തിരുവനന്തപുരം: സ്‌കൂള്‍ സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടുത്തമില്ലെന്ന് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സമസ്തയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണം. സമയ ക്രമീകരണത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ചര്‍ച്ച നടത്തുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഹൈക്കോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് പിന്‍വലിക്കാം. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താന്‍ കഴിയും. ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പരാതി വന്നാല്‍ തിരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതായാണ് സൂചന. ഹൈക്കോടതിയെ ബോധ്യപ്പെടുത്തി ഉടന്‍ തിരുത്തല്‍ വരും. സമയമാറ്റത്തിലെ ഉത്തരവ് ഇറങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഉടന്‍ തിരുത്തല്‍ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. അല്ലാത്ത പക്ഷം പുതിയ സമയക്രമം സ്‌കൂളുകള്‍ക്ക് പിന്തുടരേണ്ടി വരും.

സ്‌കൂള്‍ സമയമാറ്റത്തില്‍ വിമര്‍ശനവുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍. മുഖ്യമന്ത്രി പിണറായിയും ചടങ്ങിലുണ്ടായിരുന്നു. മുഖ്യമന്ത്രിയിരിക്കുന്ന വേദിയില്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത് ശ്രദ്ധേയമായി. സ്‌കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനവും സമസ്ത മുഖ്യമന്ത്രിക്ക് നല്‍കി. സമസ്തയുടെ പേരില്‍ ഒരു പെറ്റി കേസ് പോലുമില്ലെന്നും ജിഫ്രി തങ്ങള്‍ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവര്‍ത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ ബാധിക്കുമെന്ന് തങ്ങള്‍ പറയുന്നു. സ്‌കൂള്‍സമയത്തില്‍ അര മണിക്കൂര്‍ വര്‍ധിപ്പിക്കുമ്പോള്‍ പന്ത്രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസ്സിലാക്കണമെന്നും ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യം ഓര്‍മ്മപ്പെടുത്തുകയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാംപയിനിന്റെ ഭാഗമായി സമാഹരിച്ച, 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി പരിാപാടിയില്‍ വെച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. ഈ പരാതി വിദ്യാഭ്യാസ മന്ത്രിക്ക് മുഖ്യമന്ത്രി കൈമാറും. ഇതിന് ശേഷം തീരുമാനവും വരും.

സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേരത്തേ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്ച്ച മുതല്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ അരമണിക്കൂര്‍ കൂടുതല്‍ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് മദ്രസ സമയക്രമത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തീരുമാനം അപക്വവും, അപ്രായോഗികവുമാണെന്നും, വിദ്യാര്‍ഥികളെയും, രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലുമെല്ലാം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്. അടുത്ത ആഴ്ച മുതല്‍ രാവിലെ 15 മിനിട്ടും വൈകിട്ട് 15 മിനുട്ട് വര്‍ദ്ധിപ്പിച്ച് അരമണിക്കൂര്‍ കൂടുതല്‍ എടുക്കുന്നതാണ് പുതിയ സമ്പ്രദായം. തികച്ചും അപക്വവും അപ്രായോഗികവുമാണ് ഈ നീക്കം.

മിക്ക വിദ്യാര്‍ത്ഥികളും പൊതു ഗതാഗതങ്ങളെയാണ് അവലംബിക്കാറുള്ളത്. ഗ്രാമങ്ങളില്‍ നിന്ന് വിദൂര ദിക്കുകളില്‍ ഉള്ള ഹൈസ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍, അവര്‍ക്ക് വേണ്ടതെല്ലാം ഒരുക്കി കൊടുക്കേണ്ട രക്ഷിതാക്കള്‍, വീട്ടമ്മമാര്‍ ഇവരെയെല്ലാം ഇത് പ്രയാസകരമായി ബാധിക്കുന്നു. രാവിലെ ജോലിക്കും മറ്റും പോകുന്ന യാത്രക്കാര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ കൂടി ബസ്സില്‍ വരുമ്പോള്‍, അത് എല്ലാവരെയും പ്രയാസപ്പെടുത്തുന്നു. വൈകുന്നേരത്തെ അവസ്ഥയും ഏതാണ്ട് ഇങ്ങനെ തന്നെ. മിക്ക വിദ്യാര്‍ത്ഥികളും പൊതുഗതാഗതം ആണല്ലോ അവലംബിക്കുന്നത്.

അതിനുപുറമേ, കേരളത്തിലെ 10 ലക്ഷത്തോളം മുസ്ലിം വിദ്യാര്‍ത്ഥികള്‍ മതപഠനം നടത്തുന്ന മദ്രസകളെ കൂടി ഇത് സാരമായി ബാധിക്കുന്നുണ്ട്. രാവിലെ 8 വരെയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മക്കയിടങ്ങളിലും മദ്രസകള്‍ സംവിധാനിച്ചിട്ടുള്ളത്. ഒന്നര രണ്ടുമണിക്കൂര്‍ മാത്രമാണ് മദ്രസാ സമയം. സ്‌കൂള്‍ സമയമാറ്റം കുറച്ചുകൂടി നേരത്തെ ആക്കുമ്പോള്‍ അത് മദ്രസകളെ സാരമായി ബാധിക്കുന്നു. നമ്മുടെ നാടിന്റെ ധാര്‍മികവും സാംസ്‌കാരികവുമായ വളര്‍ച്ചയുടെ കേന്ദ്രങ്ങളാണ് മദ്രസകള്‍. അവയെ സാരമായി ബാധിക്കുന്ന പരിഷ്‌കാരങ്ങള്‍ പൊതുസമൂഹത്തെ കൂടി അപകടപ്പെടുത്തുന്നതാണ്. മുമ്പും ഇത്തരം സമയമാറ്റ നീക്കങ്ങള്‍ ഉണ്ടായപ്പോള്‍ സമൂഹം ഇടപെട്ട് അത് തിരുത്തിച്ചതാണ്. എന്നിട്ടും സര്‍ക്കാര്‍ പുതിയ നീക്കങ്ങളുമായി മുന്നോട്ടു പോകുന്നത് നല്ല ലക്ഷണമല്ല. അതുകൊണ്ടുതന്നെ, സ്‌കൂള്‍ പഠനാരംഭം രാവിലെ നേരത്തെ ആക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അടിയന്തിര പിന്തിരിയണമെന്ന് ആവശ്യപ്പെടുന്നു.