'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' പരിപാടിയില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെ പൊലീസ് കേസ് എടുത്തത്, യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാദിയുടെ വ്യക്തിജീവിതത്തെയും ബാധിച്ചതായി റിപ്പോര്‍ട്ട്. ഷോയില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് രണ്‍വീറും കാമുകി നിക്കി ശര്‍മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതായും ഇരുവരും വേര്‍പിരിഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും ഇരുവരും ദീര്‍ഘകാലമായി ഡേറ്റിംഗില്‍ ആയിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തിട്ടുണ്ട് എന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിപാടിക്കിടെ ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ അല്ലാബാദിയ ചോദിച്ച ചോദ്യമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗികരംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി. പിന്നാലെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് രണ്‍വീറിനും ഷോയിലെ മറ്റ് വിധികര്‍ത്താക്കള്‍ക്കും അതിഥികള്‍ക്കും നേരിടേണ്ടി വന്നത്.

ഇതോടെ രണ്‍വീര്‍ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. ഷോയില്‍ അശ്ലീലം പ്രോത്സാഹിപ്പിക്കുകയും ലൈംഗികത പ്രകടമാക്കുന്നതും അശ്ലീലവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് രണ്‍വീറിനൊപ്പം സ്റ്റാന്റപ്പ് കൊമേഡിയന്‍ സമയ് റെയ്‌ന, സോഷ്യല്‍ മീഡിയ ഇന്റഫ്‌ളുവന്‍സര്‍ അപൂര്‍വ മഖിജ, ആശിഷ് ചഞ്ചലനി, ജസ്പ്രീത് സിങ് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

കേരളത്തിന്റെ സാരക്ഷതയെ പുച്ഛിച്ച് സംസാരിച്ചതിനാല്‍ മലയാളികളും യൂട്യൂബര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വിവാദമായ എപ്പിസോഡ് യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്. 2008-ലെ ഐടി ആക്ടിലെ സെക്ഷന്‍ 69എ പ്രകാരമാണ് എപ്പിസോഡ് നീക്കം ചെയ്തത്.