കൊച്ചി: തുലാവര്‍ഷം അതിശക്തം. ഇടുക്കിയിലെ തോരാ മഴ ആശങ്കയാണ്. മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമുണ്ട്. ഇതിനൊപ്പം ഇടുക്കി ഡാമും തുറന്നാല്‍ പ്രതിസന്ധി രൂക്ഷമാകും. രാത്രി പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ പലയിടത്തും കനത്ത നാശനഷ്ടം. വണ്ടിപ്പെരിയാറില്‍ വെള്ളം കയറിയതോടെ വീടുകളിലുള്ളവരെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 137 അടിയിലെത്തി. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്നാണ് തമിഴ്‌നാട് അറിയിച്ചിരിക്കുന്നത്. അങ്ങനെ വ്ന്നാല്‍ ഇടുക്കി ഡാമിലേക്ക് കൂടുതല്‍ വെള്ളമെത്തും.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് 9 ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഒറ്റപ്പെട്ട കനത്തമഴയ്ക്കു പുറമെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഇതോടെയാണ്ഡാമിലെ 13 ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായത്. സെക്കന്റില്‍ 5000 ഘനയടി ജലം തുറന്നുവിടാനാണ് തീരുമാനം. 1683 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഡാമിലേക്ക് ശക്തമായ നീരൊഴുക്കുണ്ടെന്നും 17,828 ക്യുസെക്‌സ് വെള്ളമാണ് ഡാമിലേയ്ക്ക് എത്തുന്നതെന്നും അധികൃതര്‍ അറിയിച്ചു.

ശക്തമായ മഴയെ തുടര്‍ന്ന് കല്ലാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി. മലവെള്ളപാച്ചിലില്‍ വണ്ടിപ്പെരിയാറില്‍ വീടുകളില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. 42 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കുമളിയില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. ഇടുക്കി നെടുങ്കണ്ടം കൂട്ടാറില്‍ കനത്ത മലവെള്ള പാച്ചിലില്‍ ടെമ്പോ ട്രാവലര്‍ ഒഴുക്കില്‍പ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രാവലറാണ് ഒഴുകി പോയത്. കോതമംഗലത്തും ശക്തമായ മഴയാണ് രാത്രി പെയ്തത്. കുടമുണ്ടപാലത്ത് വെള്ളം കയറിയതോടെ കാര്‍ ഒഴുക്കില്‍പ്പെട്ടു.

കുമിളിയില്‍ കരകവിഞ്ഞ തോടിന് സമീപമുള്ള വീട്ടില്‍ കുടുങ്ങിയ കുടുംബത്തെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാന്‍ കൃഷ്ണ (4), കൃഷ്ണ (1)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 42 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആന വിലാസം ശാസ്തനട ഭാഗം, വണ്ടിപ്പെരിയാര്‍, കക്കികവല എന്നിവിടങ്ങളിലും വെള്ളം കേറുന്ന സാഹചര്യമാണുള്ളത്. കല്ലാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തി.

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളില്‍ ന്യൂനമര്‍ദമായി മാറാനുള്ള സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമായും മാറും. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച വരെ കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ വടക്കന്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ആറ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.