തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് ഡെസ്‌കില്‍ മാധ്യമ പ്രവര്‍ത്തകന്‍ മോശമായി പെരുമാറിയെന്ന മുന്‍ ജേണലിസ്റ്റിന്‍െ്റ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ആരോപണ വിധേയനെ സസ്പെന്‍ഡു ചെയ്ത് മാനേജ്മെന്‍്റ്. മുന്‍പ് ജോലി ചെയ്തിരുന്നപ്പോള്‍ അസി. ന്യൂസ് എഡിറ്ററായിരുന്ന ക്രിസ്റ്റി എം തോമസ് മോശമായി പെരുമാറിയെന്ന് അഞ്ജന അനില്‍കുമാറാണ് സാമൂഹ്യ മാധ്യമത്തില്‍ വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് ആരോപണവിധേയനെ മാറ്റിനിര്‍ത്താന്‍ തീരുമാനിക്കുന്നത്.


തന്നോടു മാത്രമല്ല, മറ്റു പലരോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ കെട്ടടങ്ങുമ്പോള്‍ വീണ്ടും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് താന്‍ പേര് വെളിപ്പെടുത്തുന്നതെന്നും അഞ്ജന വ്യക്തമാക്കിയിരുന്നു. ചാനലിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ യുവതി ഉന്നയിച്ചിരുന്നു.

സംഭവം നടന്ന ശേഷം ഇത് സ്ഥാപനത്തില്‍ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍, തന്നെ കുറ്റപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്. ക്രിസ്റ്റി എം. തോമസിന്റെ കുടുംബത്തെ ഓര്‍ത്ത് ഈ വിവരം പുറത്തു പറയാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. സ്ഥാപനത്തില്‍ നിന്ന് നേരിട്ട മാനസിക പീഡനം കാരണമാണ് ഒടുവില്‍ രാജി വക്കാന്‍ നിര്‍ബന്ധിതയായത്. ഈ വിഷയം തന്നെ മാനസികമായി വളരെയധികം ബാധിച്ചെന്നും അഞ്ജന പറഞ്ഞിരുന്നു.

റിപ്പോര്‍ട്ടര്‍ ടി.വിയിലെ സഹപ്രവര്‍ത്തക രാജിവച്ച് രണ്ടുമാസത്തിനുശേഷം നടത്തിയ വെളിപ്പെടുത്തലില്‍ ക്രിസ്റ്റി എം തോമസിനെതിരായ ആരോപണം പരാതിയായി കണക്കുകയാണെന്ന് റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ആന്‍േ്റാ അഗസ്റ്റില്‍ സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു.

ആരോപണവിധേയനെ സ്ഥാപനത്തില്‍ നിന്നും സസ്പെന്‍ഡു ചെയ്ത് മാറ്റിനിര്‍ത്താനും അടിയന്തരമായി ആഭ്യന്തര അന്വേഷണം നടത്താനും തീരുമാനിച്ചു. കൂടാതെ വിഷയം പോലീസില്‍ അറിയിക്കുമെന്നും ആന്‍േ്റാ അറിയിച്ചു.