തിരുവനന്തപുരം: രവതാ ചന്ദ്രശേഖര്‍ അടുത്ത പോലീസ് മേധാവിയായേക്കും. യുപിഎസ് സിയുടെ അന്തിമ ചുരുക്ക പട്ടികയില്‍ മനോജ് എബ്രഹാമും എംആര്‍ അജിത് കുമാറും ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് ഇത്. അജിത് കുമാറിനെ പോലീസ് മേധാവിയാക്കാനായിരുന്നു പിണറായി സര്‍ക്കാരിന് താല്‍പ്പര്യം. എന്നാല്‍ എഡിജിപി റാങ്കിലുള്ള അജിത് കുമാറിനെ യുപിഎസ് സി പരിഗണിച്ചതു പോലുമില്ല.

ഈ സാഹചര്യത്തില്‍ ചുരുക്ക പട്ടികയിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരില്‍ നിന്നും രവതാ ചന്ദ്രശേഖറിനെ പോലീസ് മേധാവിയാക്കും.

കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള രവതാ ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് താല്‍പ്പര്യം അറിയിച്ചിരുന്നു. പട്ടികയിലെ മറ്റ് പേരുകാരായ നിതിന്‍ അഗര്‍വാള്‍ മുന്‍ ബിഎസ് എഫ് മേധാവിയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നും മടങ്ങിയെത്തി നിതിനാണ് പട്ടികയിലെ സീനിയര്‍. മൂന്നാമന്‍ ഫയര്‍ ഫോഴ്സ് മേധാവിയായ യോഗേഷ് ഗുപ്തയാണ്. ഈ രണ്ടു പേരുമായി അത്ര നല്ല സ്വരചേര്‍ച്ചയില്‍ അല്ല പിണറായി സര്‍ക്കാര്‍. രവതാ ചന്ദ്രശേഖര്‍ നേരിട്ട് വന്ന് മുഖ്യമന്ത്രിയെ കാണുകയും ചെയ്തു. ഇതെല്ലാം രവതയ്ക്ക് ഗുണമായി മാറും.

സിപിഎമ്മിലെ ഒരു പോളിറ്റ് ബ്യൂറോ അംഗം രവതയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുമായി നല്ല അടുപ്പം ഈ പിബി അംഗത്തിനുണ്ട്. ഇതിനൊപ്പം പോലീസ് അസോസിയേഷനും രവതയോട് താല്‍പ്പര്യമുണ്ട്. കൂത്തുപറമ്പ് വെടിവയ്പ്പ് കേസില്‍ രവതയുടെ പേരും പെട്ടിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ ഇതെല്ലാം മറന്ന് രവതയ്ക്ക് പോലീസ് ആസ്ഥാനത്തെ താക്കോല്‍ സ്ഥാനം നല്‍കാനാണ് പിണറായിക്കും താല്‍പ്പര്യം. സീനിയോറിട്ടി പ്രകാരം ചുരുക്ക പട്ടിക വന്നാല്‍ യോഗേഷ് ഗുപ്തയെ പോലീസ് മേധാവിയാക്കാനായിരുന്നു മുന്‍ തീരുമാനം.

എന്നാല്‍ പല വിഷയങ്ങളിലും സര്‍ക്കാരുമായി യോഗേഷ് ഗുപ്ത തെറ്റി. ഇതോടെ വിജിലന്‍സ് മേധാവി സ്ഥാനവും ഗുപ്തയ്ക്ക് നഷ്ടമായി. ഈ സാഹചര്യത്തിലാണ് രവതയ്ക്ക് സാധ്യത കൂടിയത്. റോഡ് സേഫ്റ്റി കമ്മിഷണറാണ് നിതിന്‍ അഗര്‍വാള്‍, ഐബി സ്പെഷ്യല്‍ ഡയറക്ടറാണ് രവതാ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്സ് മേധാവിയാണ് യോഗേഷ് ഗുപ്ത. വ്യാഴാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യുപിഎസ്സി യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവിമാരുടെ ചുരുക്കപ്പട്ടികയ്ക്ക് അന്തിമരൂപമായത്. എം.ആര്‍. അജിത് കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തിനാണ് പുതിയ പട്ടികയോടെ തിരിച്ചടിയായിരിക്കുന്നത്. എം.ആര്‍. അജിത് കുമാറിനെ കൂടാതെ സുരേഷ് രാജ് പുരോഹിതിനെയും ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിനെയും പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആറംഗ പട്ടികയാണ് സംസ്ഥാനം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഡിജിപി റാങ്കിലുള്ള നാലുപേരെ മാത്രമേ പരിഗണിക്കൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും എം.ആര്‍. അജിത് കുമാറിനെ ഉള്‍പ്പെടുത്തുന്നതിനുവേണ്ടിയാണ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ പട്ടിക തയ്യാറാക്കി കേന്ദ്രത്തിനയച്ചത്. എം.ആര്‍. അജിത് കുമാര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ സര്‍ക്കാര്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. നിലവിലെ സംസ്ഥാന പോലീസ് മേധാവിയായ ഷേഖ് ദര്‍വേസ് സാഹിബ് ജൂണ്‍ മാസമാണ് വിരമിക്കുന്നത്. അതിനാല്‍ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിക്കുന്ന ആറുപേരുടെ പട്ടികയാണ് കേന്ദ്രാനുമതിക്കായി അയച്ചത്. 30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇതില്‍ ആദ്യത്തെ മൂന്നുപേരാണ് യുപിഎസ് സി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടത്.

എം.ആര്‍. അജിത് കുമാറിനെതിരേ ആരോപണം ഉന്നയിച്ചു കൊണ്ടായിരുന്നു പി.വി. അന്‍വര്‍ ഇടതുപക്ഷത്ത് നിന്ന് തെറ്റിപ്പിരിയുന്നത്.കവടിയാറിലെ ഫ്ലാറ്റ്, വീട് നിര്‍മാണം, ഫ്ലാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള ആരോപണങ്ങള്‍ എം.ആര്‍. അജിത് കുമാറിനെതിരേ പി.വി. അന്‍വര്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് അന്വേഷണം നടത്തിയെങ്കിലും അജിത് കുമാറിന് ക്ലീറ്റ് ചിറ്റ് നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ട്. തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ എം.ആര്‍ അജിത് കുമാര്‍ അന്വേഷണം നേരിട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ് നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ പൂരം അലങ്കോലമായതില്‍ അജിത് കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോപണങ്ങളുയര്‍ന്നിട്ടും എം.ആര്‍. അജിത് കുമാറിനെ ഡിജിപി പട്ടികയില്‍ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം വന്‍തോതിലുള്ള വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ അജിത് കുമാറിന് ഡിജിപി പദവി കിട്ടും.