കൊച്ചി: തനിക്കെതിരെ അതിജീവിത പരാതി നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ അറിഞ്ഞോ? രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് നിഗമനം ചര്‍ച്ചയാകുമ്പോഴാണ് ഈ സംശയം പുറത്തു വരുന്നത്. കാര്‍ തലേദിവസം പാലക്കാട്ടേക്ക് എത്തിച്ചു. നടിയുടേതാണ് ഈ ചുവന്ന കാര്‍ എന്നാണ് പുറത്തുവരുന്ന സൂചന. പഴ്‌സണല്‍ സ്റ്റാഫില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള നടിമാരാരൊക്കെയെന്ന ചോദ്യമാണ് കാറുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തുവന്നതോടെ ഉയരുന്നത്. അടുത്ത കാലത്ത് രണ്ടു നടിമാര്‍ രാഹുലിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടീല്‍ ചടങ്ങിനെത്തിയിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുവെന്നാണ് അനൗദ്യോഗിക വിവരമെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആ വാര്‍ത്തയില്‍ മനോരമ ന്യൂസ് തുടര്‍ന്ന് പറയുന്നത് ഇങ്ങനെയാണ് - ചടങ്ങിന് നടിമാരെത്തുന്നതിന്റേയും സംസാരിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഭവന പദ്ധതിയുടെ ഭാഗമായി ഇന്‍ഡല്‍ മണിയുമായി ചേര്‍ന്നു നിര്‍മ്മിച്ച 8ാമത് വീടിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണ് തന്‍വി റാം എത്തിയതെന്നും മനോരമ ന്യൂസ് വാര്‍ത്തയിലുണ്ട്. എന്നാല്‍ ആരുടെ കാറിലാണ് രാഹുല്‍ രക്ഷപ്പെട്ടതെന്ന് മനോരമ ന്യൂസും വ്യക്തതയോടെ പറയുന്നുണ്ട്. ഈ കാര്‍ ഏതാണെന്ന വ്യക്തത പോലീസിന് വന്നു കഴിഞ്ഞു. എന്നാല്‍ നടിയെ കസ്റ്റഡിയില്‍ എടുക്കുന്നതിന് നിയമപരമായ പരിമിതികളുണ്ട്. സുഹൃത്ത് എന്ന നിലയില്‍ രാഹുലിന് കാര്‍ നല്‍കിയെന്നാണ് നടിയുടെ മൊഴി. അതും കേസ് വരുന്നതിന് തലേ ദിവസം. ആ കാറുപയോഗിച്ച് രാഹുല്‍ മുങ്ങിയാല്‍ താന്‍ എന്തു ചെയ്യുമെന്നതാണ് നടിയുടെ ചോദ്യം. നടിയുടേതാണ് കാര്‍ എന്ന് ഏഷ്യാനെറ്റ് ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതായത് രക്ഷപ്പെടാനായി ഒരു കാര്‍ പാലക്കാട് നേരത്തെ തന്നെ മാങ്കൂട്ടം എത്തിച്ചിരുന്നു. ഇതോടെയാണ് പരാതി നല്‍കുമെന്ന സൂചനകള്‍ രാഹുലിന് നേരത്തെ കിട്ടിയെന്ന സംശയം ഉയരുന്നത്. ഇരയെ സഹായിക്കാന്‍ എന്ന വ്യാജേന ആ കൂട്ടത്തില്‍ മാങ്കൂട്ടത്തിലിന്റെ ആരെങ്കിലും ഉണ്ടോ എന്ന സംശയവും ബന്ധപ്പെട്ടവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയുള്ള നടപടികളെല്ലാം രഹസ്യമായി സൂക്ഷിക്കും. അല്ലാത്ത പക്ഷം കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അടക്കം മാങ്കൂട്ടത്തിലിന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. പ്രോസിക്യൂഷനും പരമാവധി കരുതല്‍ എടുക്കും.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിട്ട് നാലു ദിവസം കഴിഞ്ഞിട്ടും തുമ്പു കിട്ടാതെ പൊലീസ് അന്വേഷണ സംഘം വലയുകയാണ്. യുവതി കഴിഞ്ഞ മാസം 27ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയപ്പോള്‍ രാഹുല്‍ പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. തുടര്‍നടപടികള്‍ പൊലീസ് ചര്‍ച്ച ചെയ്യുന്നതിനിടെ രാഹുല്‍ പാലക്കാട്ടെ ഫ്‌ലാറ്റിലെത്തി. കാര്‍ ഫ്‌ലാറ്റിലിട്ടശേഷം മറ്റൊരു വാഹനത്തിലാണ് രാത്രിയോടെ അവിടെനിന്നും പോയത്. രാഹുലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് അറസ്റ്റിലേക്ക് പൊലീസ് കടന്നില്ല. രാഹുലിന്റെ അഭിഭാഷകന്റെ വാദം ശരിയാണെങ്കില്‍, സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് തിരുവനന്തപുരത്തുവന്ന് വക്കാലത്ത് ഒപ്പിട്ട് മടങ്ങിയത്. എന്നാല്‍ ഇത് പോലീസ് സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് രാഹുല്‍ എത്തിയിട്ടില്ലെന്ന് അവര്‍ പറയുന്നു.

അന്വേഷണ വിവരങ്ങള്‍ ചോരുന്നതായി പൊലീസില്‍ സംസാരമുണ്ട്. വളരെ ആസൂത്രിതമായാണ് രാഹുല്‍ പാലക്കാടുനിന്ന് മുങ്ങിയത്. സ്വിച്ച് ഓഫ് ചെയ്തശേഷം ചിലയിടങ്ങളില്‍ രാഹുലിന്റെ ഫോണ്‍ ഓണ്‍ ആയത് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് വിലയിരുത്തലുണ്ട്. ഫ്‌ലാറ്റില്‍ വന്ന ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചില്ല. സിസിടിവി ഉള്ള റോഡുകള്‍ ഒഴിവാക്കിയാണ് രാഹുല്‍ യാത്ര ചെയ്തതെന്നു പൊലീസ് പറയുന്നു. പാലക്കാട്ടെ ഫ്‌ലാറ്റിലെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും റിപ്പോര്‍ട്ടുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് പോലീസ് സമ്മതിക്കുന്നു. ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയില്‍ രാഹുലിന്റെ റൂട്ട് അവ്യക്തമാണ്. ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുല്‍ പോയ വഴി കണ്ടെത്താനാകുമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

രാഹുലിനെ കണ്ടെത്താന്‍ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ബലാത്സംഗ കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പൊലീസിന്റെ ഊര്‍ജ്ജിത നീക്കം.

കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലിസിന്റെ കീഴില്‍ പ്രത്യേക സംഘമുണ്ട്. ഇതിന് പുറമേ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്തനായി ഓരോ സംഘങ്ങളെയും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലെയും പരിശോധന. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചില്‍ പുരോഗമിക്കുകയാണ്.