തിരുവനന്തപുരം: ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എങ്ങുമെത്തുന്നില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവു വന്ന ശേഷം മതി അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എന്ന മുന്‍ നിലപാടാണ് മാറ്റിയത്. കേരളത്തിലും തമിഴ്‌നാട്ടിലും ബെംഗളൂരുവിലും തിരച്ചില്‍ നടത്തുന്നുണ്ട്. തെലുങ്കാനയിലേക്കും രാഹുല്‍ കടക്കാന്‍ സാധ്യതയുണ്ട്. കര്‍ണാടകയിലും തെലുങ്കാനയിലും കോണ്‍ഗ്രസ് ഭരണമാണ്. അവിടെയുള്ള ഏതോ സുരക്ഷിത കേന്ദ്രത്തില്‍ രാഹുല്‍ ഉണ്ടെന്നാണ് നിഗമനം.

കേരളത്തില്‍ എല്ലാ ജില്ലകളിലും എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ട്. രാഹുലുമായി അടുപ്പമുള്ളവര്‍ നിരീക്ഷണത്തിലാണ്. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും ഒളിവിലാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും തെളിവുകള്‍ ഹാജരാക്കി. ഇത് ആരെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കൂടുതല്‍ തെളിവുകള്‍ രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ചു. യുവതിയുമായി നടത്തിയ വാട്‌സാപ് ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, യുവതിയും ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ എന്നിവയാണു രാഹുലിന്റെ അഭിഭാഷകന്‍ കോടതിക്കു കൈമാറിയത്. ഭര്‍ത്താവുമായി അടുത്ത കാലം വരെ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും അതിലുണ്ടെന്നാണ് സൂചന.

മാങ്കൂട്ടത്തില്‍ എംഎല്‍എ താമസിച്ചിരുന്ന കുന്നത്തൂര്‍മേട് ഫ്‌ലാറ്റിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നു. യുവതി മുഖ്യമന്ത്രിക്കു പരാതി നല്‍കിയ അന്നു പകല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ഉണ്ടായിരുന്നു. ഇതിനുശേഷം ചുവപ്പു കാറിലാണ് ഇവിടെനിന്നു പോയത്. എംഎല്‍എയുടെ നേതൃത്വത്തിലുള്ള ഭവനപദ്ധതിയുടെ തറക്കല്ലിടലിന് ഒരു ചലച്ചിത്രനടി എത്തിയ കാറാണ് ഇതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നുണ്ട്. ഈ നടിയുടെ മൊഴിയും പോലീസ് എടുത്തിട്ടുണ്ട്. ഈ നടി കേരളത്തിന് പുറത്ത് ഷൂട്ടിംഗിലാണ്. ഈ ലൊക്കേഷനില്‍ രാഹുല്‍ എത്തിയോ എന്നും പരിശോധിക്കുന്നുണ്ട്. ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയെ പോലീസ് ചോദ്യം ചെയ്യും.

നിര്‍ബന്ധിത ഗര്‍ഭഛിദ്രമടക്കം നേരിട്ട പീഡനങ്ങളെക്കുറിച്ച് യുവതി വിശദമൊഴി നല്‍കിയ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യം ലഭിക്കില്ലെന്നാണു പൊലീസിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്‌ലാറ്റുകളില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചതിന്റെ തീയതി അടക്കമുള്ള വിശദാംശങ്ങള്‍ യുവതിയുടെ മൊഴിയിലുണ്ട്. ബലാത്സംഗവുമായി ബന്ധപ്പെട്ട 4 വകുപ്പുകളും ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അതുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയാണ് കേസ്. യുവതി ഗര്‍ഭിണിയായ കാലയളവില്‍ അവര്‍ വിവാഹിതയായിരുന്നുവെന്നും ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു എന്ന വാദം തെറ്റാണെന്നും രാഹുല്‍ വാദിക്കുന്നു.

താനും യുവതിയും അടുപ്പത്തിലായിരുന്നു, യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഗര്‍ഭഛിദ്രം നടത്തിയത് തുടങ്ങിയ വാദങ്ങളാണു രാഹുല്‍ ഉന്നയിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം. ഫെയ്‌സ്ബുക്കില്‍ യുവതിക്കെതിരായ അധിക്ഷേപകരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റയ്ക്കു പൊലീസ് ഇ മെയില്‍ അയച്ചു.

ലൈംഗിക പീഡനത്തിനിരയായ യുവതി 2 തവണ ആത്മഹത്യയ്ക്കു ശ്രമിച്ചതായി വിവരം. രാഹുലില്‍ നിന്നുണ്ടായ പീഡനത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും പിന്നാലെ അമിതമായി മരുന്നു കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതെത്തുടര്‍ന്ന് ഏതാനും ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. ഒരു തവണ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചതായും യുവതി പൊലീസിനു മൊഴി നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ 2 ഗുളികകള്‍ തന്നെക്കൊണ്ട് നിര്‍ബന്ധിച്ചു കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ഡോക്ടര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ആത്മഹത്യാ വാദത്തിലും അന്വേഷണം നടക്കുകയാണ്.