മോസ്‌കോ:യുക്രെയ്ന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയെ മാറ്റിയാല്‍ യുദ്ധം ഒത്തുതീര്‍പ്പാക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍.സെലന്‍സ്‌കിയെ നീക്കി രാജ്യം മറ്റൊരു താത്കാലിക സംവിധാനത്തിലേക്ക് നീങ്ങുകയാണെങ്കില്‍ യുദ്ധം ഒത്തുതീര്‍പ്പാക്കുന്നതിനെ പറ്റി ചിന്തിക്കാമെന്ന നിര്‍ദേശമാണ് പുടിന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

യുദ്ധത്തില്‍ ഒത്തുതീര്‍പ്പിലെത്തുന്നതിനും പ്രധാന കരാറുകളില്‍ ഒപ്പ് വെയ്ക്കാനും യുക്രെയ്‌നില്‍ തിരെഞ്ഞെടുപ്പ് നടത്തുകയോ ഒരു താത്കാലിക ഭരണസംവിധാനത്തിന് കീഴില്‍ യുക്രെയ്‌നെ ആക്കുകയോ ചെയ്യണമെന്നാണ് പുടിന്‍ നിര്‍ദേശിച്ചതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സംഘര്‍ഷത്തിന് പരിഹാരം കാണാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കിടെയാണ് പുടിന്റെ പ്രതികരണം.

ഐക്യരാഷ്ട്ര സംഘടനയ്ക്കും യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും യുക്രെയ്‌നില്‍ താല്‍ക്കാലിക ഭരണസംവിധാനമുണ്ടാക്കാന്‍ മുന്നോട്ടുവരാനാകുമെന്നും പുട്ടിന്‍ വ്യക്തമാക്കി

റഷ്യ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ പതിനായിരക്കണക്കിനു പേരാണ് ഇരുപക്ഷത്തും കൊല്ലപ്പെട്ടത്. നാറ്റോ സഖ്യത്തില്‍ അംഗത്വമെടുക്കാനും സൈനിക ശക്തി വര്‍ധിപ്പിക്കാനുംയുക്രെയ്ന്‍ ശ്രമിച്ചതാണ് യുദ്ധത്തിന് ഇടയാക്കിയതെന്നാണ് തുടക്കം മുതല്‍ റഷ്യ ആരോപിക്കുന്നത്. സെലന്‍സ്‌കിയെയാണ് പ്രധാനമായും റഷ്യന്‍ നേതൃത്വം കുറ്റപ്പെടുത്തുന്നത്.യുഎസില്‍ ഡൊണാല്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. റഷ്യയ്ക്ക് അനുകൂലമായ നിബന്ധനകള്‍ അംഗീകരിച്ച് യുദ്ധം അവസാനിപ്പിക്കേണ്ടിവരുമോയെന്ന ഭയത്തിലാണ് യുക്രെയ്ന്‍.

വൊളോഡിമിര്‍ സെലെന്‍സ്‌കിയും ഡോണള്‍ഡ് ട്രംപുമായി നടന്ന ചര്‍ച്ചയില്‍ വാക്കേറ്റവും വെല്ലുവിളിയും ഉണ്ടായതിനെ തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു.ചര്‍ച്ചയ്ക്കിടെ, യുദ്ധം അവസാനിപ്പിക്കാന്‍ പുട്ടിന്‍ കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

പുട്ടിന്‍ വിശ്വസിക്കാനാവുന്ന വ്യക്തിയല്ലെന്നും കൊലയാളിയോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്നും വ്യക്തമാക്കിയ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ തയാറെങ്കില്‍ ഉറപ്പുകള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

മുന്നാം ലോകയുദ്ധമുണ്ടായേക്കാവുന്ന നടപടികളാണു സെലെന്‍സ്‌കിയുടേതെന്ന് ട്രംപ് ആരോപിച്ചതോടെ, പുട്ടിനോടുള്ള മൃദുലമായ സമീപനത്തില്‍ ട്രംപിനെ സെലെന്‍സ്‌കി പരസ്യമായി വെല്ലുവിളിച്ചു. പിന്നീട് സെലന്‍സ്‌കി ട്രംപിനോട് മാപ്പു പറഞ്ഞു.