പിണറായി: ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ഭര്‍ത്തൃമതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവായ ആണ്‍ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. ഇയാള്‍ ഒളിവിലാണ്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഇദ്ദേഹത്തെ പലതരത്തിലും ബന്ധപ്പെടാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനിടെ ആണ്‍സുഹൃത്താണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന വാദവുമായി യുവതിയുടെ അമ്മയും രംഗത്തു വന്നു. സിപിഎം നേതാക്കളാണ് ആത്മഹത്യ ചെയ്ത യുവതിയുടെ അച്ഛനും അമ്മയും. രണ്ടു പേരും സിപിഎം അംഗങ്ങളാണ്. ഇവരുടെ വാദമനുസരിച്ച് സദാചാര ഇടപെടല്‍ ഉണ്ടായിട്ടില്ല. എന്നാല്‍ യുവതിയുടെ ആത്മഹത്യാകുറിപ്പില്‍ ഇതു സംബന്ധിച്ച് വ്യക്തമായ സൂചനകളുണ്ട്.

അതിനിടെ കായലോട്ടെ സദാചാര ഗുണ്ടായിസത്തെ തുടര്‍ന്നുള്ള യുവതിയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി രംഗത്തു വന്നു. കായലോട് നടന്നത് താലിബാനിസമെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. തന്റെ ഭര്‍ത്താവല്ലാത്ത ആളോട് ഒരു മുസ്ലിം സ്ത്രീ സംസാരിക്കാന്‍ പാടില്ലെന്ന ചിലരുടെ ചിന്താഗതിയാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ശ്രീമതി വിമര്‍ശിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭീകരത കൃത്യമായി ബോധ്യപ്പെടുത്തുന്ന സംഭവമാണ് കായലോട് നടന്നത്. ആത്മഹത്യ എന്ന പേര് പറയാമെങ്കിലും നടന്നത് ആള്‍ക്കൂട്ട കൊലപാതകമാണെന്ന് പി കെ ശ്രീമതി കുറ്റപ്പെടുത്തി. പാഞ്ചാലി വസ്ത്രാക്ഷേപം പോലെ ഒരു ആള്‍ക്കൂട്ടത്തിന്റെ മുന്‍പില്‍ പെണ്‍കുട്ടി അപമാനിതയായി. ജീവിച്ചിരിക്കാന്‍ തോന്നാത്ത വിധം മാനസികമായ പീഡനത്തിന് വിധേയയായി. നിയമം കയ്യിലെടുക്കാന്‍ ഇവര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്നും പി കെ ശ്രീമതി ചോദിച്ചു. ഒരു പാവം സഹോദരനും സഹോദരിക്കും നേരെ വ്യക്തിഹത്യ നടത്തുന്നത് അതിഭീകരമാണ്. മൂന്ന് പേരെ അല്ല മുഴുവനാളുകളെയും അറസ്റ്റ് ചെയ്യണം. ഏത് സംഘടനയായാലും, ആര്‍ക്കും ഇതില്‍ നിന്ന് രക്ഷപ്പെടാനാവില്ല. അതിശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരേണ്ട സംഭവമാണിതെന്നും അല്പമെങ്കിലും സംസ്‌കാരം ഉണ്ടെങ്കില്‍ ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും പി കെ ശ്രീമതി പ്രതികരിച്ചു. ഈ ശ്രീമതിയുടെ ഈ വാദത്തെ തള്ളുന്ന നിലപാടാണ് സിപിഎം അംഗങ്ങളായ യുവതിയുടെ അമ്മ എടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞദിവസമാണ് കായലോട് പറമ്പായിയില്‍ റസീനാ മന്‍സിലില്‍ റസീനയെ (40) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണയാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ പറമ്പായിയിലെ എംസി മന്‍സിലില്‍ വി.സി. മുബഷിര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടിയില്‍ വി.കെ. റഫ്നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്. ഞായറാഴ്ച വൈകീട്ട് കായലോട് അച്ചങ്കര പള്ളിക്കുസമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് ഇവര്‍ ചോദ്യംചെയ്തിരുന്നു. റസീനയെ വീട്ടിലേക്കയച്ചശേഷം ഒപ്പമുണ്ടായിരുന്ന യുവാവിനെ കൈയേറ്റം ചെയ്യുകയും കൂട്ടവിചാരണ നടത്തുകയും ചെയ്തു. എസ്ഡിപിഐ ഓഫീസില്‍ എത്തിച്ചശേഷം ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷമാണ് യുവാവിനെ രാത്രി വൈകി വിട്ടയച്ചത്. യുവാവിന്റെ ഫോണും ടാബും പ്രതികളില്‍നിന്ന് പിന്നീട് പോലീസ് പിടിച്ചെടുത്തിരുന്നു. ഈ ആക്രമത്തിനെതിരെ യുവാവ് പോലീസില്‍ പരാതിയൊന്നും കൊടുത്തിരുന്നില്ല. ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികളിലേക്ക് കടന്നത്. എന്നാല്‍ റസീനയുടെ അമ്മ ആണ്‍ സുഹൃത്തിനെയാണ് കുറ്റപ്പെടുത്തുന്നത്.

ഇതിനിടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആണ്‍സുഹൃത്തെന്ന് കുടുംബം ആരോപിക്കുന്നു. റസീനയുടെ പണവും സ്വര്‍ണവും തട്ടിയെടുത്തു. പൊലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യാ കുറിപ്പില്‍ ഇതിന്റെ സൂചനകളുണ്ട്. ആത്മഹത്യാ കുറിപ്പിലെ കൈയ്യക്ഷരം യുവതിയുടേതാണെന്ന് പോലീസ് ശാസ്ത്രീയമായി ഉറപ്പിക്കും. മയ്യില്‍ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറില്‍ സംസാരിച്ചിരിക്കുകയായിരുന്നു റസീന. നിലവില്‍ അറസ്റ്റിലായ പ്രതികള്‍ ഇരുവരെയും ചോദ്യം ചെയ്തു. കൂടുതല്‍ ആള്‍ക്കാരെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മര്‍ദിച്ചെന്നും മൊബൈല്‍ ഫോണും ടാബും പ്രതികള്‍ കൈക്കലാക്കിയെന്നാണ് ആരോപണം. പിന്നാലെയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയുടെ കുടുംബത്തിന്റെ പരാതിയില്‍ തലശേരി എസിപിയുടെ മേല്‍നോട്ടത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ ഇയാള്‍ ഉണ്ടായിരുന്നില്ല. ഫോണിലും കിട്ടിയില്ല. ഇയാളെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.