കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഒരു മാസംകൂടി സമയം അനുവദിച്ച് ഹൈക്കോടതി നല്‍കുന്നത് ഇനിയും പ്രമുഖരുടെ അറസ്റ്റുണ്ടാകുമെന്ന സൂചന. എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ കോടതി മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചിരിക്കുന്നത്.

ഈ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശമായി പരിശോധിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് ഈ നടപടികളൊക്കെ നടന്നത്. ആ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് എസ്ഐടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുന്നത്. പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകതയും എസ്ഐടി കോടതിയെ അറിയിച്ചു. ഇതും കോടതി ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

കേസിലെ ക്രൈംബ്രാഞ്ച് എഫ്ഐആറിന്റെ പകര്‍പ്പിനായി ഇഡിക്ക് വീണ്ടും മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എഫ്ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാര്യകാരണങ്ങള്‍ വിശദീകരിച്ച് മജിസ്ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാനും ഇഡിക്ക് നിര്‍ദേശം നല്‍കി. അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനായി ഒരു മാസം സമയംകൂടി എസ്ഐടി ആവശ്യപ്പെടുകയായിരുന്നു. കോടതി ഉത്തരവോടെ കേസില്‍ ജനുവരി ആദ്യവാരംവരെ എസ്ഐടിക്ക് ഈ അന്വേഷണം നടത്താം.

നേരത്തേ ആറാഴ്ചത്തെ സമയമാണ് കോടതി അന്വേഷണ സംഘത്തിന് അനുവദിച്ചിരുന്നത്. ഈ സമയപരിധി ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ശബരിമല കേസ് പരിഗണിച്ചത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ.പത്മകുമാര്‍, എന്‍.വാസു തുടങ്ങി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരടക്കം ആറു പേര്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ എസ്‌ഐടി കോടതിയെ ധരിപ്പിച്ചു.

അന്വേഷണം വിപുലമാവുകയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരടക്കം അറസ്റ്റിലാവുകയും ചെയ്തതോടെ കൂടുതല്‍ ഉന്നതതല ഇടപെടലുകള്‍ ഉണ്ടോ എന്നും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒരു മാസത്തെ സമയം കൂടി നീട്ടി നല്‍കിയിരിക്കുന്നത്. ഇന്നു സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് പുറത്തു വന്നിട്ടില്ല. സ്വര്‍ണക്കൊള്ള കേസില്‍ പ്രാഥമികാന്വേഷണം തുടങ്ങുന്നതിന്റെ ഭാഗമായി എഫ്‌ഐആര്‍ അടക്കമുള്ളവയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇ.ഡി നേരത്തെ റാന്നി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇത് അനുവദിച്ചിരുന്നില്ല.

ഇതോടെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം തങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ രേഖകളുടെ അടിസ്ഥാനത്തില്‍ ഇ.ഡി വൈകാതെ ഇസിഐആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) റജിസ്റ്റര്‍ ചെയ്‌തേക്കും. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചോ എന്നാണ് ഇ.ഡി അന്വേഷിക്കുക. വാസുവിന് ജാമ്യം അനുവദിച്ചില്ല. എന്‍. വാസു സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. ജാമ്യത്തിനായി വാസുവിന് മേല്‍ക്കോടതിയെ സമീപിക്കേണ്ടിവരും.