വാഷിങ്ടന്‍: ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാന്‍സില്‍ കനത്ത നാശനഷ്ടം. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഓപ്പറേഷന്‍ റൈസിങ് ലയണ്‍ ആണ് നാശം വിതച്ചത്. നതാന്‍സ് ആണവ കേന്ദ്രത്തിന്റെ ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് നാശനഷ്ടങ്ങള്‍ വ്യക്തമായത്. മാക്സര്‍ ടെക്നോളജീസ് ആണ് ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ജനുവരി 24, ജൂണ്‍ 14 എന്നീ ദിവസങ്ങളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇറാന്റെ ആണവപദ്ധതികള്‍ക്കു നേരെയാണ് റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നത്. അതേ സമയം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ രണ്ട് കുട്ടികളടക്കം പത്ത് പേര്‍ മരിച്ചു. ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു.

സംഭരണം മുതല്‍ ഉല്‍പാദനം വരെ നടത്തുന്ന ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അണുബോംബ് ഉള്‍പ്പെടെ സൈനിക ആവശ്യങ്ങള്‍ക്കാണ് ഇറാന്‍ ആണവപദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ഊര്‍ജോല്‍പാദനം ഉള്‍പ്പെടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് അണുശക്തി പ്രയോജനപ്പെടുത്തുന്നതെന്ന് ഇറാന്‍ അവകാശപ്പെടുന്നു. ഇസ്രയേല്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതു മുഖവിലയ്‌ക്കെടുക്കുന്നില്ല. ടെഹ്റാനില്‍ നിന്ന് ഏകദേശം 220 കിലോമീറ്റര്‍ അകലെയാണ് നതാന്‍സ് ആണവ കേന്ദ്രം. വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാന്‍, ഭൂമിക്കടിയിലാണ് പ്രവര്‍ത്തനം. നേരത്തെ 15 വര്‍ഷം മുന്‍പ് കമ്പ്യൂട്ടര്‍ വൈറസ് ആക്രമണം നതാന്‍സിനെതിരെ ഉണ്ടായിട്ടുണ്ട്.

ആഗോള തലത്തിലെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ഇറാന്‍ ആണവായുധ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് ഇസ്രായേല്‍ ആരോപിച്ചു, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേലിന്റെ ആരോപണം. എന്നാല്‍ ആണവ പദ്ധതികള്‍ ഊര്‍ജ്ജം പോലുള്ള ജനോപകാരത്തിന് മാത്രമാണെന്നാണ് ഇറാന്റെ വാദം. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഇറാന്റെ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ നതാന്‍സിലും ഫോര്‍ഡോയിലും ഇസ്ഫഹാനിലെ യുറേനിയം കേന്ദ്രത്തിലും ഇസ്രയേല്‍ ആക്രമണം നടത്തി. നതാന്‍സ് ആണവ കേന്ദ്രത്തിന്റെ ഭൂമിക്കു മുകളിലുള്ള ഭാഗമാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നത്.

ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുതെന്നും അങ്ങനെ ചെയ്താല്‍ ഇറാന്‍ ജനതയ്ക്ക് മാത്രമല്ല രാജ്യത്തിനും മേഖലയ്ക്കും അപ്പുറത്തേക്കും ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു. കേന്ദ്രത്തില്‍ ഇതുവരെ റേഡിയേഷന്‍ ചോര്‍ച്ച കണ്ടെത്തിയിട്ടില്ലെന്നും റാഫേല്‍ ഗ്രോസി പറഞ്ഞു. അതേസമയം വൈദ്യുതി വിതരണത്തില്‍ വ്യാപകമായ തടസ്സമുണ്ടായി.

ഇറാന്‍ കഴിഞ്ഞ 20 വര്‍ഷത്തില്‍ ഇതാദ്യമായി തങ്ങളുടെ പരിശോധകരുമായി സഹകരിക്കുന്നില്ലെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്തെ മൂന്നാമത് ആണവസമ്പുഷ്ടീകരണ കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്നും പഴയ സെന്‍ട്രിഫ്യൂജുകള്‍ മാറ്റി സ്ഥാപിക്കുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു ഇറാന്റെ മറുപടി.

