തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ രാഹുല്‍ ഈശ്വറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരണം പ്രത്യക്ഷപ്പെട്ടു. ജയിലില്‍ കഴിയുന്ന രാഹുലിന് വേണ്ടി ഭാര്യ ദീപയാണ് 'സത്യമേവ ജയതേ' എന്ന കുറിപ്പോടെ ദിലീപുമൊത്തുള്ള ചിത്രം പങ്കുവെച്ചത്

നേരത്തേ നടിയെ ആക്രമിച്ച കേസില്‍ വിധി പറയുമ്പോള്‍ കേസില്‍ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ താനുണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇത് സാധിച്ചില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തില്‍ അപമാനിച്ച കേസില്‍ ജയിലില്‍ കഴിയുകയാണ് രാഹുല്‍ ഈശ്വര്‍. ജയിലില്‍ നടത്തിവന്ന നിരാഹാര സമരം ഇദ്ദേഹം അവസാനിപ്പിച്ചിരുന്നു.

കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഇതാണ് ദിലീപ് കേസിന്റെ വിധി വന്ന ശേഷം താന്‍ ആഗ്രഹിച്ച പോലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണം നല്‍കാനുള്ള അവസരം രാഹുല്‍ ഈശ്വറിന് നഷ്ടപ്പെടാന്‍ കാരണം.

കേസില്‍ തുടക്കം മുതല്‍ രാഹുല്‍ ഈശ്വര്‍ ദിലീപിന് അനുകൂലമായാണ് നില കൊണ്ടത്. നേരത്തെ ഹൈക്കോടതി ദിലീപിനും കൂട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ച സാഹച്യര്യത്തില്‍ അടക്കം രാഹുല്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. സമൂഹത്തില്‍ ഉരുത്തിരിഞ്ഞ പൊതുബോധത്തിന്റെ അടിസ്ഥാനത്തില്‍ ഇത്രയും കാലം ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടുകയായിരുന്നു എന്നതായിരുന്നു രാഹുല്‍ ഈശ്വറിന്റെ നിലപാട്. ഒരു സൈഡില്‍ പൊലീസുകാര്‍, വെറൊരു സൈഡില്‍ പ്രോസിക്യൂഷന്‍, വേറൊരു സൈഡില്‍ പത്രക്കാര്‍. അങ്ങനെ എല്ലാ വശത്തുനിന്നും കുറേ ഗൂഢാലോചനക്കാര്‍ ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടുന്നതായിരുന്നു നമ്മള്‍ കണ്ടതെന്നായിരുന്നു രാഹുലിന്റെ വാദം.


ഞാനോ നിങ്ങളോ ആരോടെങ്കിലും ദേഷ്യത്തില്‍ ഫോണില്‍ സംസാരിച്ചാല്‍, ആ രണ്ടര സെക്കന്റോ മൂന്ന് സെക്കന്റോ എടുത്ത് കോടതിയില്‍ പോയാല്‍, ഞാനും നിങ്ങളുമടക്കം കൊലപാതക കുറ്റത്തിനും കൊലപാതക ഗൂഢാലോചനയ്ക്കും ജയിലില്‍ കിടക്കേണ്ടിവരും. ഇതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്നതായിരുന്നു രാഹുലിന്റെ നിലപാട്.

എന്നാല്‍ ഒരു പ്രത്യേക കാര്യം കൂടി നാം ഓര്‍ക്കണമെന്നും നമ്മളെല്ലാം നടിയോടൊപ്പമാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ആ അഭിനേത്രിക്കൊപ്പമാണ് നാമെല്ലാം. എന്നാല്‍ നടിയോടൊപ്പം എന്നു പറഞ്ഞാല്‍ ദിലീപിനെ ഏത് രീതിയിലും കുടുക്കണമെന്നല്ല അര്‍ത്ഥമെന്നമുള്ള നിലപാടായിരുന്നു രാഹുലിന്.