ആലപ്പുഴ : ഹൈക്കോടതി പേടിയില്‍ ഒടുവില്‍ ആലപ്പുഴ നഗരസഭ നടപടികള്‍ തുടങ്ങി. കിടങ്ങാംപറമ്പ് വാര്‍ഡിലെ (പഴയ സനാതനം വാര്‍ഡ്) കൈയേറ്റങ്ങള്‍ പൊളിച്ചു തുടങ്ങി. ജെസിബി ഉപയോഗിച്ച് നീര്‍ച്ചാല്‍ പുനഃസ്ഥാപിക്കാനുള്ള നടപടിയും ചൊവ്വാഴ്ച ആരംഭിച്ചു. നഗരസഭയിലും കോടതിയിലുമായി നാട്ടുകാരുടെ വര്‍ഷങ്ങളുടെ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് നിയമവിരുദ്ധ കൈയേറ്റത്തിനെതിരേ നടപടി തുടങ്ങുന്നത്. ഈ വിഷയം ചര്‍ച്ചയാക്കിയതും നിരന്തരം വാര്‍ത്തയാക്കിയതും മറുനാടനാണ്. പിന്നാലെ മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. എന്നാല്‍ കൈയ്യേറ്റക്കാരുടെ പേര് അവരാരും പറഞ്ഞില്ല.

കിടങ്ങാംപറമ്പ് വാര്‍ഡ് (പഴയ സനാതനം വാര്‍ഡ്) മിച്ചഭൂമി കൈയ്യേറി നീര്‍ച്ചാല്‍ നികത്തിയതും ഇത് മൂലം അയല്‍ക്കാരനുണ്ടായ നഷ്ടത്തിനും പരിഹാരവുമായി നഗരസഭ ഇറക്കിയ കുറിപ്പില്‍ ആരാണ് കൈയ്യേറിയതെന്ന് വ്യക്തമായിരുന്നു. ഈ വിഷയത്തില്‍ നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നത് നടപടികള്‍ അനിവാര്യമാണെന്നാണ്. എസ് എം സില്‍ക്‌സ് ഉടമസ്തരും മറ്റു ചിലരും നീര്‍ച്ചാല്‍ നികത്തിയതായി അറിയിച്ചിട്ടുണ്ട്. നീര്‍ച്ചാല്‍ പൂര്‍വസ്ഥിതിയില്‍ ആക്കുന്നതിന് പലതവണ നോട്ടീസ് നല്‍കിയെങ്കിലും അപ്രകാരം ചെയ്തില്ല. ഈ സാഹചര്യത്തില്‍ തോട് പൂര്‍വസ്ഥിതിയിലാക്കുന്നതിന് 1,34, 000 എസ്റ്റിമേറ്റ് തയ്യറാക്കിയിട്ടുണ്ട്. നഗരസഭ 2025 - 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോട് പൂര്‍വസ്ഥിതിയിലാക്കു ന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്ന് അതില്‍ വ്യക്തമായിരുന്നു. പോപ്പി ഗ്രൂപ്പിലെ ചിലരും കൈയ്യേറ്റക്കാരായി ഇവിടെയുണ്ടായിരുന്നു. ഇതാണ് ഒഴുപ്പിക്കുന്നത്.