നതാന്‍സ് സമ്പുഷ്ടീകരണ കേന്ദ്രം

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ മുഖ്യകേന്ദ്രം. തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 220 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറി സ്ഥിതി ചെയ്യുന്നു. ഇറാന്റെ മധ്യപീഠഭൂമിയിലുള്ള ഈ കേന്ദ്രത്തിന്റെ പ്രധാനഭാഗം ആഴത്തിലുള്ള ഭൂഗര്‍ഭ നിര്‍മിതിക്ക് അകത്താണ്. ഉയര്‍ന്ന തോതില്‍ ആണവപദാര്‍ഥങ്ങളുടെ വേര്‍തിരിക്കലും സമ്പുഷ്ടീകരണവും നടത്തുന്ന കാസ്‌കേഡ് സെന്‍ട്രിഫ്യൂജ് നിരയും ഇതിനകത്താണ്. നതാന്‍സ് ടണല്‍ സമുച്ചയം തെക്ക് പിക്കാക്‌സ് മലനിരകള്‍ (കുഹെ കൊലാങ് ഗാസ് ലാ) വരെ നീണ്ടുകിടക്കുന്നു. ഇസ്രയേല്‍ യുഎസ് സംയുക്ത സൃഷ്ടിയെന്ന് കരുതപ്പെടുന്ന സറ്റക്‌സ്‌നെറ്റ് കംപ്യൂട്ടര്‍ വൈറസ് ആക്രമണത്തില്‍ നേരത്തേ ഇറാനിയന്‍ സെന്‍ട്രിഫ്യൂജുകള്‍ തകര്‍ന്നിരുന്നു. രണ്ടുതവണ കൂടി ഇസ്രയേല്‍ നീക്കത്തില്‍ കേന്ദ്രത്തിനു കേടുപാടുണ്ടായി.

തിരിച്ചടിച്ച് ഇറാന്‍

ഇസ്രയേലില്‍ കനത്തനാശം വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഇസ്രയേലിലെ ജനവാസമേഖലകളിലേക്കാണ് ഇറാന്‍ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇറാന്റെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും 20 പേരെ കാണാതായെന്നും ഇസ്രയേല്‍ മാധ്യമമായ 'ടൈംസ് ഓഫ് ഇസ്രയേല്‍' റിപ്പോര്‍ട്ട് ചെയ്തു.

മധ്യ ഇസ്രയേലിലെ ബാറ്റ് യാം, ടെല്‍ അവീവ്, കിഴക്കന്‍ ഹൈഫയിലെ ടാംറ തുടങ്ങിയ മേഖലകളിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ടാംറയില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ജനവാസമേഖലകളിലെ കെട്ടിടങ്ങളിലാണ് ഇറാന്റെ മിസൈലുകള്‍ പതിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രയേലിനെതിരേ നടത്തിയ ഒടുവിലത്തെ ആക്രമണത്തില്‍ ഉപയോഗിച്ചതെന്ന് ഇറാന്‍ അവകാശപ്പെട്ടു. 'ഹജ് ഖാസിം' എന്ന് പേരിട്ട ഈ മിസൈലുകള്‍ ഇസ്രയേലില്‍ കനത്തനാശം വിതച്ചതായും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലില്‍ സ്ഥാപിച്ചിരിക്കുന്ന യുഎസിന്റെ 'ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(THAAD)' എന്ന ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധസംവിധാനത്തെയും ഇസ്രയേലിന്റെ മറ്റു വ്യോമപ്രതിരോധ സംവിധാനങ്ങളെയും മറികടക്കാന്‍ കഴിയുന്നതാണ് പുതിയ ബാലിസ്റ്റിക് മിസൈലുകളെന്നാണ് ഇറാന്റെ അവകാശവാദം. മേയ് ആദ്യത്തിലാണ് ഈ മിസൈല്‍ നേരത്തേ ഇറാന്‍ പുറത്തിറക്കിയത്. 1200 കിലോമീറ്ററോളം റേഞ്ചുള്ള ഈ ബാലിസ്റ്റിക് മിസൈലിന് വ്യോമപ്രതിരോധന സംവിധാനങ്ങളെ തകര്‍ത്ത് മുന്നേറാനാകുമെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020-ല്‍ യുഎസ് വധിച്ച ജനറല്‍ ഖാസിം സുലൈമാനിയോടുള്ള ആദരസൂചകമായാണ് പുതിയ ബാലിസ്റ്റിക് മിസൈലിന് ഇറാന്‍ 'ഹജ് ഖാസിം' എന്ന പേരുനല്‍കിയത്.

