മലപ്പുറം: നിലമ്പൂരില്‍ വനംവകുപ്പിന്റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് സംസാരിച്ചതിന് പിന്നാലെ പരാതി നല്‍കി പിവി അന്‍വര്‍ എംഎല്‍എ. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. വനം മന്ത്രി എകെ ശശീന്ദ്രന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

നേരത്തെ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ വനംവകുപ്പ് റേഞ്ച് ഓഫിസറോട് അന്‍വര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. നിലമ്പൂര്‍ അരുവാക്കോട് വനം ഓഫിസിലെ ഉദ്ഘാടനത്തിന് എത്തിയ എംഎല്‍എയുടെ വാഹനം മാറ്റി നിര്‍ത്താന്‍ ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതാണ് അന്‍വറിനെ ചൊടിപ്പിച്ചത്.

വാഹനം ആദ്യം ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്‌തെങ്കിലും മാറ്റിയിടണമെന്നു പറഞ്ഞു. വീണ്ടും മാറ്റിയിട്ടപ്പോള്‍ അവിടെ നിന്നും മാറ്റിയിടാന്‍ പറഞ്ഞുവെന്നാണ് ആരോപണം. ഇക്കാര്യം പി.വി.അന്‍വര്‍ പരിപാടി കഴിഞ്ഞ് എത്തിയപ്പോള്‍ ഡ്രൈവര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടി മാറ്റിയിടാന്‍ പറഞ്ഞ ഓഫിസര്‍ ആരാണെന്ന് ചോദിച്ച് അന്‍വര്‍ ഓഫിസിലേക്ക് എത്തി. എന്നാല്‍, ഓഫിസര്‍ അവിടെ ഇല്ലെന്ന് റേഞ്ച് ഓഫിസര്‍ അറിയിച്ചു.

തുടര്‍ന്നാണ് റേഞ്ച് ഓഫിസറോട് അന്‍വര്‍ കയര്‍ത്ത് സംസാരിച്ചത്. തന്നോടുള്ള വിരോധത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് അന്‍വര്‍ പറയുന്നത്. വാഹനം മാറ്റിയിടാന്‍ പറഞ്ഞ ഉദ്യോഗസ്ഥനോട് നാലു മണിക്ക് മുന്‍പ് ഗസ്റ്റ് ഗൗസില്‍ തന്നെ വന്നു കാണണമെന്നും ഇല്ലെങ്കില്‍ ഇങ്ങോട്ട് വരുമെന്നും പി.വി.അന്‍വര്‍ പറഞ്ഞു. ആവശ്യത്തിന് മതി, നിങ്ങള്‍ കുറെ ആള്‍ക്കാര്‍ ട്രൗസറിട്ട് നടക്കുന്നതല്ലേ ഫോറസ്റ്റെന്നും മര്യാദ കാണിക്കണമെന്നും പറഞ്ഞ് രോഷത്തോടെ സംസാരിച്ചശേഷമാണ് പരിപാടിയുടെ അധ്യക്ഷനായ അന്‍വര്‍ മടങ്ങിപ്പോയത്.

നിലമ്പൂര്‍ വനംവകുപ്പിന്റെ പരിപാടിയില്‍ മന്ത്രി എകെ ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും പിവി അന്‍വര്‍ എംഎല്‍എ തുറന്നടിച്ചു.

വനത്തില്‍ ആര്‍ക്കും പ്രവേശനമില്ല. വനത്തില്‍ എന്തും നടക്കുമെന്നതാണ് സ്ഥിതി. ജനവാസ മേഖലയില്‍ സ്ഥിരമായി വന്യ ജീവി ആക്രമണം ഉണ്ടാകുകയാണ്. നഗരങ്ങളില്‍ വരെ വന്യജീവികള്‍ എത്തുന്നുണ്ട്. സോഷ്യല്‍ ഓഡിറ്റിന് വിധേയമാകാത്ത വകുപ്പാണ് വനം വകുപ്പ്. അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതി വെക്കുന്ന വകുപ്പാണ് വനം വകുപ്പ്. മാധ്യമപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും വനത്തിലേക്ക് കയറ്റി വിടില്ല. വനത്തിനകത്ത് വന്യജീവികള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

