ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കിയതിന് പിന്നാലെ മുഖം രക്ഷിക്കാന്‍ പാക്ക് സൈന്യത്തിന് നിര്‍ദേശം നല്‍കി പാകിസ്ഥാന്‍ ഭരണകൂടം. പാക്കിസ്ഥാന്‍ സൈന്യം പ്രതികരിക്കുമെന്ന് പാക്ക്് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കാന്‍ ആശുപത്രികള്‍ക്ക് അധികൃതര്‍ നിര്‍ദേശവും നല്‍കി.

ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് നിര്‍ത്തിവച്ചു. വ്യോമപാത പൂര്‍ണമായും അടച്ചു. പാക്കിസ്ഥാനിലെ പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചു.പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ മറുപടി നല്‍കിയത്.

ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘര്‍ഷം കൂടുമെന്നുമാണ് പാക്കിസ്ഥാന്‍ നിലവില്‍ പറയുന്നത്. കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്‌ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവില്‍ പാക്കിസ്ഥാന്റെ നിലപാട്. നയതന്ത്ര കാര്യാലയങ്ങള്‍ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. 55 ല്‍ നിന്ന് അംഗങ്ങളുടെ എണ്ണം 30 ആക്കി ഇന്ത്യയും പാക്കിസ്ഥാനും കുറച്ചിരുന്നു. നിലവില്‍ നയതന്ത്ര പ്രതിനിധി ഗീതിക ശ്രീവാസ്തവയെയാണ് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി നിലപാട് അറിയിച്ചത്.

ഇന്ത്യ. ഇന്ന് പുലര്‍ച്ചെ ഒന്ന് അഞ്ചിന് നടന്ന ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ 14 കുടുംബാംഗങ്ങളെങ്കിലും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അനിവാര്യമായ മറുപടിയാണ് നല്‍കിയതെന്നും, പ്രകോപനം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.

നിലവില്‍ ഇന്ത്യ - പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയാണ്.അതേസമയം, നിലവിലെ സ്ഥിതിഗതികള്‍ ലഘൂകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ ആക്രമണം നിര്‍ത്താമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യ ഇന്ന് രാവിലെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യ പിന്മാറിയാല്‍ തങ്ങള്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ഇക്കാര്യം പറഞ്ഞത്.

പാക്കിസ്ഥാനെ വിറപ്പിച്ച് ഓപ്പറേഷന്‍ സിന്ദൂര്‍

പുലര്‍ച്ചെ 1.05 മുതല്‍ ഒന്നര വരെ നീണ്ടു നിന്ന ശക്തമായ ആക്രമണമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമില്‍ സിന്ദൂരം മായ്ക്കപ്പെട്ട സ്ത്രീകളുടെ കണ്ണീരിന് , തീമഴയായി പാകിസ്ഥാനോട് പകരം വീട്ടല്‍. പ്രധാനമന്തി നരേന്ദ്രമോദി തന്നെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ടു. ഭവല്‍ പൂര്‍, മുറിട്‌കേ, സിലാല്‍ കോട്ട്, കോട്‌ലി, ഭിംബീര്‍, ടെഹ്‌റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലായി ഒന്‍പത് ഭീകര കേന്ദ്രങ്ങളുടെ മേല്‍ റഫാല്‍ വിമനത്തില്‍ നിന്ന് മിസൈലുകള്‍ വര്‍ഷിച്ചു. ഒന്ന് നാല്‍പത്തി നാലിന് ആദ്യ വാര്‍ത്താ കുറിപ്പിറക്കി പ്രതിരോധ മന്ത്രാലയം രാജ്യം കാത്തിരുന്ന ആക്രമണത്തിന്റെ വിവരങ്ങള്‍ ലോകത്തോട് പറഞ്ഞു. പിന്നാലെ ആക്രമണ സ്ഥലങ്ങളുടെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. പാകിസ്ഥാനില്‍ പരിഭ്രാന്തരായി ജനം നാലുപാടും ചിതറയോടുന്നതിന്റെയും ആശുപത്രികളിലേക്ക് ആംബുലവന്‍സുകളടക്കം ചീറിപ്പായുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു.

ആക്രമണം നിരീക്ഷിച്ച് പ്രധാനമന്ത്രി

ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസീദ് അസറിന്റെ കുടുംബത്തിലെ 14 പേരെങ്കിലും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. 90 ഭീകരരെങ്കിലും കൊല്ലപ്പെട്ടതായാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. രാത്രി മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നിരീക്ഷിച്ചു. ദേശീയ സുരക്ഷ, ഉപദേഷ്ടാവ് അജിത് ദോവല്‍ ഒപ്പമിരുന്ന് പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിടച്ചു. സംയുക്ത സൈനിക മേധാവിയോടും, സൈനിക മേധാവിമാരോടും പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിയെ കാര്യങ്ങള്‍ അറിയിച്ചു. പാകിസ്ഥാനോട് തൊട്ടടുത്തുള്ളതും, വ്യോമാക്രണത്തിന് സാധ്യതയുള്ളതുമായ രാജ്യത്തെ 10 വിമാനത്താവങ്ങള്‍ അടച്ച് ഇന്ത്യയുടെ ആദ്യ പ്രതിരോധം. തുടര്‍ന്ന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ വാര്‍ത്താ സമ്മേളനവും വിളിച്ചു.