പത്തനംതിട്ട : എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ ശബരിമല സന്ദര്‍ശന വിവാദത്തില്‍ ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. എഡിജിപി ശബരിമലയിലേക്ക് നിയമവിരുദ്ധമായി ട്രാക്ടറില്‍ യാത്ര ചെയ്‌തെന്നാണ് ആരോപണം. ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ആളുകള്‍ കയറരുതെന്നും കര്‍ശന ഹൈക്കോടതി നിര്‍ദേശം നിലവിലുണ്ട്. ഇത് അജിത്കുമാര്‍ ഇതു ലംഘിച്ചെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയെന്നാണു സൂചന. ഈ സാഹചര്യത്തില്‍ ട്രാക്ടര്‍ യാത്രയെക്കുറിച്ച് ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ദേവസ്വം വിജിലന്‍സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ശനിയാഴ്ച രാത്രി പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറില്‍ യാത്ര ചെയ്തു എന്നാണ് സൂചന. ക്യാമറകള്‍ ഇല്ലാത്ത ഭാഗത്ത് നിന്നാണ് ട്രാക്ടറില്‍ കയറിയത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ വിവരമറിയിക്കും. ഈ റിപ്പോര്‍ട്ട് അജിത് കുമാറിന് നിര്‍ണ്ണായകമാകും.

മാളികപ്പുറത്തെ നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി വെള്ളി മുതല്‍ ഞായര്‍ വരെയാണു ശബരിമല നട തുറന്നത്. ഇതിനിടെയാണ് ദര്‍ശനത്തിനായി എഡിജിപി ശബരിമലയിലെത്തിയത്. ഈ വാര്‍ത്ത മറുനാടനാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അജിത് കുമാറിനെ പോലീസില്‍ താക്കോല്‍ സ്ഥാനത്ത് നിയോഗിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ എത്തിയ സാഹചര്യത്തിലാണ് ഈ നീക്കം. അതിനിടെയാണ് അജിത് കുമാറിനെതിരെ പുതിയ വിവാദമെത്തുന്നത്. റവാഡ ചന്ദ്രശേഖര്‍ കേരളാ കേഡറിലേക്ക് മടങ്ങിയെത്തിയതിനാല്‍ അജിത് കുമാറിന് ഡിജിപി പദവിയും കിട്ടുന്നത് വൈകുകയാണ്. പോലീസ് മേധാവിയായി അജിത് കുമാറിനെ നിയോഗിക്കാനും ചില ചര്‍ച്ചകളുണ്ടായിരുന്നു. ഇതൊന്നും സാങ്കേതികത്വത്തില്‍ തട്ടി നടക്കാതെ പോയി. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്. ട്രാക്ടറില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയില്ലെങ്കില്‍ അജിത് കുമാര്‍ അത് തുണയായി മാറും. പുരം കലക്കല്‍ വിവാദത്തില്‍ മുന്‍ പോലീസ് മേധാവി ഷെയ്ക് ദര്‍വേശ് സാഹിബിന്റെ കണ്ടത്തലുകള്‍ അജിത് കുമാറിന് എതിരായിരുന്നു.

അജിത് കുമാറിനെതിരെ ശബരിമലയിലെ പുതിയ വിവാദത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ജില്ലാ ജഡ്ജി റാങ്കിലുള്ള ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറാണ്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് എതിരായാല്‍ അത് അജിത് കുമാറിന് വലിയ തിരിച്ചടിയായി മാറുകയും ചെയ്യും. ഹൈക്കോടതിയില്‍ ഈ റിപ്പോര്‍ട്ട് എത്തിയാല്‍ അച്ചടക്ക നടപടിക്ക് പോലും സാധ്യത ഏറെയാണ്.

