മലപ്പുറം: നിലമ്പൂരില്‍ വീണ്ടും നാടകീയ നീക്കങ്ങളുമായി പി വി അന്‍വര്‍. ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനായി സമര്‍പ്പിച്ച പി വി അന്‍വറിന്റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. ടി എം സി സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ സമര്‍പ്പിച്ച പത്രികയില്‍ പ്രശ്‌നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടി എംസി ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ പത്ത് പേര്‍ ഒപ്പ് ഇടണം ആയിരുന്നു. അത് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്.

പത്രികയില്‍ പുന: പരിശോധന വേണമെന്ന് പി വി അന്‍വര്‍ ആവശ്യപ്പെട്ടു. അതേ സമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു. ഇത് സ്വീകരിച്ചതോടെ സ്വതന്ത്രനായി അന്‍വറിന് മത്സരിക്കാനാകും. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാനുള്ള പത്രികയ്ക്ക് ഒപ്പം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും സമര്‍പ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിന് കേരളത്തില്‍ രജിസ്ട്രേഷന്‍ ഇല്ലെന്നത് ഇന്നലെ തന്നെ ചില പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉള്‍പ്പെടെ കേരളത്തിലെത്തിച്ച് പ്രചാരണം നടത്താനുള്ള അന്‍വറിന്റെ നീക്കങ്ങള്‍ കൂടിയാണ് ഇതോടെ പാളിയിരിക്കുന്നത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിക്കാന്‍ പി വി അന്‍വര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാമോ എന്നതില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രജിസ്റ്റേര്‍ഡ് പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്‌നമാണ് ഇനി പരിഹരിക്കേണ്ടത്.