കെ സുധാകരന്‍ വനം മന്ത്രിയായിട്ട് ഇതൊന്നും നേരെയായിട്ടില്ല. പിന്നല്ലെ പാവം ശശീന്ദ്രന്‍ വിചാരിച്ചിട്ടെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. വനത്തിനുളളില്‍ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങള്‍ പണിയുകയാണ്. ഇത് ശരിയല്ല. പാര്‍ട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ - വന്യ ജീവി സംഘര്‍ഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടാക്കി. വനം വകുപ്പുദ്യോഗസ്ഥരുടെ മനസ് വന്യ ജീവികളെക്കാള്‍ ക്രൂരമാണ്. വനം വകുപ്പുദ്യോഗസ്ഥന്‍ മരിച്ചിട്ട് മൃതദേഹം ഓഫീസില്‍ വെക്കാന്‍ പോലും മേലുദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. ഇത് കമ്മ്യൂണിസ്റ്റ് രീതിയല്ല.

ഇടതു രീതിയല്ല. വരച്ച വരയില്‍ ഉദ്യോഗസ്ഥരെ നിര്‍ത്താനാവണം. വന്യജീവി ആക്രമണത്തെക്കുറിച്ച് പരാതി പറയാന്‍ ചെന്നപ്പോള്‍ നഷ്ടപരിഹാരം 10 ലക്ഷം കിട്ടുന്നില്ലേയെന്ന് ഒരു ഉദ്യോഗസ്ഥന്‍ ചോദിച്ചു. താന്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അടി കൊടുത്തേനെയെന്നും പിവി അന്‍വര്‍ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പണ്ടത്തെ പോലെ ഇപ്പോള്‍ പണിയില്ല. ഈ നിയമസഭ പ്രസംഗത്തില്‍ പറയാന്‍ ഉള്ളതാണ് പറഞ്ഞത്. ഈ നിയമസഭ സമ്മേളനത്തില്‍ പറയാന്‍ കഴിയുമോ എന്ന് ഉറപ്പില്ലാത്തതിനാല്‍ നേരത്തെ പറയുകയാണ്. ആവാസ വ്യവസ്ഥയും പ്രകൃതിയും മാത്രം മതി എന്നാണ് ഉദ്യോഗസ്ഥരുടെ വിചാരം. മനുഷ്യര്‍ക്കും ഇവിടെ ജീവിക്കണം.ലോക രാജ്യങ്ങളില്‍ കാലത്തിന് അനുസരിച്ച് പല നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു. ഓസ്‌ട്രേലിയയില്‍ കങ്കാരുക്കളെ കൊല്ലാന്‍ തോക്ക് നല്‍കിയിട്ടുണ്ട്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

അവര്‍ കോടികള്‍ മുടക്കി പല ഭാഗത്തും കെട്ടിടങ്ങള്‍ ഉണ്ടാക്കുകയാണ്. തന്റെ നേതൃത്വത്തിലാണ് ഈ പണി നടന്നിരുന്നതെങ്കില്‍ ഉദ്യോഗസ്ഥരെയൊക്കെ ഡിസ്മിസ് ചെയ്‌തേനെ. വനം വകുപ്പിന്റെ തോന്നിവാസത്തിന് അതിരില്ലാത്ത സ്ഥിതിയാണ്. ഇതൊക്കെ ഇവിടെ മാത്രമേ നടക്കു. തമിഴ്‌നാട്ടിലാണെങ്കില്‍ ചെപ്പക്കുറ്റിക്ക് അടി കിട്ടിയേനെ. പണ്ടൊക്കെ നാട്ടുകാര്‍ ഇരുട്ടടി അടിച്ചേനെ. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വന്നതോടെ അതിനും കഴിയാതായെന്നും അന്‍വര്‍ പറഞ്ഞു. അതേസമയം, വനം വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ പിവി അന്‍വറിന്റെ വിമര്‍ശനം പരിശോധിക്കുമെന്ന് വനം മന്ത്രി എകെ.ശശീന്ദ്രന്‍ പ്രതികരിച്ചു.