പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് ശബരിമല സന്ദര്‍ശിക്കും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. അന്ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും.

22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. ഒക്ടോബര്‍ 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്.

ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. മെയ് മാസത്തില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു.

സന്ദര്‍ശനത്തെത്തുടര്‍ന്ന് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ പ്രത്യേക യോഗം വിളിച്ചേക്കും. സുരക്ഷ, ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയ്ക്ക് അതീവ പ്രാധാന്യം നല്‍കും. നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിനും വിശദമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.