കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജസ്റ്റീസ് കെ ബാബുവിന്റേതാണ് ഇടക്കാല ഉത്തരവ്. താല്‍കാലികമായാണ് അറസ്റ്റ് തടഞ്ഞത്. അഡ്വ എസ് രാജീവാണ് മാങ്കൂട്ടത്തിലിനായിരുന്നു കേസ്. വിശദമായ വാദം കേള്‍ക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഇതോടെ തല്‍കാലത്തേക്ക് രാഹുലിന് ഒളിവ് ജീവിതം അവസാനിപ്പിക്കാന്‍ കഴിയും. അടുത്ത 15ന് കേസ് വീണ്ടും പരിഗണിക്കും. ഇതിനൊപ്പം മറ്റൊരു കേസും രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. പത്താം ദിവസവും രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ഹൈക്കോടതി ഉത്തരവോടെ രാഹുലിനായുള്ള തെരച്ചില്‍ പോലീസ് നിര്‍ത്തും. രാഹുലിനെതിരെ മറ്റൊരു കേസും പോലീസ് ചുമത്തിയിട്ടുണ്ട്. ഈ കേസില്‍ രാഹുല്‍ തിരുവനന്തപുരം കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കും.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറസ്റ്റുചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയുമായി അടുപ്പത്തിലായിരുന്നു. സ്വകാര്യസംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെ പുറത്തുവിട്ടത് താനാണെന്നു സംശയിച്ച് പരാതിക്കാരി അകന്നെന്നും ഹര്‍ജിയില്‍ പറയുന്നു. വിവാഹിതയായിരുന്നെന്നും അകന്നുകഴിയുകയാണെന്നും അറിയാമായിരുന്നു. അതിനാല്‍ വോയ്സ് ക്ലിപ്പുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോള്‍ ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു രണ്ടുപേരും തീരുമാനിച്ചത്. എന്നാല്‍, താന്‍ രാഷ്ട്രീയപ്രവര്‍ത്തകനായതിനാല്‍ മാധ്യമങ്ങള്‍ വ്യാപകപ്രചാരണം നല്‍കി. എതിര്‍പക്ഷത്തുള്ളവര്‍ നിലവിലെ രാഷ്ട്രീയസാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്. സംഭാഷണത്തിന്റെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും പോലീസ് പിന്നാലെയുള്ളതിനാല്‍ ഇത് ഹാജരാക്കാനാകുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

വൈകിയുള്ള പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനുമുന്‍പില്‍ ഹാജരാകാന്‍ അവസരം ലഭിച്ചാല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ തയ്യാറാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി അറസ്റ്റു തടയുന്നത്.