമ്പ്യനും കുടുംബവും സ്വീകരണ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയിരുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനാണ് ശ്രീജേഷ്. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലാണ് ജോലി. അതുകൊണ്ടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വമ്പന്‍ സ്വീകരണത്തിന് പദ്ധതിയിട്ടത്. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സ് മെഡില്‍ നേടിയ ശ്രീജേഷിനെ വിദ്യാഭ്യാസ വകുപ്പ് അഭിമാനമായി കരുതി. എന്നാല്‍ തിരുവനന്തപുരത്തെ ഫ്‌ളക്‌സുകള്‍ കാരണം കായിക വകുപ്പിന്റെ പ്രസക്തി പോകുമോ എന്ന ആശങ്ക ചിലര്‍ക്കുണ്ടായി. ഇതേ തുടര്‍ന്നാണ് പരിപാടിയില്‍ പരാതികളെത്തിയത്.

ടോക്യോ ഒളിമ്പിക്സിലും പാരീസ് ഒളിമ്പിക്സിലും തുടര്‍ച്ചയായി ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ശ്രീജേഷ്. പാരീസ് ഒളിമ്പിക്സ് സമാപനച്ചടങ്ങില്‍ മനു ഭാക്കറിനൊപ്പം ഇന്ത്യയുടെ പതാക വഹിക്കാനുള്ള അവസരവും ഈ മലയാളി താരത്തിന് കൈവന്നു. വിരമിച്ചതിനു പിന്നാലെ ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന ജേഴ്സി നമ്പറും ഇനിയുണ്ടാവില്ലെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

2004-ല്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ എത്തിയ താരം നീണ്ട 20 വര്‍ഷക്കാലം ഹോക്കിയില്‍ സജീവമായി. ഇന്ത്യന്‍ ഹോക്കി ടീം ഒളിമ്പിക്സ് ടീം വെങ്കല മെഡല്‍ നേടുന്നതില്‍ ശ്രീജേഷിന്റെ പങ്ക് വളരെ നിര്‍ണായകമായിരുന്നു. ഗോള്‍പോസ്റ്റില്‍ ശ്രീജേഷ് നടത്തിയ മികച്ച നീക്കങ്ങള്‍ ഇന്ത്യയെ മുന്നോട്ടുനയിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെതിരേ ഷൂട്ടൗട്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തു. വിരമിച്ചതിനു പിന്നാലെ ശ്രീജേഷിനെത്തേടി ജൂനിയര്‍ ഹോക്കി ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനവുമെത്തി. രണ്ട് കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.