തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി വീണ്ടും മഴ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്കന്‍ കേരള തീരത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. കൊങ്കണ്‍ മുതല്‍ ചക്രവാതചുഴി വരെ 1.5 കിമി ഉയരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശനിയാഴ്ച്ച വരെ അതിശക്തമായ ശക്തമായ മഴയ്ക്കും തിങ്കളാഴ്ച്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചവരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ (17/08/2024) ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വരും മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത തുടരുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, മഴ കനക്കുന്നതോടെ തുടര്‍ച്ചയായി മഴ കിട്ടിയ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്‍നിര്‍ത്തി കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കേരളത്തില്‍ സാധാരണ നിലയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാലവര്‍ഷക്കാറ്റിനെ ചക്രവാതച്ചുഴി വലിച്ചതോടെ കേരള തീരത്തു പടിഞ്ഞാറന്‍ കാറ്റാണ് അനുഭവപ്പെടുന്നത്. ശക്തമായ ചൂടില്‍ ഉയര്‍ന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു വന്‍തോതില്‍ കാര്‍മേഘങ്ങള്‍ രൂപം കൊള്ളുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. പ്രദേശത്തെ കനത്ത ഈര്‍പ്പം നീരാവിയാകുന്നതാണു കാരണം. മേഘങ്ങള്‍ കൂടുതലും ആ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പെയ്യുന്ന സ്ഥിതിയുണ്ട്.

മണ്ണിടിച്ചിലിനു കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ആവശ്യമായ അടിയന്തര നടപടികള്‍ക്കും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചക്രവാതച്ചുഴി അടുത്ത ദിവസങ്ങളില്‍ ദുര്‍ബലമാകുമെന്നതിനാല്‍ ഇപ്പോഴത്തെ മഴ നാലു ദിവസം കൂടി തുടരുമെന്നാണു നിഗമനം. സാധാരണപോലെ നിലവില്‍ സൂര്യന്‍ കേരളത്തിനു മുകളിലാണ്. കാര്‍മേഘങ്ങള്‍ ഇല്ലാത്തതിനാല്‍ സൂര്യരശ്മികള്‍ നേരിട്ടു പതിക്കുന്നതാണു മാര്‍ച്ചിനു സമാനമായ ചൂട് അനുഭപ്പെടാന്‍ കാരണമെന്നു വിദഗ്ധര്‍ പറഞ്ഞു.