ഇറാന് നേരേ ഇസ്രയേലും ശക്തമായ ആക്രമണമാണ് നടത്തിയത്. ടെഹ്റാനിലെ ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും പ്രധാന എണ്ണപ്പാടങ്ങള്‍ക്ക് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. എണ്ണ സംഭരണശാലകളില്‍ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ വന്‍ അഗ്‌നിബാധയുണ്ടായി. എന്നാല്‍, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം. കഴിഞ്ഞദിവസങ്ങളിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരടക്കം 78 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഇറാന്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാനിലെ വിവിധയിടങ്ങളിലായി അറുപതോളം പേര്‍ കൊല്ലപ്പട്ടതായും ചില റിപ്പോര്‍ട്ടുകളുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

ഞങ്ങള്‍ക്ക് യാതൊരു പങ്കുമില്ല: ട്രംപ്

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം മൂന്നാം ദിവസത്തിലേക്കു കടന്നതോടെ ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ യുഎസിന് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ ട്രംപ്, ഇതിന്റെ പേരില്‍ യുഎസിനെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും നല്‍കി. ജന്മദിനത്തില്‍ ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഏതെങ്കിലും വിധത്തില്‍ ഇറാന്‍ ആക്രമിച്ചാല്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും നിങ്ങള്‍ക്ക് കാണേണ്ടിവരുമെന്നും ട്രംപ് കുറിച്ചു. ഇറാനും ഇസ്രയേലും തമ്മിലുള്ള നിലവിലെ സംഘര്‍ഷം പശ്ചിമേഷ്യയില്‍ പൂര്‍ണതോതിലുള്ള യുദ്ധമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സാമാധാനക്കരാറിലെത്തുവാന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കാമെന്നും തനിക്ക് എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കി ഈ പോരാട്ടം അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരായ ആക്രമണത്തില്‍ യു.എസും പങ്കാളിയാവണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിലവില്‍ ആക്രമണത്തില്‍ പങ്കാളിയാവുന്നത് പരിഗണിക്കുന്നില്ലെന്ന് യു.എസ് അറിയിച്ചു. എങ്കിലും ഇറാന്റെ ആക്രമണത്തില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക ആവര്‍ത്തിച്ചിരുന്നു. യുദ്ധത്തില്‍ നേരിട്ട് കക്ഷിചേരില്ലെന്നും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കാനും പ്രതിരോധിക്കാനും ശേഷിയുള്ള യുഎസ് പടക്കപ്പലായ 'യുഎസ്എസ് തോമസ് ഹഡ്‌നര്‍' മധ്യധരണ്യാഴിയിലേക്ക് നീങ്ങുന്നതിനെ ഇറാന്‍ ആശങ്കയോടെ കാണുന്നു. ഫോര്‍ദോയിലേതുപോലുള്ള ഇറാന്റെ ഭൂഗര്‍ഭ ആണവകേന്ദ്രങ്ങള്‍പോലും തകര്‍ക്കാന്‍ശേഷിയുള്ള ബോംബുകള്‍ യുഎസിന്റെ പക്കലുണ്ട്. തങ്ങളുടെ ആക്രമണത്തില്‍നിന്ന് ഇസ്രയേലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ യുഎസിന്റെ പശ്ചിമേഷ്യയിലെ വ്യോമതാവളങ്ങള്‍ ആക്രമിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്. അമേരിക്ക തള്ളിക്കളഞ്ഞെങ്കിലും അവരുടെ സമ്മതത്തോടെയാണ് ഇസ്രയേല്‍ ആക്രമണത്തിനു മുതിര്‍ന്നതെന്നാണ് ഇറാന്റെ വിശ്വാസം.

അതേ സമയം ഇറാനെതിരായ സൈനികനടപടികള്‍ ദിവസങ്ങളല്ല, ആഴ്ചകളോളം നീളുമെന്ന് ഇസ്രയേല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമേരിക്കയുടെ അചഞ്ചലമായ അംഗീകാരത്തോടെയാണ് ഇസ്രയേലിന്റെ സൈനികനടപടികള്‍ മുന്നോട്ടുപോകുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ആഴ്ചകള്‍ നീളുന്ന സൈനികനടപടിയെ സ്വകാര്യചര്‍ച്ചകളില്‍ ട്രംപ് ഭരണകൂടം വിമര്‍ശിച്ചിട്ടില്ലെന്ന് ഒരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പ്രതികരിച്ചു. ഇസ്രയേലിന്റെ പദ്ധതികളെക്കുറിച്ച് യുഎസ് ഭരണകൂടത്തിന് അറിയാമെന്നും ഇസ്രയേലിന് പരോക്ഷമായ പിന്തുണയുണ്ടെന്നും വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥനും പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.