തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശക്തനായി മാറിക്കഴിഞ്ഞു. പി വി അന്‍വറിനെ മാറ്റി നിര്‍ത്തി തിരഞ്ഞെടുപ്പിന് നേരിട്ട് റിസ്‌ക്കെടുത്തു തന്നെയാണ് സതീശന്‍ ഈ നിലയില്‍ എത്തിയത്. മറ്റു നേതാക്കള്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചപ്പോള്‍ ശക്തമായ നിലപാടാണ് സതീശന്‍ സ്വീകരിച്ചത്. അതാണ് അദ്ദേഹത്തിന് തുണയായി മാറിയതും. ഇപ്പോള്‍ തിരഞ്ഞെടുപ്പു വിജയത്തോടെ സതീശനാണ് കോണ്‍ഗ്രസിന്റെ ക്യാപ്ടനെന്നാണ് യുവനേതാക്കള്‍ അടക്കം വ്യക്തമാക്കുന്നത്. അതേസമയം സതീശന്‍ ശക്തനാകുന്നതില്‍ ഒരു വിഭാഗം ഇപ്പോഴും അസ്വസ്ഥരാണ് താനും. അന്‍വറിന് മുന്നില്‍ നോ പറഞ്ഞതോടെ സതീശന്‍ അണികളുടെ വികാരം കാത്തുവെന്നാണ് പൊതുവിലുള്ള വികാരം.

ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ അടുത്ത ദിവസം പ്രസിദ്ധീകരിച്ച മലയാള മനോരമ ദിനപത്രത്തില്‍ സതീശനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. നിലമ്പൂരില്‍ സതീശന്‍ അതിജീവിച്ച വെല്ലുവിളികളെ കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിന് നല്‍കിയ തലക്കെട്ട് 'ഗോള്‍മുഖത്ത് ക്യാപ്റ്റന്‍ തന്നെ' എന്നായിരുന്നു. സതീശന്‍ എടുത്ത റിസ്‌ക്ക് അടക്കം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് വിജയിച്ചത്. അന്‍വര്‍ ഇല്ലാതെ തോറ്റിരുന്നു എങ്കില്‍ പഴി, കൂടെ കൂട്ടി വിജയിച്ചിരുന്നു എങ്കില്‍ ക്രെഡിറ്റ് അന്‍വറിനും ലഭിക്കുമായിരുന്നു. ഇത് മുന്‍കൂട്ടി കണ്ട് സതീശന്‍ ഒരുക്കിയ തന്ത്രങ്ങളെ കുറിച്ചായിരുന്നു വാര്‍ത്ത.

ഇപ്പോള്‍ സതീശന് ലഭിക്കുന്ന സ്വീകാര്യതയില്‍ പരിഭവം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളോടാണ് ചെന്നിത്തല പരിഭവം പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. താന്‍ നേതൃത്വം നല്‍കിയപ്പോഴും യുഡിഎഫ് തിരഞ്ഞടുപ്പുകള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തന്നെ ആരും ക്യാപ്റ്റന്‍ എന്ന് വിളിച്ചില്ല. കാലാള്‍ പടയെന്ന് പോലും പറയാന്‍ ആരും തയാറായില്ലെന്നുമാണ് വിഷമത്തോടെ ചെന്നിത്തല പറയുന്നത്. മുന്‍കാലത്ത് മാധ്യമങ്ങള്‍ തന്നെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഞാന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചില്ലല്ലോ. എത്രയോ ഉപതെരഞ്ഞെടുപ്പ് ഞാന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ജയിച്ചു. അന്ന് ആരും ക്യാപ്റ്റന്‍ എന്നുള്ള പദവി എനിക്ക് തന്നില്ല. അതെന്താണ് തരാഞ്ഞത്. അതൊക്കെയാണ് ഡബിള്‍ സ്റ്റാന്‍ഡ് എന്ന് പറയുന്നത്. തീര്‍ച്ചയായും പ്രതിപക്ഷനേതാവിന് ഈ വിജയത്തില്‍ മുഖ്യപങ്ക് ഉണ്ട്. പ്രതിപക്ഷനേതാവ് ആരായാലും ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അദ്ദേഹത്തിന് അതിന്റെ ക്രെഡിറ്റ് ഉണ്ട്. അതില്‍ സംശയമില്ല. പക്ഷേ ഞാന്‍ വിജയിച്ചപ്പോള്‍ എന്നെ ആരും ക്യാപ്റ്റനും ആക്കിയില്ല, കാലാള്‍പ്പട പോലും ആക്കിയിട്ടില്ല. ഒരു ചാനലും ഒരു പത്രവും ഇങ്ങനെ ഒരു വിശേഷണം നല്‍കിയില്ല. എനിക്ക് അതിലൊന്നും പരാതിയില്ല- രമേശ് ചെന്നിത്തല പറഞ്ഞു.

തുടര്‍ന്ന് ഉമ്മന്‍ചാണ്ടിക്കും ഇങ്ങനെ പദവികളൊന്നും ആരും നല്‍കിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഞാനും ഉമ്മന്‍ചാണ്ടിയും ജയിച്ച കാലഘട്ടത്തില്‍ ഞങ്ങള്‍ക്കൊന്നും ആ പരിവേഷം ആരും തന്നിട്ടില്ല. ഇതൊന്നും മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ല. നമ്മള്‍ ഒക്കെ എത്രയോ കാലമായി രാഷ്ട്രീയത്തില്‍ നില്‍ക്കുന്നു. ഒരു മാധ്യമങ്ങളുടെയും പിന്തുണയോടെ അല്ലല്ലോ നമ്മള്‍ നില്‍ക്കുന്നത്- ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷ നേതാവിനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചതിലെ അതൃപ്തി വ്യക്തമായി പ്രകടമാക്കുന്നതായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റിന്റെ ഭൂരിഭാഗവും ലീഗിന് ആണെന്നു പറഞ്ഞ ചെന്നിത്തല കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തേക്കാള്‍ മികച്ചു നിന്നത് ലീഗ് ആണെന്നും പറഞ്ഞു. മുസ്ലിം ലീഗിനും സാദിഖലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കുമാണ് ബിഗ് സല്യൂട്ട് നല്‍കേണ്ടത്. കോണ്‍ഗ്രസ് നേതാക്കന്‍മാരേക്കാള്‍ മുന്നില്‍ നിന്നുകൊണ്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. വീടുവീടാന്തരം കയറിയിറങ്ങാന്‍ കുഞ്ഞാലിക്കുട്ടി തയാറായി. മുസ്ലിംലീഗ് തങ്ങളുടെ സ്വന്തം സ്ഥാനാര്‍ഥിക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കുമോ അതുപോലെയാണ് ഇവിടെ ഷൗക്കത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചെങ്കിലും ഒരുപടി മുന്നില്‍ നിന്നത് മുസ്ലിംലീഗ് ആണ്- ചെന്നിത്തല പറഞ്ഞു.