തിരുവനന്തപുരം: അസുഖവും ജയില്‍ യാത്രയില്‍ നിന്നും ശങ്കരദാസിനെ വിലക്കിയില്ല. ശബരിമലയില്‍ എന്തു വന്നാലും സ്ത്രീയെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കയറ്റുമെന്ന് പ്രഖ്യാപിച്ച ശങ്കരദാസും ജയിലില്‍. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പതിനൊന്നാം പ്രതിയായ കെ.പി.ശങ്കരദാസിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

മെഡിക്കല്‍ കോളജില്‍നിന്നാണ് ശങ്കരദാസിനെ ജയിലിലേക്ക് മാറ്റിയത്. ജയില്‍ ആശുപത്രിയിലെ സെല്ലില്‍ അഡ്മിറ്റ് ചെയ്തു. ഇതിനിടെ കേസില്‍ കുറ്റപത്രം ഉടനൊന്നും നല്‍കില്ല. ശങ്കരദാസും അറസ്റ്റിലായി 90 ദിവസം കഴിഞ്ഞാലേ കുറ്റപത്രം നല്‍കൂ. ശങ്കരാദിനും ജാമ്യം കിട്ടാന്‍ വേണ്ടിയാണ് ഇത്. മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനും 90 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ജാമ്യം കിട്ടും. ഇതോടെ ശബരിമല കൊള്ള കേസ് തന്നെ അപ്രസക്തമാകും.

ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ ആശുപത്രിയിലെത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. എ.പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു ശങ്കരദാസ്. സിപിഐ പ്രതിനിധിയായാണ് ദേവസ്വം ബോര്‍ഡിലെത്തിയത്.. അതിനിടെ ഇഡിയുടെ നീക്കങ്ങളും ഏവരും ശ്രദ്ധിക്കുന്നുണ്ട്. സ്വര്‍ണ്ണ കൊള്ളയിലെ പ്രതികളെ ഇഡി അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നതും ചോദ്യമായി വരുന്നു. അങ്ങനെ വന്നാല്‍ ഇപ്പോള്‍ സ്വാഭാവിക ജാമ്യം കിട്ടുന്നവരെല്ലാം വീണ്ടും അഴിക്കുള്ളിലാകും.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുരാരി ബാബുവിന് കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന് കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം നല്‍കി വിധിയായത്. മറ്റ് പ്രതികള്‍ക്കും ഈ ആനുകൂല്യം കിട്ടും.

രണ്ട് കേസുകളില്‍ ശബരിമലയിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുമായും ബന്ധപ്പെട്ട രണ്ട് കേസുകളിലും മുരാരി ബാബു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കട്ടിളപ്പാളി കേസില്‍ 90 ദിവസം തികയാത്തതിനാല്‍ അദ്ദേഹം ഇപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ്.

അതേസമയം, മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് കാലാവധി കോടതി 14 ദിവസം കൂടി നീട്ടി. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി ജനുവരി 28-ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന് നേരത്തെ തിരിച്ചടി നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളുകയും കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.