കയര്‍ മെഷീന്‍ ടൂള്‍സ് കമ്പനിയുടെ വടക്കേയറ്റത്ത് പുറമ്പോക്ക് ഭൂമി കൈയേറിയത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ട് മാസങ്ങളായി. 14 ദിവസത്തിനകം കൈയേറ്റം പൊളിച്ചുനീക്കണമെന്നും അല്ലെങ്കില്‍ നഗരസഭ പൊളിച്ചശേഷം ചെലവായ തുക ഈടാക്കുമെന്നും കൈയേറ്റക്കാരെ അറിയിച്ചിരുന്നു. നോട്ടീസ് കിട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും കൈയേറിയ ഭൂമി ഇവര്‍ വിട്ടുനല്‍കിയിട്ടില്ല. കൈയേറ്റം ഒഴിപ്പിച്ച് നീര്‍ച്ചാല്‍ പുനഃസ്ഥാപിക്കണമെന്ന് കളക്ടറും നിര്‍ദേശം നല്‍കിയതാണ്. സെന്റിന് 12 മുതല്‍ 14 വരെ ലക്ഷം രൂപ വിലയുള്ള 10 സെന്റോളം ഭൂമിയാണ് കൈയേറിയത്. നീര്‍ച്ചാല്‍ കൈയേറ്റംമൂലം വെള്ളക്കെട്ടിലായ സനാതന റെസിഡെന്റ്സ് അസോസിയേഷനാണ് കൈയേറ്റത്തിനെതിരേ പരാതി നല്‍കിയത്. താലൂക്ക്, നഗരസഭാ അധികൃതര്‍ സംയുക്തപരിശോധന നടത്തിയാണ് കൈയേറ്റമാണെന്നു കണ്ടെത്തിയത്. നഗരസഭ കൈയേറ്റം ഒഴിപ്പിക്കില്ല്‌ലെന്നു മനസ്സിലായതിനാല്‍ ഹൈക്കോടതിയെ പ്രദേശവാസികള്‍ സമീപിച്ചു. ഇത് പണിയാകുമന്ന് നഗരസഭ തിരിച്ചറിഞ്ഞു. അങ്ങനെയാണ് നടപടികള്‍ എടുക്കുന്നത്.

വിഷയത്തില്‍ നാട്ടുകാര്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി. നാട്ടുകാരുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് നഗരസഭ കൈയേറ്റമൊഴിപ്പിക്കാന്‍ നടപടി ആരംഭിച്ചത്. ഇതിനായി നിശ്ചിത തുക നഗരസഭ വകയിരുത്തിയിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിച്ചശേഷം അളന്നു തിട്ടപ്പെടുത്തുമെന്നാണ് ഇവര്‍ നാട്ടുകാര്‍ക്കു നല്‍കിയിരിക്കുന്ന ഉറപ്പ്. ശരിയായ അളവില്‍ പൊളിച്ചില്ലെങ്കില്‍ വീണ്ടും മുഖ്മന്ത്രിയ്ക്ക് പരാതി കൊടുക്കുവാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. ഈ വിവരം നഗരസഭ ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ പൊളിച്ച് കഴിഞ്ഞും അളന്ന് ബോധ്യപ്പെടുത്തും എന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

എസ് എം സില്‍ക്സിന്റെ വീടിനോട് ചേര്‍ന്ന് അംധികൃതമായി കെട്ടിയ ഗോഡൗണ്‍ മുതല്‍ സെപ്റ്റിക് ടാങ്ക് വരെ പൊളിക്കേണ്ടിവരും. ഇതിനിടയില്‍ നാട്ടുകാര്‍ക്ക് തലവേദനയുമായി റെസിഡന്‍സ് അസോസിയേഷനിലെ ചിലര്‍ അട്ടിമറിയും നടത്തി. മറുനാടന്‍ പോലും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത കൊടുത്തു എന്നും ഒരു വിരുതന്‍ രജിസ്‌ട്രേഷന്‍ പോലും ഇല്ലാത്ത സനാതന റെസിഡന്‍സ് ഗ്രുപ്പില്‍ പോസ്റ്റും ഇട്ടിരുന്നു. നഗരസഭക്കെതിരെ കോടതിയലക്ഷ്യ കേസ് ഉണ്ടെന്നറിഞ്ഞിട്ടും രണ്ട് മാസമായിട്ടും റെസിഡന്‍സിന്റെ കേസ് അതുമായി ബന്ധപ്പെടുത്തുവാന്‍ ശ്രമിച്ചത് പലവിധ സംശയങ്ങള്‍ക്കും ഇടനല്‍കിയിരുന്നു. ഇതിനിടെയാണ് ഒഴിപ്പിക്കല്‍.