കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റു തടഞ്ഞ നടപടി നീട്ടി. ഈ മാസം 21ാം തീയ്യതി വരെ അറസ്റ്റു ചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദേശം. കേസ് വീണ്ടും കോടതി ഈമാസം 21ന് പരിഗണിക്കും. അതേസമയം കേസില്‍ പരാതിക്കാരിയെയും കക്ഷിചേര്‍ത്തു. പരാതിക്കാരിയെ കക്ഷിചേര്‍ക്കാന്‍ കോടതി അനുവാദം നല്‍കി.

മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. കേസില്‍ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ചു കക്ഷി ചേരാന്‍ അനുമതി നല്കിയ കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരിക്ക് സമയം അനുവദിച്ചു.

പരാതി കൊടുത്തതിന്റെ പേരില്‍ പല തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ചില കാര്യങ്ങള്‍ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ കക്ഷി ചേര്‍ക്കണം. തന്റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കാവൂ എന്നുമാമ് പരാതിക്കാരി ചൂണ്ടിക്കാട്ടിയത്.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില്‍ ഉണ്ടായതെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. മുന്‍കൂര്‍ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയുടെ ഭര്‍ത്താവ് രംഗത്തുവന്നിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. പരാതിയില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അതിജീവിതയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയിലെ ഒരു അംഗത്തിനെതിരെയാണ് പരാതി നല്‍കിയത്. ജയിച്ചു വന്ന ഒരു എംഎല്‍എയാണ് ഇത്തരത്തില്‍ ഒരു അന്തസ് ഇല്ലാത്ത പ്രവൃത്തി ചെയ്തത്. അദ്ദേഹം ഇപ്പോഴും പാലക്കാട് വിലസുകയാണ്. ഇത് എന്റെ മാത്രം പ്രശ്നം അല്ല. പുറത്ത് പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും എന്ന് കരുതുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്ക് വേണ്ടിയും കൂടിയാണ് ഞാന്‍ ശബ്ദിക്കുന്നതെന്നും യുവാവ് പറഞ്ഞു.

എന്റെ പരാതി കേള്‍ക്കാന്‍ മുഖ്യമന്ത്രിയും പൊലീസ് മേധാവിയും തയ്യാറാകണം. എനിക്കും എന്റെ ഭാര്യക്കും ഇടയിലെ പ്രശ്നം പരിഹരിക്കാന്‍ വന്നു എന്നാണ് രാഹുല്‍ കോടതിയില്‍ പറഞ്ഞത്. അങ്ങനെ എങ്കില്‍ എന്നെ കൂടി വിളിച്ചിരുത്തി സംസാരിക്കുകയല്ലേ വേണ്ടതെന്നും എന്ത് സന്ദേശമാണ് ഈ എംഎല്‍എ നല്‍കുന്നതെന്നും പരാതിക്കാരിയുടെ ഭര്‍ത്താവ് ചോദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ കുടുംബം ജീവിതം തകര്‍ത്തെന്ന് ചൂണ്ടികാട്ടിയാണ് അതിജീവിതയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. രാഹുലിനെതിരെ ബിഎന്‍എസ് 84 പ്രകാരം കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വീണ്ടും മത്സരിക്കുമോയെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് എംഎല്‍എക്കെതിരെ പരാതിക്കാരിയുടെ ഭര്‍ത്താവ് രംഗത്ത് വന്നത്. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടാകുകയും കുടുംബ ജീവിതം തകര്‍ക്കുകയും ചെയ്തു. മാതാപിതാക്കളുടെ ഏക മകനായ താന്‍ നാട്ടിലാണ് താമസിച്ചിരുന്നത്.

ഭാര്യ ജോലിയുടെ ഭാഗമായി ഒറ്റയ്ക്കായിരുന്നു താമസം. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുല്‍ പരാതിക്കാരിയെ വശീകരിച്ചുവെന്നുമാണ് പരാതിയിലുള്ളത്. ഭര്‍ത്താവുമായുള്ള ബന്ധം വഷളായ സമയത്താണ് യുവതിയെ പരിചയപ്പെട്ടതെന്നും പ്രശ്നം പരിഹരിക്കാന്‍ ഇടപെടുകയാണ് ചെയ്തതെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം.