- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴില്‍ ജോലി ചെയ്യുന്നവരില്‍ പുരോഹിതര്‍ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളുണ്ടെന്നും അറിയേണ്ടത് കാരന്തൂരിലെ അബ്ദുള്‍ കലാമിന്; ഉന്നത വിദ്യാഭ്യാസ വകുപ്പിലുള്ള ഇന്‍കം ടാക്‌സ് നല്‍കാത്ത ക്രൈസ്തവ പുരോഹിതരെ കുറിച്ചുള്ള സര്‍ക്കാര്‍ വിവര ശേഖരണം വിവാദത്തില്‍; മന്ത്രി ശിവന്‍കുട്ടിയുടെ പോലീസ് പരാതി വെറുതെ ആയോ?
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും മതാടിസ്ഥാന വിവര ശേഖരണ വിവാദം. പൊതു വിദ്യാഭ്യാസ വകുപ്പില്‍ മതാടിസ്ഥാനത്തില്‍ വിവരശേഖരം നടത്തണമെന്ന സര്‍ക്കുലര്‍ അയച്ച സംഭവത്തില്‍ നാലു പേരെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്ത മാസങ്ങള്‍ക്കുള്ളില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിലും മതാടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ വിവര ശേഖരണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദീപികയാണ് ഈ വാര്‍ത്ത നല്‍കുന്നത്. ഗുരുതര സ്വഭാവമാണ് ഈ റിപ്പോര്‍ട്ടിനുള്ളത്. പൊതു വിദ്യാഭ്യാസ വകുപ്പിലെ നീക്കം ഏറെ വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം സംഭവത്തില്‍ ഇടപെട്ടു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നടപടികളിലേക്ക് കടന്നു. ഇതിന് സമാനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് വരില്‍ ചൂണ്ടുന്ന ആരോപണം.
സ്വകാര്യ വ്യക്തി നല്കിയ വിവരാവകാശ നോട്ടീസിന്റെ പേരില്‍ തൃശൂരിലെ കോളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാണ് ഇത്തരത്തിലൊരു വിവരശേഖരണം നടത്താന്‍ ഡയറക്ടറേറ്റിന്റെ പരിധിയില്‍ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്കിയത്. തൃശൂര്‍, പാലക്കാട് ജില്ലകളുടെ പരിധിയില്‍ വരുന്ന എയ്ഡഡ് കോളജുകള്‍ക്കാണ് ഇത്തരത്തിലൊരു വിവരശേഖരണത്തിനു നിര്‍ദേശം നല്കിയിട്ടുള്ളതെന്ന് ദീപിക പറയുന്നു. തൃശൂര്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് ഈ മാസം ആറിനാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂര്‍ പുതുക്കടിയില്‍ കെ. അബ്ദുള്‍ കലാം എന്ന വ്യക്തി നല്കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം എന്നാണ് കത്തില്‍ പറയുന്നത്. ഈ കാര്യാലയത്തിനു കീഴില്‍ ജോലി ചെയ്യുന്നവരില്‍ പുരോഹിതര്‍ എത്ര പേരുണ്ടെന്നും എത്ര കന്യാസ്ത്രീകളാണ് ജോലി ചെയ്യുന്നതെന്നും ചോദ്യമുണ്ട്.
കൂടാതെ ഈ വിഭാഗങ്ങളില്‍ 2020-21 മുതല്‍ 2024-25 വരെ ഓരോ വര്‍ഷവും വരുമാനനികുതി അടച്ചവര്‍ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളാണ് കോളജുകള്‍ക്ക് നല്കിയിട്ടുള്ളത്. ഇതിനുള്ള മറുപടി നിശ്ചിത സമയപരിധിക്കുള്ളില്‍ നല്കണമെന്ന നിര്‍ദേശവുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ വിവരാവകാശം നല്കിയ വ്യക്തിക്കെതിരേ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് മുന്പ് പരാതി നല്കിയതാണ്. 'സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാര്‍, ഇന്‍കം ടാക്‌സ് നിയമങ്ങളും രാജ്യത്തെ നിലവിലുള്ള മറ്റ് സര്‍ക്കാര്‍ നിയമങ്ങളും സര്‍ക്കാര്‍ ചട്ടങ്ങളും കാറ്റില്‍ പറത്തി ഒരു രൂപ പോലും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഇന്‍കം ടാക്‌സായി അടയ്ക്കാതെ മുങ്ങിനടക്കുന്നു' എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിലായിരുന്നു പോലീസില്‍ പരാതി നല്കിയത്.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാതി നല്കുകയും ചെയ്ത കെ. അബ്ദുല്‍ കലാമിനെതിരേ ഡിജിപിക്ക് പരാതി നല്കാന്‍ മന്ത്രി ശിവന്‍കുട്ടി തന്നെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിരുന്നത്. അതിന്റെ നടപടിക്രമങ്ങള്‍ക്കിടയിലാണ് ഇതേ വ്യക്തിതന്നെ ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ നല്കിയ വിവരാവകാശ അന്വേഷണത്തില്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഇത്തരത്തിലൊരു വിവര ശേഖരണം. അതായത് മന്ത്രി ശിവന്‍കുട്ടിയുടെ പോലീസ് പരാതി വെറുതെയായെന്നാണ് ദീപിക വാര്‍ത്ത വിശദീകരിക്കുന്നത്.
പൊതു വിദ്യാഭ്യാസ വകുപ്പില്‍ കഴിഞ്ഞ മാസം സംഭവിച്ചത്
മതാടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താന്‍ നിര്‍ദേശം നല്‍കിയതിന് സസ്‌പെന്‍ഷനിലായ നാല് പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാരില്‍ രണ്ടുപേരെ മാത്രം തിരിച്ചെടുക്കാന്‍ ഉത്തരവ് ഇറങ്ങിയിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് അപ്സര അശോക് സൂര്യ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്ന മനോജ് പി.കെ എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. ഒരു പ്രത്യേക മതവിഭാഗത്തിലെ ജീവനക്കാരുടെ മാത്രം ആദായനികുതി വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനായിരുന്നു നാലുപേരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
വിവര ശേഖരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവകുപ്പില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍ മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ സെക്ഷന്‍ ക്ലാര്‍ക്ക് യഥാസമയം സെക്ഷന്‍ സൂപ്രണ്ട് രവികുമാര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അഷ്റഫ് പേരുംപള്ളി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി (നിലവില്‍ സസ്പെന്‍ഷനില്‍) എന്നിവര്‍ക്ക് സമര്‍പ്പിച്ചെങ്കിലും സമയബന്ധിതമായി തീരുമാനമെടുത്തില്ല. ഈ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിനേയും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയും അവമതിപ്പും ഉണ്ടാകാന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഒരു മതവിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ മാത്രം ആദായനികുതി അടയ്ക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി കഴിഞ്ഞ നവംബറില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. വ്യക്തമായ പരിശോധന നടത്താതെ ഫെബ്രുവരി 13-ന് പരാതി എല്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കും അയച്ചു നല്‍കുകയും അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഫെബ്രുവരി 20-ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുടര്‍നിര്‍ദ്ദേശങ്ങള്‍ ലഭിക്കും വരെ പരാതിയില്‍ നടപടി സ്വീകരിക്കരുതെന്ന നിര്‍ദ്ദേശം എല്ലാ ഉപഡയറക്ടര്‍മാര്‍ക്കും നല്‍കി. പക്ഷേ, മലപ്പുറം വിദ്യാഭ്യാസ ഡയറക്ടറുടെ അധികചുമതല വഹിച്ചിരുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി ഈ നിര്‍ദ്ദേശം താഴെയുള്ള ഓഫീസുകളിലേക്ക് നല്‍കി. അതനുസരിച്ച് അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ അധികചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ഷാഹിന എ.കെ, തന്റെ അധികാരപരിധിക്കുള്ളില്‍ വരുന്ന സ്‌കൂളുകളില്‍ നിന്നും ഇതുസംബന്ധമായ വിവരം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ടത്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും 2025 ഫെബ്രുവരി 13-നും ഫെബ്രുവരി 20-നും ഇറക്കിയ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയായിരുന്നു. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാതി നല്‍കിയ കെ. അബ്ദുല്‍ കലാമിനെതിരെ ഡി.ജി.പിയ്ക്ക് പരാതി നല്‍കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പരാതി തയ്യാറാക്കിയിട്ടുണ്ടെന്നും വൈകാതെ സമര്‍പ്പിക്കുമെന്നും പൊതുവിദ്യാഭ്യാസവകുപ്പില്‍ നിന്നും അറിയിച്ചു. തുടര്‍ന്നാണ് നാലുപേരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് കഴിഞ്ഞമാസം ഉത്തരവ് പുറപ്പെടുവിച്ചത്.
സൂര്യയും മനോജും സര്‍ക്കാരില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഇരുവരുടെ ഭാഗത്തുനിന്നും ആദ്യഘട്ടത്തില്‍ വീഴ്ച സംഭവിച്ചെങ്കിലും അപാകത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചു എന്നത് പരിഗണിക്കേണ്ടതാണെന്നും അതിനാല്‍ അവരുടെ സസ്പെന്‍ഷന്‍ റദ്ദ് ചെയ്ത് അച്ചടക്ക നടപടികളില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചെടുത്തത്. ഈ വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് വീഴ്ച സംഭവിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.