നിലമ്പൂര്‍: ഷോക്കേറ്റ് മരിച്ച വഴിക്കടവ് വെള്ളമുണ്ട സ്വദേശി 15 കാരനായ അനന്തു ഇനി കണ്ണീരോര്‍മ്മ. നെഞ്ചുലയുന്ന വേദനയോടെയാണ് നാട് ആ കൗമാരക്കാരന് വിട നല്‍കിയത്. അനന്തുവിന്റെ മൃതദേഹം മൃതദേഹം സ്‌കൂളിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷിയായത്. അനന്തുവിന്റെ ചേതനയെ ശരീരം സ്‌കൂള്‍ മുറ്റത്ത് എത്തിച്ചപ്പോള്‍ അധ്യാപകരും സഹപാഠികളും കണ്ണീരണിഞ്ഞു.

10 എയിലെ അനന്തു എന്ന ജിത്തു മണിമൂളി സി കെ എച്ച് എസ് എസിലെ അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയപ്പെട്ടവന്‍ ആയിരുന്നു.നല്ല പാട്ടുകാരന്‍,മികച്ച ഫുട്ബോളര്‍' .ഇനി പക്ഷേ അവന്‍ ഈ സ്‌കൂളില്‍ ഉണ്ടാകില്ല. പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നും അവനെ എല്ലാവര്‍ക്കും പെട്ടന്ന് ഇഷ്ടമാകുമെന്നും അനന്തുവിന്റെ പ്രിയപ്പെട്ട ടീച്ചര്‍ പറയുന്നു. ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ പോലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും മിസ് ചെയ്യുന്നൊരു കുട്ടി ഇനി വരികയേയില്ലെന്ന് പറയുമ്പോള്‍ ടീച്ചര്‍ പറയുന്നു.

സ്‌കൂള്‍ മുറ്റത്ത് പൊതുദര്‍ശനത്തിനായി ഇറക്കുന്നില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്‌കൂളിന് മുന്‍പില്‍ അനന്തുവിനെ ഒരു നോക്ക് അവസാനമായി കാണാന്‍ എത്തിയവര്‍ വലിയ കൂട്ടമായതോടെ പൊലീസ് തന്നെ മൃതദേഹം സ്‌കൂളിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിക്കുകയായിരുന്നു. താന്‍ ഓടിക്കളിച്ച,ആ സ്‌കൂള്‍ മുറ്റത്ത് അനന്തു അവസാനമായി എത്തി. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പത്ത് മിനിറ്റുകള്‍ക്ക് ശേഷം പുറത്തേക്ക്.

സ്‌കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അനന്തുവിനെ അവസാനമായി കാണാന്‍ ആയിരങ്ങളെത്തി. ബന്ധുക്കളുടെയും കൂട്ടുകാരുടെയും വേദന കണ്ടുനിന്നവരുടെയും മിഴികളെ നനയിച്ചു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

മിടുക്കനും ഊര്‍ജ്ജസ്വലനുമായിരുന്ന അനന്തുവിനെ കുറിച്ച് കണ്ണീരോടെയാണ് അധ്യാപകര്‍ പറഞ്ഞത്. സ്‌കൂളിലെ മിടുക്കനായ കുട്ടിയായിരുന്നു അനന്തു. പത്താം ക്ലാസിലെ സ്‌കൂളിന്റെ പ്രതീക്ഷയായിരുന്നു. അധ്യാപകരോടും കൂട്ടുകാരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന കുട്ടിയായിരുന്നുവെന്നും അധ്യാപകര്‍ പറഞ്ഞു. നന്നായി പാട്ടുപാടുകയും സ്‌കൂളിലെ കലാപരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്ന അനന്തു ഇനിയില്ലെന്ന യാഥാര്‍ഥ്യം കൂട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല.

ഇന്നലെ രാത്രിയാണ് വഴിക്കടവ് വെള്ളക്കട്ടയില്‍ കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാന്‍ പോയ അനന്തു പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ട് കണക്ഷനെടുത്ത് കെണിയൊരുക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുകയാണ്. കേസിലെ മുഖ്യപ്രതി വഴിക്കടവ് സ്വദേശി വിനീഷ് അറസ്റ്റിലായിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് വഴിക്കടവ് പൊലീസ് കേസെടുത്തത്.