തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ രംഗത്തുവന്നിരുന്നു. എന്നാല്‍, എളുപ്പത്തില്‍ രാജിക്ക് വഴങ്ങാതെ പ്രതിരോധിക്കുമെന്ന സൂചനയാണ് രാഹുല്‍ നല്‍കുന്നത്. തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നു. രാജി ആവശ്യം തള്ളിക്കൊണ്ട് തന്നെ കൂട്ടത്തോടെ ആക്രമിക്കാന്‍ ശ്രമം നടക്കുന്നു എന്ന സൂചനയാണ് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നോട്ടുവെച്ചത്.

രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള രാഹുലിന്റെ സൈക്കോളജിക്കല്‍ മൂവ് സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. വിവാദങ്ങള്‍ ഉയര്‍ന്ന ശേഷം രാഹുല്‍ ഫേസ്ബുക്കില്‍ ആദ്യമായി കുറിക്കുന്ന പോസ്റ്റാണ് രാഹുല്‍ ഗാന്ധിയുടെ ചിത്രം സഹിതമുള്ളത്. താന്‍ പാര്‍ട്ടിയെ ഒരുപാട് പ്രതിരോധിച്ചു എന്നോര്‍പ്പിച്ചു കൊണ്ടാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താന്‍ വേട്ടയാടപ്പെട്ടു എന്നും ആ പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

സൈബറിടത്തിലെ പിന്തുണ തേടുന്ന സൈക്കോളജിക്കല്‍ മൂവായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍, ആ സൈക്കോളജിക്കല്‍ മൂവ് ഏറ്റുവെന്ന് പറയേണ്ടി വരും. രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ചുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് സൈബര്‍ കോണ്‍ഗ്രസുകാര്‍ വലിയ പ്രതികരണമാണ് ലഭിച്ചത്. പിന്തുണയും വിമര്‍ശനവും പരിഹാസവുമില്ലാം ഈ പോസ്റ്റിന് പിന്നാലെയെത്തി. നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ 45000ത്തിലേറെ പേര്‍ പിന്തുണച്ചു, അതേസമയം 8000ത്തിലേറെ പേര്‍ പരിഹാസ പോസ്റ്റുകളുമായി രംഗത്തുവന്നു.

കമന്റ് ബോക്‌സില്‍ പിന്തുണയും വിമര്‍ശനവും ഉയരുന്നുണ്ട്. 'മൂര്‍ച്ചയേറിയ വാക്കുകളുമായി ഇവിടെത്തന്നെ ഉണ്ടാവണം' എന്നാണ് കോണ്‍ഗ്രസ് സൈബറിടത്തിലെ പ്രൊഫൈലായ പോരാളി വാസു അഭിപ്രായപ്പെട്ടത്. അതേസമയം സ്വയം ന്യായീകരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കരുതെന്ന വിമര്‍ശനവും സജീവമായി കമന്റ് ബോക്‌സിലുണ്ട്. ഉടന്‍ രാജിവെക്കണമെന്ന ആവശവും പലരും കമന്റ് ബോക്‌സിലൂടെ നല്‍കുന്നു.

മാധ്യമങ്ങളെ കണ്ടതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനിടെ പ്രതിസന്ധി ഘട്ടത്തില്‍താന്‍ ഒരുപാട് പാര്‍ട്ടിയെ പ്രതിരോധിച്ചിട്ടുണ്ടെന്നും രാഹുല്‍ പത്രസമ്മേളനത്തില്‍ ഓര്‍മിപ്പിക്കുകയുണ്ടായി. സംഘടിതമായി ആക്രമിച്ചിട്ടും കുറ്റപ്പെടുത്തിയിട്ടും സ്തുതിപാടകര്‍ വിമര്‍ശകരായിട്ടും പരിഭവങ്ങള്‍ ഇല്ലാതെ രാഹുല്‍ ഗാന്ധി പോരാടുന്നു എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന് പ്രസ്ഥാനമാണ് വലുതെന്നും പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണെന്നും പോസ്റ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നു.

പോസ്റ്റില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാണെങ്കിലും പോസ്റ്റില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിലവിലെ സ്ഥിതിയാണ് വ്യക്തമാക്കുന്നത് എന്നാണ് അതിന് താഴെ വരുന്ന പ്രതികരണങ്ങളില്‍ പറയുന്നത്. പാര്‍ട്ടിയിടെ മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിന്റെ രാജി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ട്ടിയെ പ്രതിരോധിച്ചത് കൊണ്ടാണ് തനിക്കുനേരെ ഇത്രയധികം ആക്രമണങ്ങളെന്നും രാഹുല്‍ പറയുകയുണ്ടായി.

'ഞാന്‍ കുറ്റം ചെയ്‌തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാര്‍ട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരങ്ങളിലും പ്രവര്‍ത്തിച്ച ആളെന്ന നിലയിലാണ് എനിക്കുനേരെ ഈ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ കാരണം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് ഉള്‍ക്കൊള്ളാനാകില്ല.' എന്നാണ് രാഹുല്‍ പറഞ്ഞത്.

രാഹുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പരിഹസിച്ചു,

കുറ്റപ്പെടുത്തി,

സംഘടിതമായി അയാളെ ആക്രമിച്ചു,

വീഴ്ത്താന്‍ ശ്രമിച്ചു,

സ്തുതിപാടിയവര്‍ വിമര്‍ശകരായി,

കുത്തിയിട്ടും പരിഭവങ്ങള്‍ ഇല്ലാതെ അയാള്‍ പോരാടുന്നു

കാരണം അയാള്‍ക്ക് ഈ പ്രസ്ഥാനമാണ് വലുത്....

പദവികള്‍ക്കപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്...

രാഹുല്‍ ഗാന്ധി...