തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പബ്ലിസിറ്റി സ്റ്റണ്ടുമായി രാഹുല്‍ ഈശ്വരും രംഗത്ത്. നിയമസഭയിലേക്ക് മത്സരിക്കാന് താല്‍പ്പര്യം അറിയിച്ചു കൊണ്ടാണ് രാഹുല്‍ രംഗത്തുവന്നത്. ചെങ്ങന്നൂരോ തിരുവല്ലയിലോ കൊട്ടാരക്കരയിലോ മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി തന്നോട് ചോദിച്ചിരുന്നതായാണ് രാഹുല്‍ ഈശ്വര്‍ അവകാശപ്പെടുന്നത്.

ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍, മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യമാണ് ലക്ഷ്യമെന്നും ആ രീതിയില്‍ ഒരു സ്‌പേസ് കിട്ടിയാല്‍ മത്സരിച്ചേക്കുമെന്നും രാഹുല്‍ പറയുന്നു. തന്നെ സമീപിച്ച രാഷ്ട്രീയ പാര്‍ട്ടി ഏതെന്ന് പറയാന്‍ തയാറായില്ലെങ്കിലും കോണ്‍ഗ്രസ് ജയിച്ച് അധികാരത്തില്‍ വരണമെന്നാണ് താല്‍പര്യമെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.

വിവാദങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ നിറയവേയാണ് രാഹുല്‍ ഈശ്വര്‍ രാഷ്ട്രീയ അവകാശവാദങ്ങളുമായി രംഗത്തുവരുന്നത്. അതേസമയം, ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് അതിജീവിത വീണ്ടും രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നും സാമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്നും കാണിച്ചാണ് പരാതി.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അതിജീവിത പരാതി നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ഒന്നാമത്തെ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയാണ് രാഹുല്‍ ഈശ്വറിന് എതിരെ പരാതി നല്‍കിയത്. ഇതേ നതുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. ഈ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നേരത്തെ അതിജീവിതയെ അവഹേളിച്ച കേസില്‍ അറസ്റ്റിലായി 16 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചിരുന്നത്. ജാമ്യത്തില്‍ ഇറങ്ങിയ രാഹുല്‍ ഈശ്വര്‍ അതിജീവിതയുടെ നേര്‍ക്ക് സൈബറാക്രമണത്തിന് വീണ്ടും സാഹചര്യം ഒരുക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചു എന്നാണ് പുതിയ പരാതി. അതിജീവിതയെ അവഹേളിക്കരുത് എന്ന വ്യവസ്ഥയിലുള്‍പ്പെടെ ആയിരുന്നു കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ അവഹേളിക്കുന്ന രീതിയില്‍ പ്രതികരണം നടത്തിയിരുന്നു.

യുവതിയുടെ ഭര്‍ത്താവായിരുന്ന യുവാവാണ് യഥാര്‍ഥ ഇര എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ഫേസ് ബുക്കിലൂടെ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചിരുന്നു. പോസ്റ്റില്‍ അതിജീവിതയെ വ്യാജ പരാതിക്കാരി എന്നാണ് രാഹുല്‍ ഈശ്വര്‍ വിശേഷിപ്പിച്ചത്. ഇതുകൂടാതെ അധിക്ഷേപിക്കുന്ന രീതിയില്‍ മറ്റ് പരാമര്‍ശങ്ങളും നടത്തി.

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം മേധാവിക്കാണ് അതിജീവിത പരാതി നല്‍കിയിരിക്കുന്നത്. അതിജീവിത നല്‍കിയ പരാതി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിനാന് കൈമാറി. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.