12 ന് വൈകിട്ടാണ് എഡിജിപി എം.ആര്‍. അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ കയറി പോയത്. തിരികെ അടുത്ത ദിവസം രാവിലെ ട്രാക്ടറില്‍ തന്നെ പമ്പയിലും വന്നിറങ്ങി. ദേവസ്വം ബോര്‍ഡിനും ഇതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ പ്രസിഡന്റ് അടക്കം മടിക്കുകയാണ്. സന്നിധാനത്തേക്കും തിരിച്ചുമുള്ള ട്രാക്ടര്‍ സര്‍വീസില്‍ ആളെ കയറ്റരുതെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഇതിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുള്ളത് പത്തനംതിട്ട എസ്.പിക്കാണ്. ഇക്കാര്യം കര്‍ശനമായി നടപ്പാക്കേണ്ടത് എസ്പിയാണ്. എന്നാല്‍, ഇതേ എസ്പി മുന്‍പ് പല തവണ ട്രാക്ടറില്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോയിരുന്നു. പമ്പയിലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ എസ്.പി കുപിതനായി. തനിക്കെതിരേ എസ്പിയുടെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭയന്ന ഉദ്യോഗസ്ഥന്‍ റിട്ടയര്‍മെന്റിന് മുന്‍പായുള്ള അവധിയില്‍ പ്രവേശിച്ച് രക്ഷപ്പെടുകയായിരുന്നു. എസ്പിയുടെ ട്രാക്ടര്‍ സഞ്ചാരം വാര്‍ത്ത ആകാതെ തടഞ്ഞത് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ നേതാവായിരുന്നുവെന്നും പറയുന്നു.

നിലവില്‍ എഡിജിപിയുടെ യാത്ര എസ്.പിയുടെ ഒത്താശയോടെയാണെന്നാണ് പറയപ്പെടുന്നത്. ആറന്മുള പോക്‌സോ അട്ടിമറി, കോയിപ്രം കസ്റ്റഡി പീഡനം അട്ടിമറി, ക്രിമിനല്‍ കേസ് പ്രതിയായ അഭിഭാഷകനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കാന്‍ ശിപാര്‍ശ ചെയ്തു തുടങ്ങി നിരവധി വിവാദങ്ങളില്‍പ്പെട്ടുഴലുന്ന എസ്പി തനിക്കെതിരായ നടപടികളില്‍ നിന്ന രക്ഷനേടാന്‍ വേണ്ടിയാണ് ഉന്നത ഉദ്യോഗസ്ഥരെ പ്രീണിപ്പിക്കുന്നത് എന്നാണ് പോലീസുകാര്‍ക്കിടയിലുള്ള സംസാരം. എസ്പിയുടെ ട്രാക്ടര്‍ യാത്ര സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും സൂചനകളുണ്ട്. എസ്പി എത്തിയ സമയങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും പോലീസുകാര്‍ പറയുന്നു. പമ്പ-സന്നിധാനം ട്രാക്ടര്‍ സര്‍വീസ് സാധനങ്ങള്‍ കൊണ്ടു പോകാന്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടി എടുക്കാനും നിര്‍ദേശമുണ്ട്. ഈ നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് അതീവ രഹസ്യമായി എഡിജിപി ട്രാക്ടര്‍ യാത്രയ്ക്ക് ഉപയോഗിച്ചത്.

പമ്പ-സന്നിധാനം റൂട്ടില്‍ അല്‍പം മാറി ആള്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടാത്ത ഭാഗത്ത് ചെന്നാണ് എഡിജിപി ട്രാക്ടറില്‍ കയറി സന്നിധാനത്തേക്ക് പോയത്. അവിടെ ചെന്നിറങ്ങിയതും തിരികെ മടങ്ങിയതും ആള്‍ക്കാര്‍ ശ്രദ്ധിക്കാത്ത ഭാഗം നോക്കിയാണ്. ഇതാദ്യമായിട്ടല്ല എഡിജിപി ട്രാക്ടര്‍ യാത്ര നടത്തുന്നത്. ശബരിമല കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കുമ്പോഴും ആ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷവും ഇദ്ദേഹം ട്രാക്ടര്‍ സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നു. ക്രമസമാധാന ചുമതലയഒമായി വിലസിയിരുന്ന അജിത്കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കാന്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് ഭയമായിരുന്നു. ചില ദേവസ്വം ഉദ്യോഗസ്ഥരും ട്രാക്ടര്‍ സഞ്ചാരത്തിന് ഉപയോഗിക്കാറുണ്ട്. ട്രാക്ടറില്‍ കയറി ഇരുന്ന ശേഷം ടാര്‍പ്പ് ഇട്ട് മൂടിയാണ് ഇവരുടെ സഞ്ചാരം.