തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസില്‍ അതിജീവിതയുടെ മൊഴികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുല്‍, പെണ്‍കുട്ടിയെ രണ്ട് തവണ ബലാത്സംഗം ചെയ്തതായും, ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. കൂടാതെ, മറ്റ് പെണ്‍കുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന അതിജീവിതയുടെ മൊഴിയില്‍ പോലീസ് വിവരങ്ങള്‍ തേടിത്തുടങ്ങി.

'രാഹുല്‍ മറ്റു പെണ്‍കുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ട്. ആ വിവരങ്ങള്‍ തനിക്ക് അറിയാം. ഇനിയൊരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്. അതിനാലാണ് പരാതിയുമായി മുന്നോട്ട് വന്നത്.' പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും. സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചനയുണ്ട്.

ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിപ്പിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്‌റെയും പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. രാഹുലിന്റെ സുഹൃത്ത് അടൂര്‍ സ്വദേശിയായ വ്യാപാരിക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്കാണ് മേല്‍നോട്ട ചുമതല.

ബലാല്‍സംഗ ആരോപണം

തിരുവനന്തപുരത്തെ തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ രാഹുല്‍ സ്വന്തം ഫോണില്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പാലക്കാട്ടെ ഫ്‌ലാറ്റില്‍ എത്തിച്ച് വീണ്ടും ബലാത്സംഗം ചെയ്തതെന്നാണ് പരാതി. കുഞ്ഞുണ്ടായാല്‍ തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് രാഹുല്‍ പെണ്‍കുട്ടിയോട് പറഞ്ഞതായും മൊഴിയിലുണ്ട്.

നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനായി ഗുളിക എത്തിച്ച സംഭവത്തില്‍ രാഹുലിന്റെ സുഹൃത്തിന്റെ പങ്ക് നിര്‍ണ്ണായകമാണ്. 2025 മെയ് 30ന് രാഹുലിന്റെ സുഹൃത്ത് ബെംഗളൂരുവില്‍ നിന്നാണ് ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത്. തിരുവനന്തപുരം കൈമനത്ത് വെച്ച് ചുവന്ന കാറില്‍ കയറ്റിയാണ് സുഹൃത്ത് മരുന്ന് നല്‍കിയത്.

ഗുളിക കഴിച്ചെന്ന് ഉറപ്പുവരുത്താന്‍ രാഹുല്‍ വീഡിയോ കോളില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ഗുളിക കഴിച്ചതിനെ തുടര്‍ന്ന് യുവതിക്ക് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുണ്ടായതായും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെയാണ് സമീപിച്ചത്.

രാഹുല്‍ കേരളം വിട്ടു? സുഹൃത്തിനായി വലവീശി

രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളം വിട്ടതായാണ് സൂചന. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രാഹുലിനെ കണ്ടെത്താനായി പാലക്കാടും പത്തനംതിട്ടയിലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവതിക്ക് ഗര്‍ഭച്ഛിദ്ര ഗുളികകള്‍ എത്തിച്ചുനല്‍കിയ അടൂര്‍ സ്വദേശിയായ വ്യാപാരിയായ സുഹൃത്തിനായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കേസിന്റെ മേല്‍നോട്ട ചുമതല.